വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം
ആര്യാ രാജേന്ദ്രൻ മേയറായിരിക്കെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ട ഡ്രൈവർ യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം. യദുവിന് നിയമനം നൽകണമെന്നാവശ്യപ്പെട്ട് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന് കത്ത് നൽകിയിരുന്നു. തുടർന്നാണ് നിയമനം നൽകിയത്. യദു ആര്യാ രാജേന്ദ്രനെതിരെ പൊലീസിൽ പരാതി നൽകുകയും കെഎസ്ആർടിസി ഇയാളെ പുറത്താക്കുകയും ചെയ്തിരുന്നു. തുടർന്ന്, യദു ഐഎൻടിയുസിയിൽ ചേർന്നിരുന്നു.
അതേസമയം തിരുവനന്തപുരത്ത് റോഡിൽ ആര്യ രാജേന്ദ്രനുമായി വാക്കേറ്റമുണ്ടാക്കിയ ഡ്രൈവർ യദു കൃഷ്ണനെ പുറത്താക്കിയതിന് കാരണം മുൻ മേയർ ആര്യ രാജേന്ദ്രനുമായി പ്രശ്നമുണ്ടാക്കിയതുകൊണ്ടല്ലെന്നും ഫോണിൽ സംസാരിച്ച് വാഹനം ഓടിച്ചതിനാലാണെന്നുമായിരുന്നു ഗണേഷ് കുമാർ പറഞ്ഞിരുന്നു എന്നാൽ കെഎസ്ആർടിസിയിൽ നിന്ന് ലഭിച്ച വിവരാവകാശ രേഖകൾ വച്ച് മുൻ മന്ത്രിയുടെ വാദം തെറ്റാണെന്ന് യദു പറഞ്ഞിരുന്നു. യദു കെഎസ്ആർടിസിയിൽ താൽക്കാലിക ഡ്രൈവർ ആയിരുന്നു.
തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള യാത്രയിൽ തുടർച്ചയായി ആറ് മണിക്കൂർ ഇയർഫോൺ വെച്ച് ഫോണിൽ സംസാരിച്ചതിനാണ് നടപടിയെന്നായിരുന്നു മന്ത്രിയുടെ നിലപാട്. ബസിലെ അറുപതോളം യാത്രക്കാരുടെയും റോഡിലെ ആയിരങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന നടപടിയായിരുന്നു അത്. യദു ഫോണിൽ സംസാരിച്ച കാര്യം തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ കോൾ ഡീറ്റെയിൽസ് സഹിതം കെഎസ്ആർടിസി സിഎംഡിക്ക് സമർപ്പിച്ചു. തുടർന്നാണ് നടപടി സ്വീകരിച്ചതെന്നായിരുന്നു ഗണേഷ് പറഞ്ഞിരുന്നത്.
Post a Comment