അടിക്കടി ഇടിഞ്ഞു വീഴുന്ന ദേശീയപാതയുടേത് പോലെ തുരങ്കപ്പാതയുടെ നിര്‍മ്മാണവും അശാസ്ത്രീയം; കുന്നുകൂട്ടിയിട്ട മണ്ണ് നീക്കാൻ കളക്ടര്‍ ഉത്തരവിറക്കിയിട്ടും കരാറുകാര്‍ വകവച്ചില്ല, കേരളത്തിന്റെ ജീവനാഡിയെന്ന് സുപ്രീംകോടതി പറഞ്ഞ, 2134.5കോടി മുടക്കുന്ന പദ്ധതി യു.ഡി.എഫ് സര്‍ക്കാരിന് റദ്ദാക്കാനാവില്ല. ശാസ്ത്രീയ നിര്‍മ്മാണം ഉറപ്പാക്കാൻ നടപടികള്‍ കടുപ്പിക്കാം. നിര്‍മ്മാണത്തിലെ പാരിസ്ഥിതിക ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ഹരിത ട്രൈബ്യൂണലിനെ സമീപിക്കാം. തുരങ്കപ്പാത ഇനിയും കേസില്‍ കുരുങ്ങും
തിരുവനന്തപുരം: 2030ല്‍ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന 8.735കിലോമീറ്റർ തുരങ്കപ്പാതയുടെ നിർമ്മാണം അതിവേഗത്തില്‍ പുരോഗമിക്കുകയാണ്.
കോഴിക്കോടിനേയും വയനാടിനേയും ബന്ധിപ്പിച്ച് താമരശ്ശേരി ചുരത്തിന് ബദലായി ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത നിർമ്മിക്കുന്നതിന് നല്‍കിയ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഹർജികള്‍ സുപ്രീംകോടതിയും ഹൈക്കോടതിയും നേരത്തേ തള്ളിയതാണ്.
വിദഗ്ദ്ധരുടെ പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിക്രമങ്ങള്‍ പാലിച്ചാണ് അനുമതിയെന്നാണ് ഹൈക്കോടതി പറഞ്ഞത്. എന്നാല്‍ കേരളത്തിന്റെ ജീവനാഡിയെന്ന് പദ്ധതിയെന്നാണ്നിരീക്ഷിച്ചത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പദ്ധതിക്ക് അനുമതി നല്‍കിയത് നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ചൂണ്ടിക്കാട്ടി വയനാട് പ്രകൃതി സംരക്ഷണസമിതിയാണ് ഹർജി നല്‍കിയിരുന്നത്. തുരങ്കപാത നിർമ്മിക്കുന്നത് വയനാടിനും നീലഗിരിയ്ക്കും പരിസ്ഥിതി ഭീഷണിയാണെന്നും വിശദ പരിശോധനയില്ലാതെയാണ് അനുമതിയെന്നും ഹർജിയില്‍ ആരോപിച്ചിരുന്നു.
കേന്ദ്ര വിദഗ്ദ്ധ വിലയിരുത്തല്‍ സമിതി കൃത്യമായ പഠനം ശേഷമാണ് അനുമതി നല്‍കിയിരിക്കുന്നത്. സമിതി കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ റബർ സ്റ്റാമ്പായിട്ടല്ല, സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നത്. സാങ്കേതിക കാര്യങ്ങളില്‍ വിദഗ്ദ്ധരുടെ അഭിപ്രായം കോടതിക്ക് മുഖവിലയ്ക്കെടുക്കേണ്ടതുണ്ട്. വയനാട് തുരങ്കപാതയ്‌ക്ക് ദേശീയ പ്രാധാന്യമുണ്ട്.
കേരളത്തിലെ ജനങ്ങളുടെ യാത്രയ്‌ക്ക് ആശ്വാസമാകുന്ന ജീവനാഡിയായി പദ്ധതി മാറും. സംസ്ഥാനത്തെ ഭൂമിയേറ്റെടുക്കലിനുള്ള ബുദ്ധിമുട്ടുകളും ഗതാഗതകുരുക്കും കണക്കിലെടുക്കുമ്പോള്‍ ഈ പദ്ധതി അനിവാര്യമാണ്. മേഖലയിലെ വന്യജീവികളുടെ സംരക്ഷണം ഉറപ്പാക്കാനും, അവിടുത്തെ ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും സഹായിക്കും. തങ്ങള്‍ വിഷയത്തില്‍ ഇടപെട്ടാല്‍ പദ്ധതി വൈകാൻ കാരണമാകുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
കർശന ഉപാധികളോടെയാണ് പദ്ധതിക്ക് പാരിസ്ഥിതികാനുമതി ലഭിച്ചത്. നിർമ്മാണഘട്ടത്തില്‍ പാരിസ്ഥിതിക ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഹർജിക്കാർക്ക് ഹരിത ട്രൈബ്യൂണലിനെ സമീപിക്കാമെന്ന് സുപ്രീകോടതി ഉത്തരവിലുണ്ട്.
പരിസ്ഥിതിക്ക് ദോഷമുണ്ടാകാത്ത തരത്തിലാണ് നിർമ്മാണമെന്ന് ഉറപ്പാക്കാൻ ട്രൈബ്യൂണലിന് ആവശ്യമെങ്കില്‍ സ്വതന്ത്ര നിരീക്ഷകനെ നിയമിക്കാവുന്നതേയുള്ളുവെന്നും കോടതി പറഞ്ഞിരുന്നു. ഇപ്പോഴത്തെ അശാസ്ത്രീയ നിർമ്മാണം ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവർത്തകർ വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
ലോകത്ത് ഏറ്റവും സുരക്ഷിതമായ ന്യൂ ഓസ്ട്രിയൻ ടണലിംഗ് മെത്തേഡ് ഉപയോഗിച്ചാണ് തുരങ്കനിർമ്മാണം. നൂറുവർഷത്തെ ഗ്യാരന്റിയാണ് ഈ നിർമ്മാണരീതിക്കുള്ളത്. എങ്കിലും 200- 300വർഷം ഒരു പ്രശ്നവുമുണ്ടാവില്ലെന്ന് വിദഗ്ദ്ധർ പറയുന്നു. കൊങ്കണ്‍റെയിലിനാണ് നിർമ്മാണചുമതല.
താമരശേരി ചുരത്തിലെ ദുരിതയാത്രയ്ക്ക് പരിഹാരമായാണ് കോഴിക്കോട്ടെ ആനക്കാമ്പൊയില്‍ മുതല്‍ വയനാട്ടിലെ മേപ്പാടിവരെ തുരങ്കപ്പാത വരുന്നത്. തുരക്കുന്നിടത്ത് അപ്പപ്പോള്‍ കോണ്‍ക്രീറ്റ്ചെയ്യും. ഓരോ തുരങ്കത്തിനും കോണ്‍ക്രീറ്റ് ചുമരടക്കം 12മീറ്റർ വ്യാസമുണ്ടാവും. പരമാവധി ഉയരം 10മീറ്ററായിരിക്കും. രണ്ട്തുരങ്കങ്ങളും തമ്മില്‍ 5മുതല്‍ 10മീറ്റർ വരെ അകലമുണ്ടാവും. 300മീറ്റർ ഇടവിട്ട് തുരങ്കങ്ങള്‍ക്ക് കണക്ഷനുണ്ടാവും.
അപകടങ്ങളുണ്ടായാല്‍ ഇതായിരിക്കും രക്ഷാമാർഗ്ഗം. നിയമപ്രകാരം തുരങ്കപാതയ്ക്കൊപ്പം രക്ഷാമാർഗ്ഗമായ എസ്കേപ്പ് പാതയുണ്ടാക്കേണ്ടതുണ്ട്. ഇതിന് പകരമാണ് രണ്ടാംതുരങ്കം. രണ്ടിലെയും ഇരട്ടപ്പാത വഴി ഒരേസമയം വാഹനമോടിക്കാം.
തുരങ്കത്തിന്റെ എല്ലാവശങ്ങളിലും 50സെ.മി കനത്തില്‍ ഉരുക്കുചേർത്ത കോണ്‍ക്രീറ്റ് കവചമുണ്ടാവും. തുരങ്കത്തിലെ താപനിയന്ത്രണത്തിനും ഇത് സഹായിക്കും. കോണ്‍ക്രീറ്റ് റോഡായിരിക്കും. ഡ്രെയിനേജ് സംവിധാനവുമുണ്ട്. തുരങ്കത്തിനടുത്തായി ഫയർസ്റ്റേഷൻ, ആശുപത്രി, ആംബുലൻസ് സജ്ജമാക്കണം. തുരങ്കത്തിന് 14.995ഹെക്ടർ സ്വകാര്യഭൂമിയേറ്റെടുക്കണം. ഖനനമാലിന്യ നിർമാർജനത്തിന് പത്തേക്കർ ഭൂമിവേണം. 34.3ഹെക്ടർ വനഭൂമിക്ക് പകരം 17.27ഹെക്ടറില്‍ മരംവച്ചുപിടിപ്പിച്ച് റിസർവ് വനമാക്കണം. അനുബന്ധറോഡുകള്‍ക്ക് 0.21ഹെക്ടർ വനഭൂമിയേറ്റെടുക്കണം.
150ദശലക്ഷം വർഷം പഴക്കമുള്ള പാറകളുള്ള വയനാട്ടിലെ തുരങ്കം സുരക്ഷിതമായിരിക്കുമെന്നും ഉരുള്‍പൊട്ടലുണ്ടാക്കില്ലെന്നുമാണ് പഠനറിപ്പോർട്ട്. ഹിമാലയത്തിലെ ഉറപ്പില്ലാത്ത പാറതുരന്നാണ് അടല്‍തുരങ്കമുണ്ടാക്കിയത്. മുകളില്‍ നദിയും ചതുപ്പുമുണ്ടായിരുന്നു. 3ഇരട്ടിയിലേറെ ചെലവും.
പരിസ്ഥിതിലോല പ്രദേശത്തെ നിർമ്മാണം അത്യാധുനിക സാങ്കേതികവിദ്യയുപയോഗിച്ചാണ്. 82കി.മീ ദൈർഘ്യത്തില്‍ തുരങ്കമുള്ളതാണ് കൊങ്കണ്‍റെയില്‍പ്പാത. അന്നത്തേക്കാള്‍ സുരക്ഷിത നിർമ്മാണരീതിയാണിപ്പോഴുള്ളത്. പരിസ്ഥിതിനാശവും താരതമ്യേന കുറവായിരിക്കും- ഇതൊക്കെയാണ് നിർമ്മാണ കരാറുകാരുടെ വാദം.
ആനക്കാംപൊയില്‍- കള്ളാടി- മേപ്പാടി തുരങ്കപാത നിർമ്മാണം ദ്രുതഗതിയിലാണിപ്പോള്‍. പാറ തുരക്കല്‍ ആരംഭിച്ചതോടെ 24 മണിക്കൂറും പ്രവൃത്തി നടക്കുകയാണ്. കൊങ്കണ്‍ റെയില്‍വേ ഉദ്യോഗസ്ഥർ, തുരങ്കപാതയുടെ നിർമാണം ഏറ്റെടുത്ത ദിലീപ് ബില്‍ഡ്‌കോണ്‍ ഉദ്യോഗസ്ഥർ എന്നിവരുമായി ജില്ലാ ഭരണകൂടം ഇടയ്ക്കിടെ ബന്ധപ്പെടുന്നുണ്ട്.
നിർമ്മാണത്തിനായി എത്തിയ തൊഴിലാളികള്‍ക്ക് ക്യാമ്പുകള്‍, പാറ പൊടിക്കുന്നതിനുള്ള ക്രഷർ യൂണിറ്റ്, ഡമ്പിംഗ് യൂണിറ്റ് തുടങ്ങിയവയും സജ്ജമാക്കിയിട്ടുണ്ട്. തുരങ്കപാത നാലുവർഷംകൊണ്ട് പൂർത്തിയാകും. മറിപ്പുഴ (കോഴിക്കോട്) മുതല്‍ മീനാക്ഷി പാലം (വയനാട്) വരെയാണ് പാത. ഇരുവഞ്ഞി പുഴയ്ക്ക് കുറുകെ രണ്ട് പ്രധാന പാലങ്ങളും മറ്റ് മൂന്ന് ചെറുപാലങ്ങളും ഉള്‍പ്പെടും.
ആറ് വളവുകളുള്ള റൂട്ടില്‍ ഓരോ 300 മീറ്ററിലും തുരങ്കങ്ങളെ ബന്ധിപ്പിക്കുന്ന പാതയും (ക്രോസ് പാസേജ്) ഉണ്ടാവും. പദ്ധതി പൂർത്തിയായാല്‍ കോഴിക്കോട്-വയനാട് ഗതാഗതം സുഗമമാവും. യാത്രാസമയം കുറയുകയും വിനോദ സഞ്ചാര-വ്യാപാര മേഖലകള്‍ക്ക് ഉണർവ് ലഭിക്കുമെന്നാണ് പ്രതീക്ഷ.
എന്നാല്‍ ഇടയ്ക്കിടെ ഇടിഞ്ഞുവീഴുന്ന ദേശീയപാതയുടേതു പോലെ തികച്ചും അശാത്രീയമാണ് തുരങ്കപാതയുടെയും നിർമ്മാണം. കുന്നുകൂട്ടിയിട്ടിരുന്ന മണ്ണ് നീക്കാൻ ജില്ലാ കളക്ടറടക്കം ഉത്തരവിറക്കിയിട്ടും കരാറുകാർ വകവച്ചതേയില്ല. കനത്ത മഴയില്‍ ഈ മണ്ണാണ് ഒലിച്ചിറങ്ങി ദുരന്തത്തിന് വഴിവച്ചത്
Post a Comment