മുംബൈയില്‍ താമസ സ്ഥലത്തെ ലിഫ്റ്റ് തകര്‍ന്നുവീണ് അപകടം; ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു; സഹോദരനടക്കം 3 പേര്‍ക്ക് പരിക്ക്
കണ്ണൂര്‍: മുംബൈയില്‍ താമസസ്ഥലത്തെ ലിഫ്റ്റ് തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന പാനൂര്‍ ചെണ്ടയാട് സ്വദേശിയായ മലയാളി യുവാവ് മരണമടഞ്ഞു. ചെണ്ടയാട് വരപ്ര സ്വദേശിയും മുംബൈയിലെ പ്രമുഖ ബിസിനസുകാരനുമായ എരഞ്ഞിക്കല്‍ മഹ്‌മൂദിന്റെ (വാക്ക്മാന്‍ മഹ്‌മൂദ്) മകന്‍ എരഞ്ഞിക്കല്‍ മഫ്ലാദ് (33) ആണ് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്ന് മരണത്തിന് കീഴടങ്ങിയത്. അപകടത്തില്‍ മഫ്ലാദിന്റെ സഹോദരന്‍ ഉള്‍പ്പെടെ കൂടെയുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ നിലവില്‍ മുംബൈയിലെ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്.
കഴിഞ്ഞ രണ്ട് ദിവസം മുന്‍പായിരുന്നു മഫ്ലാദിന്റെ മുംബൈയിലെ താമസസ്ഥലത്ത് വെച്ച് നാടകീയവും ദാരുണവുമായ അപകടം അരങ്ങേറിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന ലിഫ്റ്റിന്റെ കേബിള്‍ പെട്ടെന്ന് പൊട്ടി താഴേക്ക് അതീവ വേഗതയില്‍ തകര്‍ന്നുവീഴുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മഫ്ലാദിന് തലയ്ക്കും ആന്തരികാവയവങ്ങള്‍ക്കും അതീവ മാരകമായ പരിക്കേറ്റു.ഉടന്‍ തന്നെ മുംബൈയിലെ അത്യാധുനിക സൗകര്യങ്ങളുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയകള്‍ക്ക് വിധേയനാക്കിയെങ്കിലും ഇന്ന് ജീവന്‍ രക്ഷിക്കാന്‍ സാധിക്കാതെ വരികയായിരുന്നു. അപകടത്തില്‍ മഫ്ലാദിനൊപ്പം ലിഫ്റ്റിലുണ്ടായിരുന്ന സഹോദരന്‍ ഇര്‍ഷാദ്, ഇവരുടെ ഒരു സുഹൃത്ത്, ഒപ്പം ജോലി ചെയ്യുന്ന മറ്റൊരു ജീവനക്കാരന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്കുകള്‍ ഗുരുതരമാണെങ്കിലും നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇന്‍ക്വസ്റ്റ് നടപടികളും പോസ്റ്റ്മോര്‍ട്ടം നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷം മഫ്ലാദിന്റെ മൃതദേഹം വിമാനമാര്‍ഗ്ഗം എത്രയും വേഗം കണ്ണൂരിലെത്തിക്കാനുള്ള ശ്രമങ്ങള്‍ മുംബൈയിലെ മലയാളി അസോസിയേഷന്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.മൃതദേഹം പാനൂര്‍ ചെണ്ടയാട്ടിലെത്തിച്ച ശേഷം പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് ചെണ്ടയാട് കല്ലറക്കല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മൃതദേഹം ഖബറടക്കും.
إرسال تعليق