‘മാസപ്പടി കേസിലെ ഇ ഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതം, കോൺഗ്രസ്സിൻ്റെയും ബിജെപിയുടെയും ഒത്തുകളി ജനങ്ങൾ മനസ്സിലാക്കും’; കെ കെ ശൈലജ
മാസപ്പടി കേസിലെ ഇ ഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം നേതാവ് കെ കെ ശൈലജ. ഇത്തരം റെയ്ഡ് കൊണ്ട് സിപിഎമ്മിനെ ഇല്ലാതാക്കാൻ കഴിയില്ലെന്ന് പറഞ്ഞ കെ കെ ശൈലജ കോൺഗ്രസ്സിൻ്റെയും ബിജെപിയുടെയും ഒത്തുകളി ജനങ്ങൾ മനസ്സിലാക്കുമെന്നും പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് കെ കെ ശൈലജയുടെ പ്രതികരണം.
ഇ ഡി റെയ്‌ഡിൽ പ്രതിഷേധം ശക്തമാക്കാനുള്ള ആഹ്വാനവുമായാണ് കെ കെ ശൈലജ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പിണറായിക്കും കുടുംബത്തിനും എതിരെയുള്ള ഗൂഢാലോചനയെ ശക്തമായി അപലപിക്കണമെന്നും സിപിഎമ്മിനെ കുടുതൽ കരുത്തുറ്റതാക്കാൻ അണിനിരക്കുക എന്നും കെ കെ ശൈലജ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്
ഇ ഡി. റെയ്ഡ് രാഷ്ട്രീയ പ്രേരിതം. ഇത്തരം റെയ്ഡ് കൊണ്ട് സി.പി.എം നെ ഇല്ലാതാക്കാൻ കഴിയില്ല
കോൺഗ്രസ്സിൻ്റെയും BJP യുടെയും ഒത്തുകളി ജനങ്ങൾ
മനസ്സിലാക്കും. സ:പിണറായിക്കും കുടുംബത്തിനും എതിരെയുള്ള
ഗൂഢാലോചനയെ ശക്തമായി
അപലപിക്കുക
സി.പി.എമ്മിനെ കുടുതൽ കരുത്തുറ്റതാക്കാൻ അണിനിരക്കുക
മാസപ്പടിക്കേസിൽ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ വീട് ഉൾപ്പെടെ 12 കേന്ദ്രങ്ങളിലാണ് ഇ ഡി റെയ്ഡ് നടക്കുന്നത്. സിഎംആർഎൽ കമ്പനിയുടെ എറണാകുളത്തെ ഓഫീസിലും റെയ്ഡ് നടക്കുകയാണ്. മുൻമന്ത്രിയായ മുഹമ്മദ് റിയാസിന്റെ വീട്ടിലും ഇഡി ഉദ്യോഗസ്ഥരെത്തി. ഇഡി സംഘം മുന്നറിയിപ്പ് ഇല്ലാതെയാണ് എത്തിയത്. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് ഇഡി റെയ്ഡ് ആരംഭിച്ചത്. അന്വേഷണത്തിന് തടസമില്ലെന്ന് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലും ബെംഗളൂരുവിലും ഇഡി പരിശോധന നടക്കുന്നുണ്ട്. സംസ്ഥാന പൊലീസിനെ അറിയിക്കാതെയാണ് ഇഡി പരിശോധന പുരോഗമിക്കുന്നത്. ഇന്റലിജൻസിനെയോ,സ്പെഷ്യൽ ബ്രാഞ്ചിനെയോ, ലോക്കൽ പോലീസിനെയോ അറിയിക്കാതെയാണ് റെയ്ഡ് നീക്കം. മാസപ്പടി എക്ക്സാലോജിക്ക് ഇടപാടിലെ സാമ്പത്തിക ഇടപാടുകളുടെ രേഖ തേടിയാണ് ഇഡി പരിശോധന നടക്കുന്നത്.
കേസിൽ വീണ വിജയന്റെ സാമ്പത്തിക ഇടപാടുകൾ, സാമ്പത്തിക സ്രോതസിന്റെ ഇടപാടുകൾ, കമ്പനിയുടെ വിവരങ്ങൾ, പിണറായി വിജയന്റെ വിവരങ്ങൾ എന്നിവയാകും പരിശോധിക്കുകയെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതിയിലുള്ള എക്‌സാലോജിക് കമ്പനിക്ക് സേവനമൊന്നും നൽകാതെ സിഎംആർഎല്ലിന്റെ അക്കൗണ്ടിൽ നിന്ന് 1.72 കോടി രൂപ കൈമാറിയെന്ന് കണ്ടെത്തിയതിനെ തുടന്നാണ് ഇഡി കേസ് എടുത്തത്.
Post a Comment