യാത്ര സൗജന്യമായാലും ടിക്കറ്റെടുത്താലും മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്‌ആര്‍ടിസി. പരിശോധന കര്‍ശനമാക്കാൻ വിജിലൻസ് സ്ക്വാഡിന് നിര്‍ദ്ദേശം. യാത്രക്കാര്‍ക്ക് മാനവികതയും നിയമബോധവും ഉണ്ടാക്കുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍. ബസ്സുകളില്‍ യാത്രക്കാര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കാൻ പുതിയ നടപടി സഹായിക്കുമെന്നും വിലയിരുത്തല്‍
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസ്സുകളില്‍ മുതിർന്ന പൗരന്മാർക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളില്‍ ഇരുന്ന് യാത്ര ചെയ്യുകയും, അവർ കയറുമ്പോള്‍ സീറ്റ് ഒഴിഞ്ഞുകൊടുക്കാൻ വിസമ്മതിക്കുകയും ചെയ്താല്‍ 100 രൂപ പിഴ ചുമത്തുമെന്ന് കെഎസ്‌ആർടിസി.
മുതിർന്ന പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പൊതുയാത്രകളില്‍ പാലിക്കേണ്ട മര്യാദകളെക്കുറിച്ച് യാത്രക്കാരില്‍ അവബോധം സൃഷ്ടിക്കുന്നതിനുമാണ് ഈ കർശന നടപടി.
കെ.എസ്.ആർ.ടി.സി മിന്നല്‍ പരിശോധന വിഭാഗം നടത്തിയ പരിശോധനയിലാണ് അർഹരായവർക്ക് സീറ്റ് നല്‍കാതെ നിയമലംഘനം നടത്തിയ യാത്രക്കാരെ കണ്ടെത്തിയതും സ്പോട്ട് ഫൈൻ ഈടാക്കിയതും.
ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന മുതിർന്ന പൗരന്മാർ മണിക്കൂറുകളോളം ബസ്സില്‍ നിന്നു യാത്ര ചെയ്യേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇത്തരം കടുത്ത നടപടികളിലേക്ക് കടക്കാൻ അധികൃതർ തീരുമാനിച്ചത്.
ബസ്സുകളിലെ ആദ്യ വരികളിലായി മുതിർന്ന പൗരന്മാർ, സ്ത്രീകള്‍, ഭിന്നശേഷിക്കാർ എന്നിവർക്കായി സീറ്റുകള്‍ പ്രത്യേകം സംവരണം ചെയ്തിട്ടുണ്ടെങ്കിലും പലപ്പോഴും മറ്റ് യാത്രക്കാർ ഇത് വകവെക്കാറില്ലെന്ന പരാതി വ്യാപകമാണ്.
കെ.എസ്.ആർ.ടി.സിയുടെ ഈ നടപടിയെ അനുകൂലിച്ച് വലിയൊരു വിഭാഗം ജനങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ എല്ലാ റൂട്ടുകളിലും കെ.എസ്.ആർ.ടി.സി വിജിലൻസ് സ്ക്വാഡിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും നേതൃത്വത്തില്‍ പരിശോധന ശക്തമാക്കാനാണ് തീരുമാനം.
നിയമം ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുന്നതിനൊപ്പം ആവശ്യമെങ്കില്‍ അവരെ ബസ്സില്‍ നിന്ന് ഇറക്കിവിടുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളും ആലോചനയിലുണ്ട്.
പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സഹയാത്രികരോട് കാണിക്കേണ്ട മാനുഷിക പരിഗണന ഉറപ്പാക്കാൻ ഈ തീരുമാനം സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
إرسال تعليق