സംഘപരിവാർ ബന്ധമുള്ളവരുടെ നിയമനം: വിമർശനവുമായി സമസ്ത
കോഴിക്കോട്: സംഘപരിവാർ ബന്ധമുള്ളവരുടെ നിയമനത്തിൽ വിമർശനവുമായി സമസ്ത. യുഡിഎഫ് ഇക്കാര്യം ഗൗരവത്തിൽ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എസ്‍വൈഎസ് സംസ്ഥാന സെക്രട്ടറി സമദ് പൂക്കോട്ടൂർ പറഞ്ഞു. വർഗീയതക്കെതിരെ സന്ധി ചെയ്യില്ല എന്ന ഉറച്ച നിലപാട് എടുത്ത ആളാണ് മുഖ്യമന്ത്രിയെന്നും അതിൽ വ്യതിയാനം ഉണ്ടായോ എന്ന് യുഡിഎഫ് ആണ് ചർച്ച ചെയ്യേണ്ടതെന്നും ഇക്കാര്യം ലീഗ് യുഡിഎഫിൽ ഉന്നയിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും സമദ് പൂക്കോട്ടൂർ പറഞ്ഞു.
സംഘപരിവാർ ബന്ധമുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിക്കുന്നതിൽ എല്ലാവർക്കും സ്വാഭാവികമായി പ്രതിഷേധമുണ്ടാകും. അത് യുക്തമായ രീതിയിൽ അവതരിപ്പിക്കേണ്ടത് അനിവാര്യമായ കാര്യമാണ്. അതാണ് പത്രങ്ങളിൽ വരുന്നതും ഘടകക്ഷികളിൽനിന്ന് ചില അഭിപ്രായങ്ങൾ ഉണ്ടാകുന്നതും. കേരളത്തെ വർഗീയതിയിലേക്ക് കൊണ്ടുപോകാതെ, ജനാധിപത്യ രീതിയിൽ സൗഹൃദപരമായി കൊണ്ടുപോകണമെന്ന നിശ്ചയദാർഢ്യമുള്ള മുഖ്യമന്ത്രിയാണ് വി ഡി സതീശൻ. ഇക്കാര്യം ബോധ്യപ്പെടുത്തുന്ന ഒരുപാട് പ്രസംഗങ്ങളും പ്രഖ്യാപനങ്ങളും അദ്ദേഹത്തിൽനിന്ന് ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് ജനപിന്തുണ ലഭിച്ചതെന്നും സമദ് പൂക്കോട്ടൂർ പറഞ്ഞു.
മുഖ്യമന്ത്രി മുൻനിലപാടിൽനിന്ന് വ്യതിചലിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കേണ്ടത് നമ്മുടെ കടമയാണ്. യുഡിഎഫ് ചർച്ച നടത്തി തീരുമാനം വന്ന ശേഷം ശേഷം സമസ്ത അഭിപ്രായം പറയുമെന്നും സമദ് പൂക്കോട്ടൂർ പറഞ്ഞു.
അതിനിടെ, ഗവൺമെൻ്റ് പ്ലീഡർ, സ്പെഷ്യൽ പ്ലീഡർ നിയമനങ്ങളിൽ സർക്കാർ സംഘിവൽകരണം നടത്തുകയാണെന്ന് പി എ മുഹമ്മദ് റിയാസ് എംഎൽഎ വിമർശിച്ചു. എബിവിപി സജീവ പ്രവർത്തകനെ ഗവൺമെൻ്റ് പ്ലീഡർ പട്ടികയിൽ ഉൾപ്പെടുത്തി. പുതിയ സർക്കാർ വന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ സംഘപരിവാർ ബന്ധമുള്ളവർ കയറിയിറങ്ങുകയാണെന്നും കോൺഗ്രസ് നേതൃത്വം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു
إرسال تعليق