Join News @ Iritty Whats App Group

സൗദിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ ദാരുണ അപകടം, കണ്ണൂർ സ്വദേശികൾ സഞ്ചരിച്ച കാര്‍ പലവട്ടം കരണം മറിഞ്ഞ് താഴ്ചയിലേക്ക് വീണു, രണ്ടുപേര്‍ മരിച്ചു

സൗദിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ ദാരുണ അപകടം, കണ്ണൂർ സ്വദേശികൾ സഞ്ചരിച്ച കാര്‍ പലവട്ടം കരണം മറിഞ്ഞ് താഴ്ചയിലേക്ക് വീണു, രണ്ടുപേര്‍ മരിച്ചു


റിയാദ്: സൗദി കിഴക്കൻ പ്രിവിശ്യയിലെ ദമ്മാമിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കണ്ണൂർ തലശ്ശേരി മണോലി വീട്ടില്‍ സജീം (45), കണ്ണൂർ ചെറുകുന്ന് കണ്ടി വളപ്പില്‍ ലക്ഷ്മണൻ-കനകലത ദമ്പതികളുടെ മകൻ ശ്രീലേഷ് (42) എന്നിവരാണ് ദാരുണമായ അപകടത്തില്‍ മരിച്ചത്.

ശനിയാഴ്ച രാത്രി എട്ടോടെ ദഹ്റാൻ-ജുബൈല്‍ ഹൈവേയില്‍ ഖത്വീഫ് സെൻട്രല്‍ ആശുപത്രിക്ക് സമീപമായിരുന്നു അപകടം സംഭവിച്ചത്.

ദമ്മാമില്‍ സ്വന്തമായി വിവിധ ബിസിനസ് സ്ഥാപനങ്ങള്‍ നടത്തുകയാണ് സജീം. ഇദ്ദേഹത്തിെൻറ ജീവനക്കാരനായിരുന്നു ശ്രീലേഷ്. റാസ്തന്നൂറയില്‍ നിന്നും ദമ്മാമിലേക്ക് സഞ്ചരിക്കുകയായിരുന്ന ഇവരുടെ കാറിലേക്ക് ഒരു സ്വദേശി യുവാവിെൻറ വാഹനം ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ടു തെറിച്ചുപോയ കാർ പലതവണ മറിഞ്ഞ് റോഡരികിലെ താഴ്ചയിലേക്ക് വീണു. പൂർണമായും തകർന്ന കാറിനുള്ളില്‍ കുടുങ്ങിക്കിടന്ന ഇരുവരേയും ഏറെ പ്രയത്നിച്ചാണ് പൊലീസ് പുറത്തെടുത്തത്. അപകടസ്ഥലത്തുവെച്ചുതന്നെ ചോരവാർന്ന് സജീം മരിച്ചു. ജീവെൻറ ലക്ഷണങ്ങള്‍ ബാക്കിയുണ്ടായിരുന്ന ശ്രീലേഷിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രി വൈകിയിട്ടും ഇരുവരും തിരിച്ചെത്താഞ്ഞതിനെ തുടർന്ന് പുലർച്ചെ ഒന്നോടെ സുഹൃത്തുക്കള്‍ ഇവരുടെ ഫോണിലേക്ക് വിളിച്ചപ്പോഴാണ് ഖത്വീഫ് പൊലീസില്‍ നിന്നും അപകടവിവരം അറിയുന്നത്.

നിലവില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ ഖത്വീഫ് സെൻട്രല്‍ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ച ശ്രീലേഷിന്‍റെ ഏക സഹോദരൻ ശ്രീരാഗ് അഞ്ച് വർഷം മുൻപ് ഇതേ ദിവസമാണ് മരിച്ചത്. അനുജന്‍റെ അഞ്ചാം ചരമവാർഷിക ദിനത്തില്‍ തന്നെ ശ്രീലേഷും വിടപറഞ്ഞത് കുടുംബത്തിന് താങ്ങാനാകാത്ത ആഘാതമായി. പിതാവ് ലക്ഷ്മണൻ ദീർഘകാലം ബഹ്റൈനില്‍ പ്രവാസിയായിരുന്നു. അഞ്ച് വർഷം മുൻപ് ഇളയ മകൻ ശ്രീരാഗിന്‍റെ മരണത്തോടെ രോഗബാധിതയായ അമ്മ കനകലത വീടിന് പുറത്തിറങ്ങാറില്ലായിരുന്നു. കുടുംബത്തിന്‍റെ ഏക പ്രതീക്ഷയായിരുന്ന ശ്രീലേഷിെൻറ മരണം ഈ കുടുംബത്തെ പൂർണമായും കണ്ണീരിലാഴ്ത്തി.

നിയമനടപടികള്‍ പൂർത്തിയാക്കി അടുത്ത ദിവസം തന്നെ ശ്രീലേഷിെൻറ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. മരിച്ച സജീമിെൻറ മൃതദേഹം ദമ്മാമില്‍ത്തന്നെ ഖബറടക്കാനാണ് ബന്ധുക്കള്‍ തീരുമാനിച്ചിട്ടുള്ളത്. ഇതിനായി മാതാപിതാക്കളും ഭാര്യയും മക്കളും ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ ദമ്മാമില്‍ എത്തിക്കാനുള്ള നടപടികള്‍ പുരോഗമിച്ചുവരുന്നു. റുഹാലത്ത് ആണ് സജീമിെൻറ ഭാര്യ. ആദില്‍, ഹുസൈൻ, അമല്‍ എന്നിവർ മക്കളാണ്. മരണാനന്തര നിയമനടപടികള്‍ പൂർത്തിയാക്കാൻ പ്രമുഖ സാമൂഹികപ്രവർത്തകൻ നാസ് വക്കം രംഗത്തുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group