Join News @ Iritty Whats App Group

തലസ്ഥാനത്തേക്കില്ല, അതിവേഗം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു; പ്രത്യേക ദൂതൻ വഴി രാജിക്കത്ത് രാജ്ഭവനിലെത്തിച്ച് പിണറായി, ഗവർണർ സ്വീകരിച്ചു

തലസ്ഥാനത്തേക്കില്ല, അതിവേഗം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു; പ്രത്യേക ദൂതൻ വഴി രാജിക്കത്ത് രാജ്ഭവനിലെത്തിച്ച് പിണറായി, ഗവർണർ സ്വീകരിച്ചു


തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ അതിവേഗം രാജിവെച്ചു. കണ്ണൂരിലെ വസതിയിൽ കഴിയുന്ന മുഖ്യമന്ത്രി തലസ്ഥാനത്തെത്താതെ, പ്രത്യേക ദൂതൻ വഴിയാണ് രാജിക്കത്ത് രാജ്ഭവനിലെത്തിച്ചത്. മുഖ്യമന്ത്രിയുടെ രാജി സ്വീകരിച്ച ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. കനത്ത പരാജയത്തിന് പിന്നാലെ വീട്ടിൽ നിന്ന് പുറത്തിറങ്ങാത്ത മുഖ്യമന്ത്രി ഇതുവരെ മാധ്യമങ്ങളെയും കണ്ടിട്ടില്ല. നാളെ രാജിവയ്ക്കുമെന്നായിരുന്നു പാർട്ടി വൃത്തങ്ങൾ നേരത്തെ നൽകിയിരുന്ന സൂചന. അതിനിടയിലാണ് മുഖ്യമന്ത്രി സ്ഥാനം അതിവേഗം പിണറായി രാജിവച്ചിരിക്കുന്നത്.

പിണറായി സർക്കാർ നേരിട്ടത് കനത്ത പ്രഹരം

മൂന്നാം തുടർ ഭരണം തേടി തെരഞ്ഞെടുപ്പ് നേരിട്ട പിണറായി സർക്കാർ വലിയ തിരിച്ചടിയാണ് നേരിട്ടത്. 102 സീറ്റ് നേടി യു ഡി എഫ് 10 വ‍ർഷങ്ങൾക്കിപ്പുറം അധികാരത്തിലേറിയപ്പോൾ എൽ ഡി എഫ് കേവലം 35 ലേക്ക് ഒതുങ്ങി. സ്വന്തം മണ്ഡലമായ ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിറച്ച് ജയിച്ചപ്പോൾ മത്സരിച്ച 20 മന്ത്രിമാരിൽ 13 പേരും തോറ്റ ചരിത്രം കൂടി ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിനുണ്ട്. കാലങ്ങളായി കൈവശം വച്ചിരുന്ന മണ്ഡലങ്ങളിൽ പോലും ഇടത് നേതാക്കൾക്ക് കാലിറടറിയതും കോട്ട കൊത്തളങ്ങൾ തകർന്ന് വീഴുന്നതിനും കേരളം സാക്ഷ്യം വഹിച്ചു. പത്ത് വർഷത്തെ ഭരണ മികവ്. മന്ത്രിമാരും എം എൽ എമാരും കളത്തിൽ. ജയിച്ച് കയറാൻ ഇനിയെന്ത് വേണമെന്ന ആത്മവിശ്വാസത്തിന്‍റെ കടക്കലാണ് ജനം കത്തിവച്ചത്. കാൽനൂറ്റാണ്ട് ജനപ്രതിനിധിയായി തുടർന്ന പത്തനാപുരത്ത് കെ ബി ഗണേഷ് കുമാറിന് കാലിടറിയത് ജ്യോതികുമാർ ചാമക്കാലക്ക് മുന്നിൽ. ആറന്മുളയിലെ വോട്ടെണ്ണുമ്പോൾ ഒരു റൌണ്ടിൽ പോലും ആധിപത്യം ഉണ്ടായിരുന്നില്ല വീണ ജോർജ്ജിന്. അവിടെ അബിൻവർക്കി നേടിയത് അസാമാന്യജയം. ഏറ്റുമാനൂരിൽ വി എൻ വാസവനും ഇടുക്കിയിൽ റോഷി അഗസ്റ്റിനും ഏറ്റവാങ്ങിയത് വമ്പൻ പരാജയങ്ങളാണ്. ഇരിങ്ങാലക്കുടയിൽ മന്ത്രി ആർ ബിന്ദു തോറ്റു. കടുത്ത മത്സരം അതിവീജിക്കുമെന്ന വിശ്വസിച്ചിരുന്ന പി രാജീവിനും ഒടുവിൽ കളമശ്ശേരിയിൽ കാലിടറി. കഴിഞ്ഞ തവണ തിരിച്ച് പിടിച്ച തൃത്താലയിൽ എം ബി രാജേഷിന് ഇക്കുറി വിടി ബൽറാമിന് മുന്നിൽ അടിതെറ്റി. മണ്ഡലം മാറി മത്സരിച്ച വി അബ്ദുഹ്മാൻ തിരൂരിൽ പരാജയപ്പെട്ടു. എക്കാലവും എൻ സി പിക്കൊപ്പം നിന്ന ഇടത് കോട്ടയായ എലത്തൂരിൽ എ കെ ശശീന്ദ്രൻ ഏറ്റുവാങ്ങിയതും കനത്ത തോൽവി. മാനന്തവാടിയിൽ ഒ ആർ കേളു കണ്ണൂർ കോട്ടയിൽ കടന്നപ്പള്ളി എന്നിവരും തോറ്റമ്പി. ധർമ്മടത്ത് തോറ്റതിനൊക്കുമേ എന്ന മട്ടിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ജയിച്ച് കയറിയത്. കൊട്ടാരക്കരയിൽ കെ എൻ ബാലഗോപാൽ കഷ്ടിച്ച് കടന്ന് കൂടി. ബേപ്പൂരിൽ മുഹമ്മദ് റിയാസ് ജയിച്ചപ്പോൾ ചെങ്ങന്നൂരിൽ സജി ചെറിയാനും ആശ്വാസമായി. ഒല്ലൂരിൽ കെ രാജനും ചേർത്തലയിൽ പി പ്രസാദും നെടുമങ്ങാട്ട് ജിആർ അനിലും മികച്ച വിജയം നേടി.

Post a Comment

Previous Post Next Post
Join Our Whats App Group