Join News @ Iritty Whats App Group

അടിച്ചും തിരിച്ചടിച്ചും അമേരിക്കയും ഇറാനും; പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ; ഗൾഫ് രാജ്യങ്ങളിലേക്കും ഇറാൻ്റെ പ്രത്യാക്രമണം

അടിച്ചും തിരിച്ചടിച്ചും അമേരിക്കയും ഇറാനും; പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ; ഗൾഫ് രാജ്യങ്ങളിലേക്കും ഇറാൻ്റെ പ്രത്യാക്രമണം


ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാർ ലംഘിക്കപ്പെട്ടതോടെ പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ. ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന് ആരോപിച്ച് ബുധനാഴ്ച പുലർച്ചെ അമേരിക്ക ഇറാനിലെ പ്രമുഖ സൈനിക കേന്ദ്രങ്ങളിൽ അതിശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. അമേരിക്കയുടെ അത്യാധുനിക 'MQ-9' ഡ്രോൺ വെടിവെച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടു. ഇരുരാജ്യങ്ങളും വീണ്ടും കൊമ്പുകോർത്തതോടെ അന്താരാഷ്ട്ര വിപണികളിലും ആശങ്കയുണ്ട്.

കഴിഞ്ഞ തവണ നടത്തിയതിനേക്കാൾ നാലിരട്ടി ശക്തിയിലാണ് ഇത്തവണ അമേരിക്ക ഇറാനെതിരെ തിരിഞ്ഞിരിക്കുന്നത്. ഇത് ഇറാനുള്ള 'ശിക്ഷ' യെന്നാണ് യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. ഇറാൻ്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, തീരദേശ നിരീക്ഷണ കേന്ദ്രങ്ങൾ, മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ, ഡ്രോൺ താവളങ്ങൾ, തുറമുഖങ്ങൾ എന്നിവ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. ഇറാനിലെ തന്ത്രപ്രധാന തുറമുഖ നഗരങ്ങളായ ബന്ദർ അബ്ബാസ്, സിരിക്, ഖേഷ്മ് ദ്വീപ് എന്നിവിടങ്ങളിൽ വൻ സ്ഫോടനങ്ങളും തീപിടുത്തവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തുർക്കിയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്കിടെയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെയുള്ള ആക്രമണത്തിന് ഉത്തരവിട്ടത്. അന്താരാഷ്ട്ര വിപണിയിൽ ഇറാൻ്റെ ക്രൂഡ് ഓയിൽ വിൽപ്പന ട്രംപ് റദ്ദാക്കി.

അമേരിക്കയുടെ കരാർ ലംഘനത്തിന് മറുപടിയായി ബഹ്‌റൈനിലെയും കുവൈറ്റിലെയും 85 യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇറാൻ്റെ റവല്യൂഷണറി ഗാർഡ്സ് അവകാശപ്പെട്ടു. കൂടാതെ, ബുഷെഹറിന് മുകളിൽ പറക്കുകയായിരുന്ന അമേരിക്കയുടെ അത്യാധുനിക 'MQ-9' ഡ്രോൺ വെടിവെച്ചിട്ടതായും ഇറാൻ അറിയിച്ചു. ഇറാന്റെ പ്രത്യാക്രമണ ഭീഷണിയെത്തുടർന്ന് യുഎസ് ബഹ്‌റൈനിലും കുവൈറ്റിലും വ്യോമാക്രമണ സൈറണുകൾ മുഴങ്ങി. മിസൈലുകളും ഡ്രോണുകളും സൈന്യം പ്രതിരോധിക്കുന്നതായി കുവൈറ്റ് അറിയിച്ചു.

ഫെബ്രുവരി 28-ന് കൊല്ലപ്പെട്ട ഇറാൻ്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെ ആറ് ദിവസം നീണ്ടുനിൽക്കുന്ന വിലാപയാത്രയ്ക്കിടെയാണ് ഈ സംഭവങ്ങൾ. ബുധനാഴ്ച ഖമേനിയുടെ ഭൗതികശരീരം ഇറാഖിലെ ഷിയാ പുണ്യനഗരങ്ങളായ നജാഫ്, കർബല എന്നിവടങ്ങളിലൂടെ കടന്നുപോകാനിരിക്കെയാണ് ഇറാഖ് സന്ദർശനം വെട്ടിച്ചുരുക്കി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ അടിയന്തരമായി ടെഹ്‌റാനിലേക്ക് മടങ്ങിയത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിൽ ബാഹ്യ ഇടപെടലുകൾ അനുവദിക്കില്ലെന്നും തങ്ങൾ നിർദ്ദേശിക്കുന്ന പാതയിലൂടെ മാത്രമേ ചരക്കുകപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ സാധിക്കൂ എന്നും ഇറാൻ സൈന്യം മുന്നറിയിപ്പ് ആവർത്തിച്ചിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group