അനസ്‌തേഷ്യ നല്‍കിയപ്പോള്‍ ഹൃദയാഘാതം, രണ്ട് വയസുകാരൻ വെന്റിലേറ്ററില്‍; ബേബി മെമ്മോറിയലില്‍ ചികിത്സാപ്പിഴവെന്ന് ആരോപണം
കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി. രണ്ടുവയസുകാരന്‍ വെന്റിലേറ്ററില്‍.
എരമം സ്വദേശിയായ രണ്ടുവയസുകാരനാണ് ചികിത്സയിലുളളത്. ചുണ്ടിന് മുറിവ് പറ്റി ആശുപത്രിയില്‍ എത്തിയതാണ് കുട്ടി. അനസ്‌തേഷ്യ നല്‍കിയതിന് ശേഷം ബോധരഹിതനായി. ആശുപത്രിയ്ക്ക് ഗുരുതര പിഴവാണ് സംഭവിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
അതേസമയം, ചികിത്സാപ്പിഴവെന്ന ആരോപണം നിഷേധിച്ച് ബേബി മെമ്മോറിയല്‍ ആശുപത്രി രംഗത്തെത്തി. അനസ്‌തേഷ്യ നല്‍കിയപ്പോള്‍ കുട്ടിക്ക് ഹൃദയാഘാതം സംഭവിച്ചെന്നും ഉടനെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ആവശ്യമായ പരമാവധി ചികിത്സ നല്‍കുകയും ചെയ്തു എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
കളിക്കുന്നതിനിടെ വീണ് ചുണ്ടിന് മുറിവ് പറ്റിയാണ് രണ്ടുവയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ കുട്ടി വേദന കൊണ്ട് കരഞ്ഞു. ഇതോടെയാണ് അനസ്‌തേഷ്യ നല്‍കാന്‍ തീരുമാനിച്ചത്. അനസ്‌തേഷ്യ നല്‍കിയ ഉടന്‍ കുട്ടി ബോധരഹിതനായി. ഇതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് വലിയ അളവില്‍ അനസ്‌തേഷ്യ നല്‍കിയെന്നാണ് കുടുംബം ആരോപിക്കുന്നത്. എന്നാല്‍ അനസ്‌തേഷ്യ ഏത് ഡോസില്‍ നല്‍കിയാലും റിസ്‌കുണ്ടെന്നും സാധ്യമായ എല്ലാ ചികിത്സയും നല്‍കിയിട്ടുണ്ടെന്നുമാണ് ആശുപത്രിയുടെ വിശദീകരണം.
إرسال تعليق