എൽഡിഎഫ് സർക്കാർ പിഎം ശ്രീ ഫണ്ട് വാങ്ങിയില്ലെന്ന് രേഖകൾ, മന്ത്രിയുടെ വാദം തെറ്റ്, വാങ്ങിയത് എസ്എസ്കെ വിഹിതം
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിക്ക് കേന്ദ്ര ഫണ്ട് വാങ്ങിയിരുന്നു എന്ന യുഡിഎഫ് സർക്കാരിന്റെ വാദം തെറ്റെന്ന് വ്യക്തമാക്കി കേന്ദ്ര രേഖകൾ. പിഎംശ്രീ ഒപ്പിട്ടതിന് പിന്നാലെ കേന്ദ്രസർക്കാർ നൽകിയ 99.27 കോടി രൂപ സമഗ്രശിക്ഷാ കേരള പദ്ധതിക്ക് സംസ്ഥാനത്തിനുള്ള വിഹിതമാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം പറയുന്നു. പിഎം ശ്രീയിൽ സ്കൂളുകളുടെ പട്ടിക കേരളം നൽകിയാലേ ഫണ്ട് അനുവദിക്കാനാവൂവെന്നും വിദ്യാഭ്യാസ മന്ത്രാലയ വ്യത്തങ്ങൾ അറിയിച്ചു. കേരളവുമായുള്ള കരാർ റദ്ദക്കാതെ പുതിയ സർക്കാരിന്റെ നിലപാടിനായി കാത്തിരിക്കുകയാണ് കേന്ദ്ര സർക്കാർ. അതേസമയം അടുത്ത മന്ത്രിസഭാ യോഗത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ പിഎം ശ്രീ പരിഗണിക്കും.
പിഎം ശ്രീ പദ്ധതിക്ക് ഇടത് സർക്കാർ ഫണ്ട വാങ്ങിയെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ആവർത്തിച്ച് പറഞ്ഞിരുന്നു. എന്നാൽ ഫണ്ട് വാങ്ങിയില്ലെന്ന് മുൻ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പു വച്ചത് ഒക്ടോബർ 16നാണ്. ഇതിനു ശേഷം 99.27 കോടി രൂപ കേരളത്തിന് കേന്ദ്രം നൽകി. ഈ തുകയെ കുറിച്ചായിരുന്നു തർക്കം. പിഎം ശ്രീ പദ്ധതിക്ക് കേരളത്തിന് ഫണ്ട് നൽകണമെങ്കിൽ ഇതിനുള്ള നടപടികൾ കേരളം പൂർത്തിയാക്കണം. അതുണ്ടായിട്ടില്ലെന്ന് കേന്ദ്ര സർക്കാരിന്റെറെ പിഎം ശ്രീ ഡാഷ് ബോർഡിൽ വ്യക്തമാണ്. രാജ്യത്ത് ആകെ 14500 പിഎം ശ്രീ സ്കൂളുകളാണ് അടുത്തവർഷം അവസാനിക്കുന്ന പദ്ധതിയിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. നിലവിൽ 13091 സ്കൂളുകളാണ് പദ്ധതിയിൽ. സ്കൂളുകളുടെ വികസനം. കരിക്കുലം, പഠനരീതി എന്നിവയ്ക്ക് കേന്ദ്ര മാർഗ നിർദേശം അംഗീകരിക്കണം. കേരളത്തിൽ ആകെ 47 വിദ്യാലായങ്ങൾക്കാണ് പിഎം ശ്രീ ഫണ്ട് കിട്ടുന്നത്. ഈ സ്കൂളുകളെല്ലാം കേന്ദ്രസർക്കാരിന്റെ കീഴിലാണ്. 33 കേന്ദ്രീയ വിദ്യായലങ്ങളും 14 നവോദയ സ്കുളുകളുമാണ് പട്ടികയിലുള്ളത്. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സ്കൂളുകളുടെ പട്ടിക തയ്യാറാക്കും മുമ്പാണ് കരാർ മരവിപ്പിക്കാനുള്ള കത്ത് കേരളം നൽകിയത്. പിന്നെയെങ്ങനെ പിഎം ശ്രീക്ക് ഫണ്ട് നൽകുമെന്നും കേന്ദ്ര ഉദ്യോഗസ്ഥർ ഉയർത്തുന്നു.
സമഗ്ര ശിക്ഷ അഭിയാൻ ഫണ്ട് നൽകുന്നത് പിഎം ശ്രീയുമായി കേന്ദ്രം കൂട്ടിയിണക്കിയതോടെയാണ് പിഎം ശ്രീയിൽ ഒപ്പിട്ട് ഇത് വാങ്ങാൻ സിപിഎം തീരുമാനിച്ചത്. ഇത് പ്രകാരമാണ് അന്ന് 91 കോടി രൂപ ലഭിച്ചത്. തമിഴ്നാട് നിയമപോരാട്ടം നടത്തിയപ്പോൾ കേരളം എന്തിന് സമ്മർദ്ദത്തിന് വഴങ്ങി എന്ന ചോദ്യമാണ് അന്നുയർന്നത്. പ്രീ-പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായുള്ള സർവ ശിക്ഷ പദ്ധതിക്ക് അറുപത് ശതമാനം തുക കേന്ദ്രവും നാൽപത് ശതമാനം തുക സംസ്ഥാനവും വകയിരുത്തും. എന്നാൽ 2021 മുതൽ 2025 വരെ 1171 കോടി രൂപ ഈയിനത്തിൽ കേരളത്തിന് നൽകിയില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ നല്കിയ സത്യവാങ്മൂലം വ്യക്തമാക്കുന്നു.
കഴിഞ്ഞ സാമ്പത്തികവർഷം സമഗ്രശിക്ഷ കേരളം പദ്ധതി പ്രകാരം 452.05 കോടി രൂപയാണ് കേന്ദ്രം നൽകേണ്ടത്. 2025 ഒക്ടോബറിൽ പി.എം ശ്രീയിൽ കേരളം ഒപ്പുവെച്ചപ്പോഴാണ് സമഗ്രശിക്ഷ പദ്ധതിയിൽ കേരളത്തിന് ആദ്യഗഡുവായ 99.27 കോടി രൂപ നവംബറിൽ കേന്ദ്രസർക്കാർ നൽകിയത്. ഇത് സർവ്വ ശിക്ഷ പദ്ധതിിക്കുള്ള ഫണ്ടെന്ന് കേന്ദ്രം ഈ രേഖയിൽ എടുത്തു പറയുന്നു. എന്നാൽ പിഎം ശ്രീ മരവിപ്പിച്ചതോടെ തുടർന്നുള്ള ഫണ്ട് കേന്ദ്രം നൽകിയില്ല.
പുതിയ സർക്കാർ അധികാരമേറ്റതോടെ പിഎംശ്രീയിൽ തുടർനടപടി അറിയിക്കണമെന്ന് കാട്ടി കേന്ദ്രവിദ്യാഭ്യാസസെക്രട്ടറി കേരളത്തിന് കത്തയച്ചിരിന്നു. കേരളം ഒപ്പിട്ട കരാർ നിലനില്ക്കുന്നു. ഇതിൽ തുടർനടപടി സ്വീകരിച്ച് പിഎം ശ്രീക്കും സർവ്വ ശിക്ഷ പദ്ധതിക്കുമുള്ള ഫണ്ട് വാങ്ങണോ എന്ന രാഷ്ട്രീയ തീരുമാനമാണ് ഇനി യുഡിഎഫ് സർക്കാർ സ്വീകരിക്കേണ്ടത്. ഇല്ലെങ്കിൽ സർവ്വ ശിക്ഷ അഭിയാനിലെ കുടിശ്ശിക വാങ്ങിയെടുക്കാൻ കോടതിയിൽ പോകാം.അതേസമയം പിഎം ശ്രീ വേണ്ടെന്ന് വയ്ക്കാൻ യുഡിഎഫിന് ഇനി കഴിയില്ല എന്ന വാദത്തിൽ ഒരു കഴമ്പുമില്ല എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്
Post a Comment