മന്ത്രി ബിന്ദു കൃഷ്‌ണക്കെതിരെ രൂക്ഷവിമർശനവുമായി യൂത്ത് ലീഗ് നേതാവ്: 'വർഗീയ മാലിന്യത്തെ ആശ്ലേഷിച്ചത് നിഷ്‌കളങ്കമായി കാണാൻ കഴിയില്ല'
കോഴിക്കോട്: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച സംസ്ഥാന മന്ത്രി ബിന്ദു കൃഷ്ണക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ. ശാക്കിർ. യുഡിഎഫ് നേതാക്കളെ നിരന്തരം അധിക്ഷേപിക്കുന്ന വർഗീയ ശക്തികൾക്ക് മുന്നിൽ ചെന്ന് ഓച്ഛാനിച്ചു നിൽക്കുന്നത് നിഷ്‌കളങ്കമായി കാണാൻ കഴിയില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. യു.ഡി.എഫ് നേതാക്കളെ പുലഭ്യം പറഞ്ഞ വർഗീയ മാലിന്യത്തെ അങ്ങോട്ട് ചെന്ന് ആശ്ലേഷിച്ച നടപടി ജനാധിപത്യ ബോധമുള്ളവർക്ക് ഉൾക്കൊള്ളാൻ കഴിയുന്നതല്ലെന്ന് ശാക്കിർ കുറ്റപ്പെടുത്തി.
ഈ ഭരണം ആർക്കും വെറുതെ കിട്ടിയതല്ലെന്ന് മന്ത്രി ഓർക്കണമെന്ന് ശാക്കിൽ കുറിപ്പിൽ പറയുന്നു. ഒരുപാട് പേരുടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും പോരാട്ടത്തിന്റെയും ഫലമായാണ് യുഡിഎഫ് ഇന്ന് അധികാരത്തിൽ ഇരിക്കുന്നത്. ഈ കാര്യം എപ്പോഴും ഓർമ്മയിലുണ്ടാകണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വെള്ളാപ്പള്ളിയുമായുള്ള കൂടിക്കാഴ്ച ഉയർത്തിയ വിവാദങ്ങളിൽ നിന്നും ലോക ക്ഷീരദിന ആശംസകൾ നേർന്നുകൊണ്ട് തലയൂരാമെന്ന് മന്ത്രി കരുതേണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പരിഹസിച്ചു.
സംസ്ഥാനത്ത് യു.ഡി.എഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ പ്രമുഖ സമുദായ നേതാക്കളുമായി മന്ത്രിമാർ കൂടിക്കാഴ്ച നടത്തുന്നത് പതിവാണ്. എന്നാൽ മുന്നണി നേതാക്കളെ പരസ്യമായി അധിക്ഷേപിക്കുന്ന നിലപാട് സ്വീകരിക്കുന്ന വെള്ളാപ്പള്ളി നടേശനെ മന്ത്രി ബിന്ദു കൃഷ്ണ നേരിട്ടെത്തി സന്ദർശിച്ചതാണ് ഇപ്പോൾ ഭരണകക്ഷിയിലെ യുവജന സംഘടനകളെ ചൊടിപ്പിച്ചിരിക്കുന്നത്.
إرسال تعليق