ഒരു ദളിതൻ എന്തിനാണ് ആർഎസ്എസിനെക്കുറിച്ച് ആശങ്കപ്പെടുന്നതെന്ന് ബിജെപി എംപി, കുറിക്കുകൊള്ളുന്ന മറുപടിയുമായി പ്രിയങ്ക് ഖാർഗെ
ബെംഗളൂരു: ആർഎസ്എസിന്റെ നിയമപരമായ പദവി വ്യക്തമാക്കണമെന്നും സംഘടനയുടെ ഫണ്ടിംഗ്, വരുമാനം, ചെലവ്, ആസ്തി എന്നിവയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട മന്ത്രിയോട് ജാതി അധിക്ഷേപവുമായി ബിജെപി എംപി. കർണാടക ഗ്രാമവികസന പഞ്ചായത്തീരാജ് മന്ത്രി പ്രിയങ്ക് ഖാർഗെയോടാണ് ബിജെപി എംപി രമേശ് ജിഗജിനാഗിയുടെ അധിക്ഷേപ പരാമർശം. ഒരു ദളിതൻ എന്തിനാണ് ആർഎസ്എസിനെക്കുറിച്ച് ആശങ്കപ്പെടുന്നതെന്നായിരുന്നു എംപിയുടെ പരാമർശം. എന്നാൽ ആരെയും ഭയമില്ലെന്നാണ് കോൺഗ്രസ് മന്ത്രിയുടെ മറുപടി. ബി.ആർ. അംബേദ്കറുടെ പ്രത്യയശാസ്ത്രം പിന്തുടരുന്നതിനാൽ തനിക്ക് ആരെയും ഭയമില്ലെന്ന് കോൺഗ്രസ് നേതാവായ പ്രിയങ്ക് ഖാർഗെ വ്യക്തമാക്കി.
സുതാര്യതയും ഭരണഘടനാപരമായ ഉത്തരവാദിത്തവും മുൻനിർത്തി ആർഎസ്എസിന്റെ നിയമപരമായ പദവി വ്യക്തമാക്കണമെന്നും സംഘടനയുടെ ഫണ്ടിംഗ്, വരുമാനം, ചെലവ്, ആസ്തി എന്നിവയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന് അയച്ച കത്താണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. വിജയപുരയിൽ വാർത്താ സമ്മേളനത്തെ അഭിസംബോധന ചെയ്യവെ ബിജെപി എംപിയായ ജിഗജിനാഗി ഈ നീക്കത്തെ ശക്തമായി വിമർശിച്ചു. ആർഎസ്എസിനെക്കുറിച്ച് ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് അദ്ദേഹത്തിന്റെ ജോലിയല്ലെന്നും, ആർഎസ്എസ് എന്താണെന്ന് ജനങ്ങൾ തന്നെ അദ്ദേഹത്തിന് മനസ്സിലാക്കിക്കൊടുക്കുമെന്നും ജിഗജിനാഗി പറഞ്ഞു. ആർഎസ്എസിന്റെ വഴിയിൽ തടസ്സമായി നിന്നവരാരും നിലനിന്നിട്ടില്ലെന്നും ഖാർഗെ അനാവശ്യമായി സംഘടനയുമായി പ്രശ്നങ്ങൾ ഉണ്ടാക്കുകയാണെന്നും ജിഗജിനാഗി കൂട്ടിച്ചേർത്തു. ഇതിനൊപ്പമാണ് എന്റെ ചോദ്യം ഇതാണ് ഈ ദളിതന് എന്തിനാണ് ആർഎസ്എസിനെക്കുറിച്ച് ഇത്രയധികം ആശങ്ക? എന്നും ജിഗജിനാഗി ചോദിച്ചു. പ്രിയങ്ക് ഖാർഗെയുടെ പിതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്തതുകൊണ്ടാണ് പ്രിയങ്ക് മന്ത്രിയായതെന്നും, ആർഎസ്എസിനെ ലക്ഷ്യമിടുന്നതിന് പകരം ഭരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ജിഗജിനാഗി ഉപദേശിക്കുകയും ചെയ്തു.
ബിജെപി നേതാവിന്റെ ഈ പരാമർശങ്ങൾക്ക് മറുപടിയുമായി പ്രിയങ്ക് ഖാർഗെ രംഗത്തെത്തി. ജിഗജിനാഗിയുടെ വാക്കുകളെ പല രീതിയിൽ വ്യാഖ്യാനിക്കാമെന്ന് പ്രിയങ്ക് ഖാർഗെ പറഞ്ഞു. ശ്രേണീബദ്ധമായ ഒരു സാമൂഹിക വ്യവസ്ഥിതിയുടെ അടിസ്ഥാന തത്വങ്ങളിൽ വിശ്വസിക്കുന്ന ആർഎസ്എസുമായി ദളിതർ സഹകരിക്കരുത് എന്നൊരു മുന്നറിയിപ്പാണോ ഈ വാക്കുകൾ നൽകുന്നത് എന്ന് ഖാർഗെ ചോദിച്ചത്. സാമൂഹിക മേധാവിത്വബോധമുള്ളവരുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ രൂപീകരിച്ച ഒരു സംഘടനയെ ചോദ്യം ചെയ്യാൻ ഒരു ദളിതൻ എന്ന നിലയിൽ തനിക്ക് അവകാശമില്ലെന്നാണാണോ ബിജെപി എംപി അർത്ഥമാക്കുന്നത് എന്നും പ്രിയങ്ക് ഖാർഗെ ചോദിച്ചു.
ആർഎസ്എസിനെ എതിർത്തവരാരും നിലനിന്നിട്ടില്ല" എന്ന ജിഗജിനാഗിയുടെ പരാമർശം ഭയം കൊണ്ടാണോ അതോ തന്നെ ഭയപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണോ എന്നും ഖാർഗെ ചോദിച്ചു. ഇത്തരം ഭീഷണികൾക്ക് പിന്നിലെ കാരണങ്ങൾ എന്താണെന്നും ആരും നിലനിന്നിട്ടില്ല എന്ന് പറയുന്നതിലൂടെ അദ്ദേഹം എന്താണ് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കണമെന്ന് ഖാർഗെ ആവശ്യപ്പെട്ടു. ആർഎസ്എസ് ഒരു ഭീകരസംഘടനയാണോ എന്നും ചോദ്യം ചെയ്യുന്നവരെ ആർ എസ് എസ് ഇല്ലാതാക്കുമോ എന്നും പ്രിയങ്ക് ഖാർഗെ ചോദിച്ചു. ബാബാസാഹെബ് അംബേദ്കറുടെ ആദർശങ്ങളിൽ നിന്നാണ് താൻ കരുത്ത് ഉൾക്കൊള്ളുന്നതെന്ന് വ്യക്തമാക്കിയ പ്രിയങ്ക് ഖാർഗെ, ചോദ്യം ചെയ്യാനുള്ള ധൈര്യവും ബൗദ്ധികമായ ദൃഢവിശ്വാസവും തനിക്ക് ലഭിക്കുന്നത് അദ്ദേഹത്തിൽ നിന്നാണെന്ന് പറഞ്ഞു. ബാബാസാഹെബിൽ വിശ്വസിക്കുന്നവർ ആരെയും ഭയപ്പെടാറില്ലെന്നും തങ്ങളുടെ ശരീരത്തിൽ ഓടുന്നത് അംബേദ്കറുടെ രക്തമാണെന്നും, അതുകൊണ്ട് തന്നെ ഇത്തരം ഭീഷണികളെയല്ല, ധാർമ്മികതയുടെ കുറവിനെ മാത്രമാണ് താൻ ഭയപ്പെടുന്നതെന്നും പറഞ്ഞാണ് ഖാർഗെ തന്റെ മറുപടി അവസാനിപ്പിച്ചത്.
إرسال تعليق