കോക്രോച്ച് ജനത പാർട്ടിയോട് നിലപാട് മയപ്പെടുത്തി ബിജെപി; യുവാക്കളുടെ പ്രതിഷേധം ജനാധിപത്യത്തിന്റെ ഭാഗമെന്ന് ദേശീയ അധ്യക്ഷൻ നിതിൻ നവീൻ
ദില്ലി: കോക്രോച്ച് ജനത പാർട്ടി (സിജെപി) പ്രതിഷേധത്തോട് കടുത്ത നിലപാടില്ലെന്ന് സൂചിപ്പിച്ച് ബിജെപി. യുവാക്കളുടെ പ്രതിഷേധം ജനാധിപത്യത്തിന്റെ ഭാഗമാണെന്നും അവരെ രാജ്യവിരുദ്ധരായി മുദ്രകുത്തേണ്ടതില്ലെന്നുമാണ് കേന്ദ്ര മന്ത്രിമാർ വിശദീകരിക്കുന്നത്. രാജ്യത്ത് നേട്ടങ്ങൾ കൈവരിക്കുന്ന യുവാക്കളുടെ ഭാഗം തന്നെയാണവരെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ പ്രതികരിച്ചു. ഇന്നലെ സർക്കാറിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. തുടർ സമര പരിപാടികൾ സിജെപി പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് നിലപാട് മയപ്പെടുത്തിയത്.
നീറ്റ് ചോദ്യപേപ്പർ ചോർച്ച, സി ബി എസ് ഇ വിഷയങ്ങളിൽ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് സംഘടിപ്പിച്ച ആദ്യ പ്രതിഷേധത്തിന് പിന്നാലെയാണ് കോക്രോച്ച് ജനത പാർട്ടി അടുത്ത നീക്കങ്ങൾ പ്രഖ്യാപിച്ചത്. മന്ത്രി രാജി വെച്ചില്ലെങ്കിൽ വിവിധ സംസ്ഥാനങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുമെന്നാണ് സി ജെ പിയുടെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി പാർട്ടി നേതാവ് അഭിജിത് ദീപ്കെ വിവിധ സംസ്ഥാനങ്ങളിൽ നേരിട്ടെത്തി പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകും. ദില്ലി ഉൾപ്പെടെയുള്ള രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള യുവാക്കളെ ഒന്നിപ്പിച്ചു കൊണ്ട് ശക്തമായ പ്രക്ഷോഭ പരിപാടികൾ വീണ്ടും സംഘടിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കുന്നതിനൊപ്പം വരും ദിവസങ്ങളിൽ രാജ്യവ്യാപകമായി യുവാക്കളെ അണിനിരത്തിയുള്ള വൻ പ്രതിഷേധങ്ങൾക്കാണ് സി ജെ പി ലക്ഷ്യമിടുന്നത്.
إرسال تعليق