Join News @ Iritty Whats App Group

പൈല്‍സ് ശസ്ത്രക്രിയയ്ക്ക് പിന്നാലെ മരണം; കണ്ണൂർ സ്വദേശിയായ യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി

പൈല്‍സ് ശസ്ത്രക്രിയയ്ക്ക് പിന്നാലെ മരണം; കണ്ണൂർ സ്വദേശിയായ യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി


കണ്ണൂർ: പൈല്‍സ് ശസ്ത്രക്രിയയ്ക്ക് പിന്നാലെ മരണം സംഭവിച്ച യുവാവിൻ്റെ മൃതദേഹം ഖബറില്‍ നിന്നു പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി.

ചക്കരക്കല്‍ ഇരിവേരി സ്വദേശി ഷാനവാസിന്റെ (45) മൃതദേഹമാണ് പുറത്തെടുത്ത് പോസ്റ്റ‌്മോർട്ടം നടത്തിയത്. കണ്ണൂർ തഹസില്‍ദാർ ഡോ. എം.കെ. മനോജ് കുമാറിൻ്റെ നേതൃത്തിലാണ് ഇരിവേരി ജുമാ മസ്‌ജിദ് ഖബർസ്‌ഥാനില്‍ നിന്ന് മൃതദേഹം പുറത്തെടുത്തത്.

അവിടെ വച്ച്‌ തന്നെ പോസ്റ്റുമോർട്ടം നടത്തി. പരിയാരം മെഡിക്കല്‍ കോളജിലെ ഡോക്‌ടർമാരുടെ സംഘമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. ഷാനവാസിൻ്റെ ഭാര്യ ഷേർളിയും മക്കളും സ്‌ഥലത്തെത്തിയിരുന്നു. തളിപ്പറമ്പ് സബ് ഡിവിഷനല്‍ മജിസ്ട്രേട്ടാണ് മൃതദേഹം പുറത്തെടുത്ത് പോസ്‌റ്റ്‌മോർട്ടം നടത്തി റിപ്പോർട്ട് നല്‍കാൻ ഉത്തരവിട്ടത്.

ബെംഗളൂരു വിക്ടോറിയ സർക്കാർ ആശുപത്രിയിലാണ് ഷാനവാസിന് പൈല്‍സിന് ശസ്ത്രക്രിയ ചെയ്‌തത്‌. തുടർന്നുണ്ടായ മുറിവില്‍നിന്ന് രക്ത‌ം വാർന്ന് ഷാനവാസ് മരിച്ചെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇതോടെ ഇവർ പരാതിയുമായി കോടതിയെ സമീപിക്കുകയായിരുന്നു. ഇരിവേരി ജുമാ മസ്‌ജിദ് ഖബർസ്ഥാനില്‍ കഴിഞ്ഞ മാർച്ച്‌ 16നാണ് അടക്കം ചെയ്തത്. ഇരിവേരി സ്വദേശിയാണെങ്കിലും 20 വർഷമായി കുടുംബവുമായി ബെംഗളൂരുവില്‍ താമസിക്കുന്ന, ഡെലിവറി ജോലി ചെയ്തിരുന്ന ഷാനവാസിന് നാടുമായി വലിയ ബന്ധമുണ്ടായിരുന്നില്ല. എന്നാല്‍ മരണം സംഭവിച്ചാല്‍ മൃതദേഹം നാട്ടില്‍ സംസ്‌കരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതനുസരിച്ചാണ് ഇരിവേരിയില്‍ അടക്കം ചെയ്ത‌ത്

ശസ്ത്രക്രിയയില്‍ ഗുരുതരമായ പിഴവ് സംഭവിച്ചുവെന്നാണ് ഭാര്യ തമിഴ്‌നാട് സ്വദേശിയായ ഷേർളി പറയുന്നത്. മൊബൈല്‍ ടോർച്ച്‌ വെട്ടത്തില്‍ സർജറി ചെയ്തു. ശസ്ത്രക്രിയയ്ക്ക് പിന്നാലെ വലിയ മുറിവുണ്ടാകുകയും രക്‌തം വാർന്നു പോകുകയും ചെയ്തു‌. അതിന് ശേഷം നിർബന്ധിച്ച്‌ ഡിസ്‌ചാർജ് ചെയ്ത് വീട്ടിലേക്ക് പറഞ്ഞയച്ചു. മാർച്ച്‌ 15ന് വീണ്ടും വലിയ രീതിയില്‍ രക്‌തസ്രാവം ഉണ്ടായതോടെ വീട്ടില്‍ വച്ച്‌ തന്നെ മരിച്ചു. തുടർന്ന് ബെംഗളൂരുവിലെ കോടതിയെ സമീപിച്ചു. കോടതി പോസ്റ്റ്മോർട്ടം റിപ്പോർട്ട് ചോദിച്ചെങ്കിലും ഇല്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. പോസ്‌റ്റ്‌മോർട്ടം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിക്കുകയായിരുന്നു. ഇതോടെയാണ് വി.വി. പുരം പൊലീസ് പോസ്‌റ്റുമോർട്ടം ചെയ്യുന്നതിന് അനുമതി ലഭിക്കുന്നതിനായി തളിപ്പറമ്പ് സബ് ഡിവിഷനല്‍ മജിസ്ട്രേട്ടിനെ സമീപിച്ചതും അനുമതി നല്‍കിയതും

Post a Comment

Previous Post Next Post
Join Our Whats App Group