നിതിൻ രാജിന്റെ മരണം: ഡോ.എം.കെ. റാമിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു
നിതിൻ രാജിന്റെ മരണത്തില്‍ ഒന്നാം പ്രതിയായ ഡോ.എം.കെ. റാമിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. അഞ്ച് ദിവസത്തേക്കാണ് തലശ്ശേരി എസ്‌സി- എസ്ടി കോടതി കസ്റ്റഡിയില്‍ വിട്ടത്.
കണ്ണൂർ സബ് ജയിലില്‍ റിമാൻഡിലായിരുന്നു. പ്രൊഡക്ഷൻ വാറണ്ട് നല്‍കിയതിനാലാണ് ഇന്ന് കോടതിയില്‍ ഹാജരാക്കിയത്. റാമിനെ കസ്റ്റഡിയില്‍ ലഭിച്ചാലേ കൂടുതല്‍ അന്വേഷണം നടത്താൻ സാധിക്കൂ എന്നറിയിച്ചാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കിയത്. അഞ്ചരക്കണ്ടി ഡെന്റല്‍ കോളജില്‍ ഉള്‍പ്പെടെ എത്തിച്ച് വിശദമായ തെളിവെടുപ്പ് നടത്താനാണ് ക്രൈംബ്രാഞ്ച് നീക്കം. കഴിഞ്ഞ വ്യാഴാഴ്ചയാണ് റാമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. ഈ മാസം 20നാണ് ക്രൈംബ്രാഞ്ച് സംഘം റാമിനെ അറസ്റ്റ് ചെയ്തത്. കീടങ്ങാൻ വരുന്നതിനിടെ കുടകില്‍ നിന്നാണ് പിടികൂടിയത്. തുടർന്ന് കോടതിയില്‍ ഹാജരാക്കിയെങ്കിലും നടപടിക്രമങ്ങള്‍ പാലിച്ചല്ല അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് റാമിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതോടെ അറസ്റ്റ് റദ്ദാക്കിയ കോടതി റാമിനെ വിട്ടയച്ചു. വീണ്ടും റാമിനെ അറസ്റ്റ് ചെയ്യുന്നതിനു ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു. വ്യാഴാഴ്ചയാണ് കോടതി അനുമതി നല്‍കിയത്. എന്നാല്‍ കോടതിയില്‍ നിന്ന് അനുമതി ലഭിക്കുന്നതിനു മുമ്പ് റാം ക്രൈംബ്രാഞ്ച് ഓഫിസില്‍ ഹാജരായിരുന്നു.
റാമിനെ ആദ്യം അറസ്റ്റ് ചെയ്തെങ്കിലും കോടതി വിട്ടയച്ചതില്‍ കണ്ണൂർ ക്രൈംബ്രാഞ്ച് സംഘത്തിനു ഗുരുതര വീഴ്ച സംഭവിച്ചെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തലുണ്ടായി. ഇതിനു പിന്നാലെ കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ മാറ്റി ക്രൈംബ്രാഞ്ച് ഐജി അജീത ബേഗത്തിനു ചുമതല നല്‍കി. മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ പുതിയ സംഘമാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്.
إرسال تعليق