ഒടുവിൽ മമത ബാനർജി തോൽവി സമ്മതിച്ചോ? എക്സിലെ പുതിയ ബയോ ഇങ്ങനെ
കൊൽക്കത്ത: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിലേറ്റ പരാജയം അംഗീകരിക്കില്ലെന്ന് ഉറച്ചുനിന്ന മുൻ മുഖ്യമന്ത്രി മമത ബാനർജി നിലപാട് മയപ്പെടുത്തുന്നുവെന്ന് സൂചന. മമത തൻ്റെ എക്സ് അക്കൗണ്ടിലെ ബയോയിൽ മാറ്റം വരുത്തി. മമതയുടെ ബയോയിലെ 'ഹോണറബിൾ ചീഫ് മിനിസ്റ്റർ, പശ്ചിമ ബംഗാൾ' എന്ന വാചകം 'ചീഫ് മിനിസ്റ്റർ ഓഫ് ബംഗാൾ (15,16, 17 വിധാൻ സഭ)' എന്ന് തിരുത്തി. ഗവർണർ നിയമസഭ പിരിച്ചുവിട്ടതിനും ബിജെപിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരമേറ്റത്തിനും പിന്നാലെയാണ് ബയോയിൽ മാറ്റം വരുത്തിയത്.
നിലവിൽ 'ഫൗണ്ടർ ചെയർപേഴ്സൺ ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്. ചീഫ് മിനിസ്റ്റർ ഓഫ് വെസ്റ്റ് ബംഗാൾ (15,16, 17 വിധാൻ സഭ)' എന്നതാണ് മമതയുടെ എക്സ് അക്കൗണ്ടിലെ ബയോ. തെരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റെങ്കിലും മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാൻ മമത ബാനർജി തയ്യാറായിരുന്നില്ല. "ഞാൻ രാജിവെക്കില്ല, എന്നെ അവർ പുറത്താക്കട്ടെ" എന്നായിരുന്നു മമത ബാനർജിയുടെ നിലപാട്. തെരഞ്ഞെടുപ്പിൽ ബിജെപി ക്രമക്കേട് നടത്തിയെന്ന് ആരോപിച്ചായിരുന്നു മമത നിലപാടെടുത്തത്. തെരഞ്ഞെടുപ്പ് കമ്മീഷനും സിആർപിഎഫും പൊലീസും തന്റെ പാർട്ടിയെ ലക്ഷം വെക്കുകയാണെന്നും മമത ബാനർജി ആരോപിച്ചിരുന്നു.
എന്നാൽ സംസ്ഥാന നിയമസഭയുടെ കാലാവധി അവസാനിച്ചതോടെ ആണ് ഗവർണർ ഇടപെട്ടതും സഭ പിരിച്ചുവിട്ടതും. ഇതോടെ മമത മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് പുറത്തായി. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ മമത നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസ് കനത്ത തിരിച്ചടിയാണ് നേരിട്ടത്. സംസ്ഥാന ഭരണം നഷ്ടപ്പെട്ടതിന് പുറമേ, മുഖ്യമന്ത്രിയായിരുന്ന മമത ബാനർജി പരാജയപ്പെട്ടതും പാർട്ടിക്ക് ഇരട്ടപ്രഹരമായി. ബംഗാളിലെ 294 സീറ്റുകളിൽ 80 ഇടത്ത് മാത്രമാണ് തൃണമൂൽ കോൺഗ്രസിന് വിജയിക്കാൻ കഴിഞ്ഞത്. ബിജെപിയാകട്ടെ, 207 സീറ്റുകളിൽ വിജയിച്ചു സംസ്ഥാന ചരിത്രത്തിൽതന്നെ ആദ്യമായി സർക്കാർ രൂപീകരിച്ചു. മുൻ പ്രതിപക്ഷ നേതാവ് കൂടിയായ സുവേന്ദു അധികാരിയാണ് പുതിയ മുഖ്യമന്ത്രി.
إرسال تعليق