പ്രണയാഭ്യർഥന നിരസിച്ചതിന്റെ പക; മംഗളൂരുവിൽ ബസ് സ്റ്റാൻഡിൽ യുവതിയെ വെട്ടിക്കൊന്നു; അകന്നബന്ധുവായ പ്രതി എലിവിഷം കഴിച്ചനിലയിൽ
മംഗളൂരു: പ്രണയാഭ്യർഥന നിരസിച്ചതിന്റെ വൈരാഗ്യത്തിൽ യുവതിയെ ബസ് സ്റ്റാൻഡിലിട്ട് വെട്ടിക്കൊന്നു. ദക്ഷിണ കന്നഡ ജില്ലയിലെ കക്യാപഡവു സ്വദേശി ലാവണ്യ(21)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ബെൽത്തങ്ങാടി സ്വദേശി ചേതനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. അതേസമയം, വിഷംകഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
വ്യാഴാഴ്ച വൈകിട്ട് മംഗളൂരു ബണ്ട്വാളിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽവെച്ചാണ് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയത്. കല്ലഡ്കയിലെ സ്വകാര്യ നഴ്സിങ് കോളേജിലെ ജീവനക്കാരിയാണ് ലാവണ്യ. വ്യാഴാഴ്ച വൈകിട്ട് ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുന്നതിനിടെയാണ് ചേതൻ കാറിൽ ഇവിടേക്കെത്തിയത്. തുടർന്ന് യുവതിയുടെ അടുത്തെത്തിയ പ്രതി ബാഗിൽ കരുതിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. യുവതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതി പിന്തുടർന്നെത്തി വെട്ടിവീഴ്ത്തി. തുടർന്ന് നിലത്തുവീണ യുവതിയെ പലതവണ വെട്ടിപ്പരിക്കേൽപ്പിച്ചതായും ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിന് പിന്നാലെ പ്രതി കാറിൽ കയറി രക്ഷപ്പെട്ടു. വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ യുവതിയെ നാട്ടുകാർ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
അതേസമയം, പ്രതിയായ ചേതനെ മംഗളൂരുവിലെ പച്ച്നാഡിയിൽനിന്ന് പിന്നീട് കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. എന്നാൽ, ഇയാൾ എലിവിഷം കഴിച്ച നിലയിലായിരുന്നു. ഇതോടെ പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
നിരന്തരമായ പ്രണയാഭ്യർഥന നിരസിച്ചതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. അകന്നബന്ധുവായ ചേതൻ പലതവണ ലാവണ്യയോട് പ്രണയാഭ്യർഥന നടത്തിയിരുന്നു. എന്നാൽ, യുവതി ഇത് നിരസിച്ചു. ഇതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്.
إرسال تعليق