ഇന്ധനവില കുറയ്ക്കണം, പെട്രോളിന് 82 രൂപയാക്കണം; കൊള്ള ലാഭമുണ്ടാക്കാൻ എണ്ണക്കമ്പനികളെ അനുവദിക്കുന്നുവെന്ന് കെജ്രിവാൾ
ദില്ലി: രാജ്യത്ത് ഇന്ധനവില കുറയ്ക്കണമെന്ന ആവശ്യവുമായി ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയിൽ കുറവുണ്ടായിട്ടും കൊള്ള ലാഭമുണ്ടാക്കാൻ എണ്ണക്കമ്പനികളെ സർക്കാർ അനുവദിക്കുകയാണെന്ന് കെജ്രിവാൾ ആരോപിച്ചു. ദില്ലിയിലെ പെട്രോൾ വില 102 രൂപയിൽനിന്ന് 82 രൂപയായി കുറയ്ക്കണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു. ദില്ലിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കെജ്രിവാൾ.
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുറഞ്ഞിട്ടും ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് പ്രയോജനം ലഭിച്ചില്ലെന്ന് അരവിന്ദ് കെജ്രിവാൾ പറഞ്ഞു. മാസങ്ങളായി പെട്രോൾ വില മാറ്റമില്ലാതെ തുടരുകയാണ്. പെട്രോൾ വില ലിറ്ററിന് 102 രൂപയിൽനിന്ന് (ദില്ലിയിലെ വില) 82 രൂപയാക്കി കുറയ്ക്കണം. ഡീസൽ വിലയും കുറയ്ക്കണം. അസംസ്കൃത എണ്ണവിലയിൽ ഉണ്ടായ കുറവിനെ തുടർന്നുള്ള പ്രയോജനം സർക്കാർ ഉപഭോക്താക്കളിലേക്കും എത്തിക്കണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു.
2014 മുതൽ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില നിരവധി തവണ കുറഞ്ഞെങ്കിലും അതിനനുസരിച്ച് ഇന്ത്യയിൽ ഇന്ധനവില കുറഞ്ഞില്ലെന്നും കെജ്രിവാൾ പറഞ്ഞു. 2014നും 2026നുമിടയിൽ, അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുറഞ്ഞത് ആറ് തവണയെങ്കിലും കുറഞ്ഞിട്ടുണ്ട്. എന്നാൽ രാജ്യത്ത് പെട്രോൾ വില അതിനനുസരിച്ച് കുറച്ചില്ല. ഈ വർഷങ്ങളിൽ ഉണ്ടായ വൻ ലാഭം എങ്ങോട്ടാണ് പോയതെന്നും കെജ്രിവാൾ ചോദിച്ചു. പെട്രോൾ വില കുറയ്ക്കുന്നത് വിലക്കയറ്റം കുറയ്ക്കാൻ വഴിയൊരുക്കുമെന്നും സാധാരണക്കാർക്കും വ്യാപാരികൾക്കും ആശ്വാസകരമാകുമെന്നും കെജ്രിവാൾ ചൂണ്ടിക്കാട്ടി.
ഇന്ധനവില കുറയുമെന്ന് സൂചന
പശ്ചിമേഷ്യൻ സംഘർഷസമയത്ത് അന്താരാഷ്ട്ര വിപണിയിൽ ഒരു ബാരൽ അസംസ്കൃത എണ്ണവില 120 ഡോളറിന് മുകളിൽ ഉയർന്നപ്പോഴാണ് രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചത്. എന്നാൽ സംഘർഷത്തിന് പരിസമാപ്തി വന്നതിനെ തുടർന്ന് അസംസ്കൃത എണ്ണവില ബാരലിന് 70 ഡോളറിൽ താഴെ എത്തിയിട്ടും രാജ്യത്തെ ഇന്ധനവില അതേപടി തുടരുകയാണ്. ഇതിനെതിരെ പ്രതിപക്ഷ വിമർശനം കടുക്കുന്നതിനിടെ, പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനത്തിന് മുൻപ് ഇന്ധനവില കുറച്ചേക്കുമെന്ന സൂചനയുണ്ട്.
ജൂലൈ 20ന് മുൻപ് ഇന്ധനവില കുറയ്ക്കാനുള്ള തീരുമാനം എണ്ണക്കമ്പനികൾ സ്വീകരിച്ചേക്കും. യുദ്ധസമയത്ത് കാര്യമായി വില ഉയർത്താതെ നഷ്ടം സഹിച്ചതാണ് കമ്പനികൾ വില കുറയ്ക്കാതിരിക്കാൻ കാരണമായി പറഞ്ഞത്. നിലവിലെ അസംസ്കൃത വില 10 ദിവസത്തേക്ക് കൂടി തുടർന്നാൽ നഷ്ടം നികത്താനാകുമെന്നാണ് എണ്ണക്കമ്പനികളുടെ പ്രതീക്ഷ.
إرسال تعليق