ഉളിക്കലിൽ കുറുക്കന്മാർ ഗർഭിണിയായ ആടുകളെ അടക്കം 4ആടുകളെ കടിച്ചു കൊന്നു
ഉളിക്കൽ : കൂട്ടമായെത്തിയ കുറുക്കന്മാർ ഉളിക്കലിൽ രണ്ട് ഗർഭിണിയായ ആടുകളെ അടക്കം 4ആടുകളെ കടിച്ചു കൊന്നു. മറ്റൊരാട് ഗുരുതരാവസ്ഥയിൽ. നുച്യാട് കപ്പണയിൽ ചന്ദ്രോത്ത് സി. മുഹമ്മദിന്റെ ആടുകളെയാണ് കറുക്കന്മാർ ആക്രമിച്ചത്. ആട്ടിൻകൂട്ടിൽ കയറിയാണ് കുറുക്കന്മാർ കഴിഞ്ഞ അർദ്ധരാത്രിക്ക് ശേഷം ആടുകളെ ആക്രമിച്ചു കൊന്നത്.
രാത്രി 12മണിയോടെ ആട്ടിന്കൂട്ടിൽ നിന്നും ആടുകളുടെയും മറ്റും കരച്ചിലും ബഹളവും കേട്ടതിനെത്തുടർന്ന് വീട്ടുകാർ പുറത്തിറങ്ങുമ്പോഴേക്കും കുറുക്കന്മാർ ഓടി രക്ഷപ്പെടുകയായിരുന്നു. കൂട്ടിൽ കയറി നോക്കിയപ്പോഴാണ് നാല് ആടുകളെ കടിച്ചു കൊന്നനിലയിലും ഒന്നിനെ ഗുരുതരാവസ്ഥയിലും കാണുന്നത്. തന്റെ ഉപജീവനമാർഗ്ഗമായ ആടുകൾ ഒറ്റരാത്രികൊണ്ട് ഇല്ലാതായതോടെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് മുഹമ്മദ്. വലിയ സാമ്പത്തിക നഷ്ടമാണ് ഇതുമൂലം മുഹമ്മദിന് ഉണ്ടായിരിക്കുന്നത്.
സംഭവസ്ഥലം സന്ദർശിച്ച വനപാലകസംഘവും കുറുക്കന്മാരുടെ ആക്രമണം തന്നെയാണ് ഉണ്ടായിരുന്നതെന്ന് സ്ഥിരീകരിച്ചു. കാടുപിടിച്ചു കിടക്കുന്ന ഏക്കർ കണക്കിനുള്ള സ്വകാര്യ വ്യക്തികളുടെ പറമ്പുകൾ ആണ് ഇത്തരം വന്യമൃഗങ്ങളുടെ താവളമെന്ന് നാട്ടുകാരും പറയുന്നു. ഇത്തരം കാടുകൾ വെട്ടിത്തെളിക്കാനുള്ള നടപടികൾ ഉടൻ ഉണ്ടാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സിജി സണ്ണിയും അറിയിച്ചു. മൃഗ ഡോക്ടറുടെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടത്തി നഷ്ടത്തിന്റെ കണക്കു തയ്യാറാക്കി റിപ്പോർട്ട് സമർപ്പിക്കുമെന്നും അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥരും പറഞ്ഞു.
Post a Comment