പാർലമെന്‍റ് അംഗത്വം വേണ്ടെന്ന് വച്ച് വിജയിന്‍റെ ടിവികെയുടെ സുപ്രധാന പ്രഖ്യാപനം, രാജ്യസഭ എംപി സ്ഥാനം കോൺഗ്രസിന്, പ്രവീൺ ചക്രവർത്തിക്ക് സാധ്യത
ചെന്നൈ: തമിഴ്നാട്ടിലെ രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ തങ്ങൾക്ക് ലഭിക്കേണ്ട ഏക സീറ്റ് സഖ്യകക്ഷിയായ കോൺഗ്രസിന് വിട്ടുനൽകാൻ തമിഴക വെട്രി കഴകം (ടി വി കെ.) തീരുമാനിച്ചു. മുഖ്യമന്ത്രി സി ജോസഫ് വിജയിനെ കോൺഗ്രസ് സംസ്ഥാന നേതാക്കൾ കണ്ടതിന് പിന്നാലെയാണ് ടി വി കെ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. എ ഐ എ ഡി എം കെ പാർട്ടി എം പി രാജിവെച്ചതിനെ തുടർന്ന് ഒഴിവുവന്നതും 2028 വരെ കാലാവധിയുള്ളതുമായ സീറ്റാണ് കോൺഗ്രസിന് നൽകിയത്. ടി വി കെ സർക്കാരിൽ രണ്ട് മന്ത്രിസ്ഥാനങ്ങൾ ലഭിച്ചതിന് പിന്നാലെ രാജ്യസഭാ സീറ്റും സ്വന്തമാക്കാൻ കഴിഞ്ഞത് കോൺഗ്രസിന് വലിയ രാഷ്ട്രീയ നേട്ടമായി മാറി. സാധാരണ ഗതിയിൽ ലഭിക്കുമായിരുന്ന പാർലമെന്റ് അംഗത്വം വേണ്ടെന്ന് വച്ച് ടി വി കെ, കോൺഗ്രസിനെ കൂടുതൽ ചേർത്ത് പിടിക്കുന്നതിലെ രാഷ്ട്രീയവും വലിയ തോതിൽ ചർച്ചയാകുന്നുണ്ട്.
പ്രവീൺ ചക്രവർത്തിക്ക് സാധ്യത?
സീറ്റിനായി കോൺഗ്രസ് നേതൃത്വം ടി വി കെയ്ക്കുമേൽ ശക്തമായ സമ്മർദ്ദം ചെലുത്തിയിരുന്നു. കോൺഗ്രസ് നേതാവ് പി ചിദംബരവും വിജയ്‌യും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലും എ ഐ സി സി ഇൻ ചാർജ് ഗിരീഷ് ചോദാങ്കർ, ടൂറിസം മന്ത്രി രാജേഷ് കുമാർ എന്നിവരടങ്ങിയ സംഘം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നടത്തിയ ചർച്ചയിലുമാണ് സീറ്റ് കാര്യത്തിൽ അന്തിമ തീരുമാനമായത്. ഇതോടെ കോൺഗ്രസ് നേതാവ് പ്രവീൺ ചക്രവർത്തിക്കാണ് രാജ്യസഭ എം പി സ്ഥാനം ലഭിക്കാൻ സാധ്യത കൽപ്പിക്കപ്പെടുന്നത്. ജൂൺ ഏഴാം തീയതിയാണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.
Post a Comment