കേരളത്തില്‍ എയിംസിനായി നാല് അനുയോജ്യ സ്ഥലങ്ങള്‍ കണ്ടെത്തി; ഭൂമി നല്‍കാൻ നിരവധി പേര്‍ തയ്യാറെന്ന് മന്ത്രി കെ മുരളീധരൻ
തിരുവനന്തപുരം: കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നതിനായി അനുയോജ്യമായ നാല് സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ.
മുരളീധരൻ അറിയിച്ചു. നിയമസഭയില്‍ നാല് സ്ഥലങ്ങളാണെന്ന് വ്യക്തമാക്കിയിരുന്നുവെന്നും, പിന്നീട് ഏക്കർ കണക്കിന് ഭൂമി വിട്ടുനല്‍കാൻ നിരവധി പേർ സന്നദ്ധരാണെന്ന വിവരം ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
എയിംസ് വിഷയത്തില്‍ അനാവശ്യ തർക്കങ്ങള്‍ വേണ്ടെന്നും, കേരളത്തില്‍ അഭിപ്രായഭിന്നതകളുണ്ടോ എന്നത് കേന്ദ്ര സർക്കാർ നിരീക്ഷിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. നല്ല തീരുമാനങ്ങള്‍ വരുമ്പോള്‍ അതിനെ ചൊല്ലി വിവാദങ്ങള്‍ സൃഷ്ടിക്കേണ്ട സാഹചര്യമില്ലെന്നും, ആവശ്യമായ ഭൂമി നല്‍കാൻ നിരവധി ആളുകള്‍ മുന്നോട്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാനന്തവാടി മെഡിക്കല്‍ കോളേജിന് ഭൂമി ലഭ്യമാക്കുന്നത് അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു. മുൻ സർക്കാർ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച സ്ഥലം റിസർവ്ഡ് ഫോറസ്റ്റായതിനാല്‍ അവിടെ ഒരു ചെടിപോലും മുറിക്കാൻ കേന്ദ്രം അനുമതി നല്‍കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കത്തിടപാടുകള്‍ മാത്രം നടത്തിയാല്‍ പ്രശ്നം പരിഹരിക്കാനാകില്ലെന്നും, ഇപ്പോള്‍ നടപടി സ്വീകരിക്കാത്ത പക്ഷം അടുത്ത വർഷം മെഡിക്കല്‍ കോളേജിന്റെ അംഗീകാരം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
നിലവില്‍ 50 ഏക്കർ സർക്കാർ ഭൂമി ലഭ്യമാണെന്നും, അതിന്റെ ലഭ്യതയും അനുയോജ്യതയും പരിശോധിച്ചശേഷം അന്തിമ തീരുമാനം എടുക്കുമെന്നും മന്ത്രി അറിയിച്ചു. എം.പി. വീരേന്ദ്രകുമാർ നല്‍കിയ 50 ഏക്കർ ഭൂമി സർക്കാരിന്റെ കൈവശമുണ്ടെന്നും, ഇക്കാര്യത്തില്‍ ഇനി കാലതാമസം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. മാനന്തവാടിയില്‍ മെഡിക്കല്‍ കോളേജ് യാഥാർഥ്യമാകുന്ന സാഹചര്യത്തില്‍ കല്‍പ്പറ്റയില്‍ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയും സ്ഥാപിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മുൻ സർക്കാരിന്റെ കാലത്ത് ഇക്കാര്യത്തില്‍ വേണ്ടത്ര ജാഗ്രത പുലർത്തിയിരുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
إرسال تعليق