അതിവേഗം വി ഡി സതീശൻ, നിർണായക പ്രഖ്യാപനത്തിൽ വേഗത്തിൽ തന്നെ ഉത്തരവിറങ്ങി; കേരളത്തിൽ വയോജനക്ഷേമ വകുപ്പ് രൂപീകരിച്ചു
തിരുവനന്തപുരം: വയോജന ക്ഷേമത്തിന് പ്രത്യേക വകുപ്പ് എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഉത്തരവിറങ്ങി. സംസ്ഥാനത്തെ വയോജനങ്ങളുടെ ക്ഷേമത്തിനായി പുതിയ പദ്ധതികൾ രൂപീകരിച്ച് നടപ്പിലാക്കുന്നതിനും നിലവിലുള്ള പദ്ധതികൾ ഏകോപിപ്പിച്ച് നടപ്പാക്കുന്നതിനുമായി വയോജനക്ഷേമ വകുപ്പ് രൂപീകരിച്ചാണ് ഉത്തരവ് പുറത്തിറങ്ങിയത്. ജപ്പാനിലെ ലോകോത്തര വയോജന പരിപാലന രീതികൾ മാതൃകയാക്കിയാണ് കേരളത്തിൽ പ്രത്യേക ‘വയോജന വകുപ്പ്’ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ചത്. ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശേഷം കൂടിയ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഇത് സംബന്ധിച്ച് തീരുമാനം വന്നിരുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ വയോധികരുള്ള രാജ്യങ്ങളിലൊന്നായ ജപ്പാൻ, തങ്ങളുടെ മുതിർന്ന പൗരന്മാർക്കായി നടപ്പിലാക്കിയ വിപ്ലവാത്മകമായ പദ്ധതികളാണ് കേരളവും മാതൃകയാക്കുന്നത്.
അതേസമയം, മെയ് മാസത്തെ സാമൂഹ്യ സുരക്ഷ - ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ ഈ മാസം 25 മുതല്‍ വിതരണം ചെയ്യും. ഇതിനായി 1070 കോടി രൂപ അനുവദിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. 2011 - 2016 കാലഘട്ടത്തിലെ യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് 600 രൂപയായിരുന്നു ക്ഷേമ പെൻഷൻ. ഒന്നും രണ്ടും പിണറായി സർക്കാരുകൾ ഘട്ടംഘട്ടമായി പെൻഷൻ 2000 രൂപയായി വർദ്ധിപ്പിച്ചു. ഇതിന് 3000 ആക്കി വർധിപ്പിക്കുമെന്ന് യുഡിഎഫ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഒപ്പം, പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ ആലപ്പുഴയിൽ വെച്ച് ഗൺമാൻമാർ യൂത്ത് കോൺഗ്രസ് - കെ എസ് യു പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചു. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ് പി ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. ഡി വൈ എസ് പി ബൈജു പൗലോസായിരിക്കും അന്വേഷണ ഉദ്യോഗസ്ഥൻ. ഇത് സംബന്ധിച്ച് കേരള പൊലീസ് ഉത്തരവിറക്കി. ബൈജു പൗലോസ് അടക്കമുള്ള 6 ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് ഗൺമാന്‍മാരുടെ 'രക്ഷാപ്രവർത്തനം' അന്വേഷിക്കുക
إرسال تعليق