പയ്യന്നൂരിൽ ഒന്നര വയസുകാരൻ്റെ ദാരുണമരണം: ഉത്തരവാദികളായ മുഴുവൻ ഡോക്ടർമാർക്കെതിരെയും നടപടി ആവശ്യപ്പെട്ട് ബന്ധുക്കൾ
പയ്യന്നൂർ: അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ ഒന്നര വയസുകാരന്റെ മരണത്തിൽ ഉത്തരവാദികളായ മുഴുവൻ ഡോക്ടർമാർക്കെതിരെയും നടപടി വേണമെന്ന് ബന്ധുക്കൾ. പയ്യന്നൂർ സ്വദേശി സൂരജിന്റെ മകൻ ദേവാൻഷ് ശൗര്യയാണ് പയ്യന്നൂർ ബിഎംഎച്ച് ആശുപത്രിയിൽ വെച്ചു അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഗുരുതരാവസ്ഥയിലായത്. വെൻ്റിലേറ്ററിലായിരുന്ന കുട്ടി ഇന്നലെയാണ് കണ്ണൂർ ബിഎംഎച്ച് ആശുപത്രിയിൽ വെച്ച് മരിച്ചത്. കളിക്കുന്നതിനിടെ ചുണ്ടും താടിയും മുറിഞ്ഞതിനെ തുടർന്ന് സ്റ്റിച്ച് ഇടാനാണ് അനസ്തേഷ്യ നൽകിയത്. ചികിത്സ പിഴവ് ആരോപിച്ചു കുടുംബം നൽകിയ പരാതിയിൽ ആശുപത്രിയിലെ ഡോക്ടർക്ക് എതിരെ പൊലീസ് കേസ് എടുത്തിരുന്നു.
സൂരജിനും ഭാര്യക്കും എട്ട് വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ പിറന്ന കുഞ്ഞാണ് ദേവാൻഷ്. കുട്ടിയുടെ മുറിവ് ഉണങ്ങിയ നിലയിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. കുഞ്ഞിന് അനസ്തീഷ്യ നൽകേണ്ട അടിയന്തര സാഹചര്യം എന്തായിരുന്നുവെന്ന് കുടുംബം ചോദിക്കുന്നു. കുട്ടിക്ക് പ്ലാസ്റ്റിക് സർജറി വേണമെന്ന് തുടക്കത്തിലേ പറഞ്ഞിരുന്നു. 18,000 രൂപ ഫീസ് നൽകിയാലേ ആശുപത്രിയിലേക്ക് വരൂവെന്ന് ഡോക്‌ടർ പറഞ്ഞിരുന്നു. അനസ്തേഷ്യ നൽകിയാൽ ഉണ്ടാകാവുന്ന അപകടസാധ്യതയെ കുറിച്ച് രക്ഷിതാക്കളോട് പറഞ്ഞിരുന്നില്ല. ഇനി ഒരു കുട്ടിക്കും ഈ അവസ്ഥ ഉണ്ടാകരുതെന്ന് ബന്ധുക്കൾ പറയുന്നു
إرسال تعليق