ഇന്ന് തിരുവാതിര ചതുശ്ശതം ; കൊട്ടിയൂരില്‍ ആന ഇടഞ്ഞെന്ന വാര്‍ത്തകള്‍ക്കിടെ ശീവേലിക്കായി ദേവീദേവന്മാരുടെ തിടമ്പേറ്റി ഗജവീരന്മാര്‍
കണ്ണൂർ : കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ നാല് ആരാധനാ പൂജകള്‍ പൂർത്തിയായതിന് ശേഷം നാല് ചതുശ്ശതങ്ങളില്‍ ആദ്യത്തേതായ തിരുവാതിര ചതുശ്ശത നാളായ ചൊവ്വാഴ്ച്ച ശീവേലിക്ക് ഗജവീരന്മാരായ അക്കാവിള വിഷ്ണു നാരായണനും കുടുമണ്‍ ശിവനും ദേവീദേവന്മാരുടെ തിടമ്പേറ്റി.
ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കേരളത്തിലെ മറ്റു ക്ഷേത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ കൊട്ടിയൂർ വൈശാഖോത്സവത്തില്‍ ആനകള്‍ക്കുമുണ്ട് പ്രത്യേക സ്ഥാനം. ശീവേലിക്ക് ദേവീദേവന്മാരുടെ തിടമ്പ് എഴുന്നള്ളിക്കുന്നത് ഈ കൊമ്പന്മാരുടെ പുറത്തേന്തിയാണ്. കൊട്ടിയൂർ ദേവസ്വത്തിന് ഇപ്പോള്‍ സ്വന്തമായി ആനയില്ലാത്തതിനാല്‍ ഉത്സവാവശ്യത്തിന് വാടകയ്ക്കാണ് ആനകളെ കൊണ്ടുവരുന്നത്
ഭണ്ഡാരമെഴുന്നള്ളത്ത് അക്കരെ പ്രവേശിക്കുന്നതോടെയാണ് ആനകളും അക്കരെ കൊട്ടിയൂരിലേക്ക് എത്തുന്നത്. തുടർന്ന് ദിവസവും ശീവേലിക്ക് അമ്മാറയ്ക്കല്‍ തറയിലെ ദേവിയുടെ തിടമ്പും മണിത്തറയിലെ ദേവൻ്റെ തിടമ്പും എഴുന്നള്ളിക്കുന്നത് ഗജവീരന്മാരാണ്. എഴുന്നള്ളത്തിന് ദേവിയുടെ തിടമ്പ് അക്കാവിള വിഷ്ണു നാരായണനും പെരുമാളിന്റെ തിടമ്പ് കുടുമണ്‍ ശിവനുമാണ് വഹിക്കുന്നത്.
അതെ സമയം, അക്കരെ കൊട്ടിയൂരില്‍ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി എത്തിച്ചതില്‍ ചൊവ്വാഴ്ച്ച രാവിലെ ഇടഞ്ഞു എന്ന് പറയപ്പെടുന്ന അക്കാവിള വിഷ്ണു നാരായണൻ എന്ന ആന തന്നെയാണ് തിരുവാതിര ചതുശ്ശത നാളില്‍ ശീവേലിക്ക് ദേവിയുടെ തിടമ്പേറ്റിയത്.
إرسال تعليق