മട്ടന്നൂരില്‍ മത്സ്യ മാര്‍ക്കറ്റ് യാഥാര്‍ത്ഥ്യമാകണമെങ്കില്‍ സര്‍ക്കാര്‍ കനിയണം
നാലുവര്‍ഷം മുമ്പ് ഏറെ കൊട്ടി ആഘോഷിച്ചുകൊണ്ട് തറക്കല്ലിട്ട മത്സ്യ മാര്‍ക്കറ്റ് ഇന്നും യാഥാര്‍ത്ഥ്യമായില്ല.
2022 ജൂലായിലാണ് അന്നത്തെ എംഎല്‍എ കെ.കെ.ശൈലജ തറക്കല്ലിട്ടത്. മട്ടന്നൂര്‍ പോലീസ് സ്‌റ്റേഷന് പിറകിലായാണ് മാര്‍ക്കറ്റിന് സ്‌ഥലം കണ്ടെത്തിയിരുന്നത്. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ 23 കോടി രൂപ ചെലവില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ ആണ് നഗരസഭ ഭരണസമിതി തീരുമാനിച്ചത്.
മൂന്ന് നിലകളിലായി കെട്ടിടം നിര്‍മ്മിച്ച് മാര്‍ക്കറ്റ് അവിടെ സ്‌ഥാപിക്കാനാണ് തീരുമാനിച്ചത്. മാര്‍ക്കറ്റ് കഴിച്ച് ബാക്കിയുള്ള സ്‌ഥലം വാണിജ്യാവശ്യങ്ങള്‍ക്ക് വിട്ടുനല്‍കാനും തീരുമാനിച്ചിരുന്നു. മാര്‍ക്കറ്റിന്റെ നിര്‍മാണം ഇംപാക്‌ട് കേരളയെ ഏല്‍പിക്കാനാണ് അന്ന് തീരുമാനിച്ചത്.
ആദ്യഘട്ട നിര്‍മാണത്തിനായി ആറ് കോടി രൂപ നഗരസഭയായി വായ്‌പ എടുത്തുകൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചത്. വായ്‌പ അനുവദിച്ചെങ്കിലും കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് അനുമതി ലഭിക്കാത്തതാണ് നിര്‍മ്മാണ പ്രവര്‍ത്തനം തടസമായത്. ഇനി പുതിയ സര്‍ക്കാര്‍ ആവശ്യമായ നടപടിയിലേക്ക് കടന്നാല്‍ മാത്രമേ മാര്‍ക്കറ്റ് നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയു.
നിലവില്‍ മട്ടന്നൂര്‍ ബസ് സ്‌റ്റാന്‍ഡ് പരിസരത്തും ഇരിട്ടി റോഡിലും ഒക്കെയാണ് മത്സ്യമാര്‍ക്കറ്റ് പ്രവര്‍ത്തിച്ചുവരുന്നത്. ഇരിട്ടി റോഡില്‍ വാഹനപാര്‍ക്കിങ്ങിന് സൗകര്യം കുറവായത് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ഇരിക്കൂര്‍ റോഡിലേക്ക് പ്രവേശിക്കുന്ന ബൈപ്പാസിന്റെ സമീപത്തായി ഇരുചക്രവാഹനങ്ങളും മറ്റു വാഹനങ്ങളും നിര്‍ത്തിയിടുന്നത് ഗതാഗതക്കുരുക്കിനും ഇടയാക്കുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനും കെട്ടിടം വാടകയ്‌ക്ക് നല്‍കുന്നത് നഗരസഭയ്‌ക്ക് വരുമാനമുണ്ടാക്കുന്നതിനും മത്സ്യപഴംപച്ചക്കറി മാര്‍ക്കറ്റ് യാഥാര്‍ഥ്യമായാല്‍ സഹായകമാകും.
Post a Comment