സംസ്ഥാന ബജറ്റിൽ മുഖ്യമന്ത്രി വിഡി സതീശൻ്റെ വമ്പൻ പ്രഖ്യാപനം; സിനിമാ മേഖലയ്ക്ക് ആഹ്ലാദം; കൊച്ചിയിൽ ഫിലിം സിറ്റി സ്ഥാപിക്കും
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക-ഗവേഷണ രംഗങ്ങൾക്ക് വൻ ഉണർവേകുന്ന പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ്. ധനകാര്യ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിൽ സിനിമ, സംഗീതം, ഗവേഷണം, വയോജന ക്ഷേമം എന്നിവയ്ക്കായി കോടികളുടെ പദ്ധതികളാണ് പ്രഖ്യാപിച്ചത്. കൊച്ചിയിൽ അത്യാധുനിക സൗകര്യങ്ങളോടെ ഫിലിം സിറ്റി സ്ഥാപിക്കാൻ ബജറ്റിൽ 100 കോടി രൂപ വകയിരുത്തി.
മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.ടി. വാസുദേവൻ നായരുടെ പേരിൽ കോഴിക്കോട് കൾച്ചറൽ പാർക്ക് സ്ഥാപിക്കും. ഇതിനായി 50 കോടി രൂപ വകയിരുത്തി. ഇവിടെ ജെൻസി കുട്ടികൾക്ക് അടക്കം തങ്ങളുടെ കലാപ്രകടനങ്ങൾ അവതരിപ്പിക്കാനുള്ള പ്രത്യേക അവസരവും വേദിയും ഒരുക്കും. മലയാള സിനിമയുടെ പിതാവ് ജെ.സി. ഡാനിയേലിന്റെ സ്മരണാർത്ഥം 'ചിത്രനഗരം' പദ്ധതി നടപ്പിലാക്കും. അന്തരിച്ച പ്രശസ്ത സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ ഓർമ്മയ്ക്കായി തൃശൂരിൽ അത്യാധുനിക മ്യൂസിക് അക്കാദമി സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
പ്രശസ്തമായ ഐ.ഐ.ടി മദ്രാസ് റിസർച്ച് പാർക്കിന്റെ മാതൃകയിൽ കേരളത്തിലും പുതിയ റിസർച്ച് പാർക്ക് ആരംഭിക്കും. പദ്ധതിക്കായി 60 കോടി രൂപ നീക്കിവെച്ചു. ആരോഗ്യ-ശാസ്ത്ര രംഗത്തെ വികസനം ലക്ഷ്യമിട്ട് 'കേരള ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റി' സ്ഥാപിക്കുന്നതിനായി 100 കോടി രൂപ ബജറ്റിൽ വകയിരുത്തി. വയോജനങ്ങളുടെ ക്ഷേമത്തിനായി രൂപീകരിച്ച പുതിയ വയോജന വകുപ്പിന് കീഴിൽ 10 കോടി രൂപ ബജറ്റിൽ അനുവദിച്ചു. പ്രായമായവരെ പരിചരിക്കുന്നതിനായി 'കെയർ ഗിവർ പദ്ധതി' ആവിഷ്കരിക്കും. ഇതിന്റെ ഭാഗമായി ആറ് മാസത്തെ കാലാവധിയുള്ള സർക്കാർ അംഗീകൃത കെയർ ഗിവർ സർട്ടിഫിക്കറ്റ് കോഴ്സുകൾ ആരംഭിക്കും. പദ്ധതിയിലൂടെ വയോധികർക്ക് ശാസ്ത്രീയമായ രോഗ പരിപാലന പരിശീലനം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.
إرسال تعليق