കേരള വഖഫ് പ്രവർത്തനം മരവിപ്പിച്ച ഹൈക്കോടതി ഉത്തരവിൽ പ്രതികരിച്ച് മന്ത്രി എൻ ഷംസുദ്ദീൻ, 'വിധി പകർപ്പ് ലഭിച്ചിട്ടില്ല, പരിശോധിച്ച ശേഷം നടപടി'
തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി നടപടിയിൽ പ്രതികരിച്ച് വിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമ വഖഫ് വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ. കോടതി വിധി പകർപ്പ് ലഭിച്ചിട്ടില്ലെന്നും അത് ലഭിച്ച ശേഷം വിശദമായി പ്രതികരിക്കാമെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ കഴിഞ്ഞ സർക്കാർ പുനഃസംഘടിപ്പിച്ച വഖഫ് ബോർഡ് 2025 ൽ ഉമീദ് ആക്ട് പ്രകാരമല്ലെന്ന് ആരോപണം ഉന്നയിച്ചു കോടതിയിൽ നാല് പൊതു താൽപര്യ ഹർജികളാണ് ഉണ്ടായിരുന്നത്. ഈ നാല് പൊതു താൽപര്യ ഹർജികളും ഹൈക്കോടതി പരിഗണിച്ചു കൊണ്ട് നിലവിലെ വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി മരവിപ്പിച്ചതായാണ് കോടതി വിധിയിൽ നിന്നും മനസിലാക്കുന്നത്. ഹൈക്കോടതിയുടെ അനുമതിയില്ലാതെ തീരുമാനങ്ങൾ ഒന്നും എടുക്കരുതെന്നും, ധന വിനിയോഗങ്ങളും നടത്തരുതെന്നും കോടതി വിധിയിൽ ഉള്ളതായി അറിയുന്നു. അടുത്ത ആഴ്ച ഈ കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്. ബോർഡിന്റെ ദൈനംദിന പ്രവർത്തനത്തിന് ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഒരാളെ അഡ്മിനിസ്ട്രേറ്ററായി നിയമിക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഹൈക്കോടതി നടപടി ഇപ്രകാരം
സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനം താത്കാലികമായി മരവിപ്പിച്ചുകൊണ്ട് ഇന്ന് ഉച്ചയ്ക്കാണ് ഹൈക്കോടതി ഉത്തരവിട്ടത്. നയപരമായും, സാമ്പത്തികമായും, ജുഡീഷ്യൽ സിറ്റിംഗ് നടത്താനും കേസ് ഇനി പരിഗണിക്കുന്ന അടുത്ത ബുധനാഴ്ച വരെ നിലവിലെ ഭരണസമിതിക്ക് അധികാരമില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്‍റെ വഖഫ് വകുപ്പിന്‍റെ ജോയിന്റ് സെക്രട്ടറിയ്ക്ക് ബോർഡിന്‍റെ താത്കാലിക ചുമതല കോടതി നൽകി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്, വരുന്ന കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും. രാജ്യത്തെ വഖഫ് നിയമ ഭേദഗതി പ്രകാരമുള്ള ചട്ടങ്ങൾ പാലിക്കാതെയാണ് ഭരണസമിതി രൂപീകരിച്ചതെന്നതടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ച് നിരവധി ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിൽ ഉള്ളത്. അമുസ്ലിങ്ങളെയും ഷിയ വിഭാഗങ്ങളെയും ഉൾപ്പെടുത്തണമെന്നും, ഭരണസമിതിയിലെ നിയമനങ്ങൾ ചോദ്യം ചെയ്തും, മുനമ്പം വിഷയത്തിൽ വഖഫ് ബോർഡ് നിലപാട് ചോദ്യം ചെയ്തുമുള്ള ഹർജികളാണ് കോടതി പരിഗണിക്കുന്നത്. എൽ ഡി എഫ് സർക്കാരിന്‍റെ അവസാനകാലത്താണ് കെ എസ് ഹംസ അധ്യക്ഷനായി വഖഫ് ബോർഡ് പുനഃക്രമീകരിച്ചത്. ഹർജിയിൽ പറയുന്ന ആരോപണങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും ആവശ്യമെങ്കിൽ വഖഫ് ബോർഡ് പുനഃക്രമീകരിക്കാൻ തയ്യാറാണെന്നുമാണ് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത്.
إرسال تعليق