‘വാഹനത്തിനുള്ളിൽ പല നിറത്തിലുള്ള ലൈറ്റുകൾ, ഇഷ്ടമുള്ള ചിത്രങ്ങൾ…കാറോ ബൈക്കോ ഇഷ്‌ടമുള്ള നിറത്തിലേക്ക് മാറ്റാം’; പതിനെട്ട് തരം മോഡിഫിക്കേഷനുകളുമായി ഗതാഗത കമ്മിഷണറുടെ റിപ്പോർട്ട്
യുവാക്കൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന വാഹന മോഡിഫിക്കേഷൻ നടപ്പാക്കുന്നതിലെ ആദ്യപടിയുമായി ഗതാഗത കമ്മിഷണറുടെ റിപ്പോർട്ട്. സ്റ്റിക്കറുകളും ലൈറ്റുകളും ഉൾപ്പടെ പതിനെട്ട് തരം മോഡിഫിക്കേഷൻ അനുവദിക്കാമെന്നാണ് ഗതാഗത കമ്മിഷണറുടെ റിപ്പോർട്ട്. 18 തരത്തിലുള്ള മോഡിഫിക്കേഷനുകളാണ് യാതൊരു നിയമതടസവുമില്ലാതെ നടത്താമെന്ന് റിപ്പോർട്ടിൽ പറയുന്നത്.
കാറോ ബൈക്കോ ഇഷ്‌ടമുള്ള നിറത്തിലേക്ക് മാറ്റാനും അനുവാദം കിട്ടും. എന്നാൽ ആർടിഒ ഓഫിസിൽ നിശ്ചിത ഫീസടച്ച് അനുമതി വാങ്ങി ആർസി ബുക്കിൽ ഉൾപ്പെടുത്തണം. എൻജിൻ മാറ്റം, ബോഡിക്ക് രൂപമാറ്റം ഇലക്ട്രിക്കിലേക്കോ സിഎൻജിയിലേക്കൊ ഉള്ള മാറ്റം എന്നിവയും അനുവാദം വാങ്ങിയാൽ സാധിക്കും. മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയുമാണ് റിപ്പോർട്ടിൽ അന്തിമ തീരുമാനമെടുക്കേണ്ടത്.
മോഡിഫിക്കേഷന് ആരുടെയും അനുമതി വാങ്ങുകയും വേണ്ട. നിറം മാറ്റം പോലുള്ള രൂപമാറ്റങ്ങൾക്ക് പണം അടച്ച് പ്രത്യേക അനുമതി വാങ്ങേണ്ടി വരുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വാഹനങ്ങളിൽ ഇഷ്‌ടമുള്ള ചിത്രങ്ങളും രൂപങ്ങളും അനുവദിക്കും. പൊതുസ്‌ഥലത്ത് പ്രദർശിപ്പിക്കാവുന്ന തരത്തിൽ മാന്യമായതായിരിക്കണം ചിത്രങ്ങൾ എന്നും റിപ്പോർട്ടിൽ പറയുന്നു.
വാഹനത്തിനുള്ളിൽ പല നിറത്തിലുള്ള ലൈറ്റുകൾ അനുവദിക്കും. സ്‌പീക്കറുകൾ അനുവദിക്കും. സീറ്റ് കവർ, ഫ്ളോർ മാറ്റ്, സ്‌റ്റീയറിങ് വീൽ കവർ, ഡാഷ് കാം, റിവേഴ്‌സ് കാം, പാർക്കിങ് സെൻസറുകൾ, ജിപിഎസ് ട്രാക്കർ, റൂഫ് കാരിയേഴ്സ് എന്നിവ അനുവദിക്കും. 50 ശതമാനം വരെ കാഴ്‌ച മറയ്ക്കുന്ന സൺഫിലിംസ് അനുവദിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
Post a Comment