ഉമ്മൻചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ; ഹൈക്കോടതി അസാധുവാക്കിയതിന് പിന്നാലെ കോൺഗ്രസ് വാർഡ് മെമ്പർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു
പാലക്കാട്: വടക്കഞ്ചേരി പഞ്ചായത്തിലെ വാർഡ് മെമ്പർ സുനിൽ ചുവട്ടുപാടം വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. കോടതിവിധിയെ തുടർന്ന് സത്യപ്രതിജ്ഞ അസാധുവായ സാഹചര്യത്തിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. ഇരുപത്തിയൊന്നാം വാർഡ് മെമ്പറാണ് സുനിൽ ചുവട്ടുപാടം. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി മോഹൻദാസ് ആണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ പേരിലാണ് സുനിൽ സത്യപ്രതിജ്ഞ ചെയ്തത്.
ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർ ചെയ്ത സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയിരുന്നു. സമാനമായി പാലക്കാട്ടെ കോൺഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞയും ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. വടക്കഞ്ചേരി പന്നിയങ്കര 21-ാം വാർഡ് മെമ്പറാണ് സുനിൽ. 'ഈശ്വരാനുഗ്രഹത്താൽ ഉമ്മൻ ചാണ്ടിയുടെ നാമത്തിൽ സത്യപ്രതിജ്ഞ' എന്നായിരുന്നു സുനിൽ പ്രതിജ്ഞ ചെയ്തത്. ഇതിനെതിരെ മറ്റൊരു വാർഡ് മെമ്പറാണ് കോടതിയെ സമീപിച്ചത്.</p><p>തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർ ചെയ്ത സത്യപ്രതിജ്ഞ അസാധുവാക്കിയ ഉത്തരവിലാണ് കോൺഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞയും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ അസാധുവാക്കിയത്. ഉത്തരവിന്റെ പകർപ്പ് ലഭിച്ച് നാലാഴ്ചയ്ക്കുള്ളിൽ പുതുതായി സത്യപ്രതിജ്ഞ ചെയ്യണമെന്നും നിർദ്ദേശമുണ്ടായിരുന്നു.
ദൈവനാമത്തിലോ വേണം സത്യ പ്രതിജ്ഞ ചെയ്യാനെന്നും ദൈവം എന്ന പദത്തിന് പഞ്ചായത്ത് രാജ്, മുനിസിപ്പൽ ചടങ്ങിൽ നിർവചനമില്ലെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി ബിജെപി കൌൺസിലർമാരുടേയും പാലക്കാട്ടെ കോൺഗ്രസ് അംഗത്തിന്‍റേയും സത്യപ്രതിജ്ഞ റദ്ദാക്കിയത്. കേരള പഞ്ചായത്ത് രാജ് 152 -ാം വകുപ്പിലും, മനിസിപ്പാലിറ്റി ആക്ടിലെ 143-ാം വകുപ്പിലും അഗംങ്ങൾ സത്യ പ്രതിജ്‍ഞ ചെയ്യേണ്ടത് ദൈവ നാമത്തിലോ, അല്ലെങ്കിൽ ദൃഢപ്രതിജ്ഞയോ ആകണമെന്ന് പറയുന്നു. നിയമം അനുശാസിക്കുന്ന ദൈവനാമത്തിന് വിപുലീകരണമോ, മറ്റ് നിർവ്വചനമോ ചട്ടത്തിലില്ലാത്തിതിനാൽ പല ദൈവങ്ങളുടെ പേരിലുള്ള സത്യപ്രതിജ്ഞ അസാധുവാണെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
Post a Comment