കണ്ണൂര്‍ സിപിഎമ്മില്‍ അസംതൃപ്തരുടെ കൂട്ടായ്മ രൂപീകരിക്കാൻ നീക്കം; നേതാക്കൻമാരെയും പ്രവര്‍ത്തകരെയും സംഘടിപ്പിക്കാൻ ശ്രമം
കണ്ണൂർ: തളിപ്പറമ്പിലെയും പയ്യന്നൂരിലെയും അട്ടിമറിക്ക് പിന്നാലെ കണ്ണൂർ സിപിഎമ്മില്‍ അസംതൃപ്തരുടെ കൂട്ടായ്മ രൂപീകരിക്കാൻ നീക്കം.
പാർട്ടിയുമായി അകന്നു നില്‍ക്കുന്ന നേതാക്കൻമാരെയും പ്രവർത്തകരെയും സംഘടിപ്പിക്കാനാണ് ശ്രമം. ടി.കെ ഗോവിന്ദൻ്റെ നേതൃത്വത്തിലാണ് അണിയറ നീക്കം.
പാർട്ടി നേതൃത്വത്തെ വെല്ലുവിളിച്ച് ജില്ലാ സെക്രട്ടേറിയേറ്റില്‍ നിന്നും ഇറങ്ങി വന്ന ടി.കെ ഗോവിന്ദനും ജില്ലാ കമ്മറ്റി അംഗം വി. കുഞ്ഞി കൃഷണനും തെരഞ്ഞെടുപ്പില്‍ വൻ വിജയം നേടിയതാണ് സിപിഎമ്മിലെ അസംതൃപ്തരെ ഊർജ്ജ്വസ്വലരാക്കിയിരിക്കുന്നത്. നേതൃത്വത്തിൻ്റെ തെറ്റായ ശൈലിയില്‍ എതിർപ്പുള്ള പാർട്ടി അംഗങ്ങള്‍ തളിപ്പറമ്പിലും പയ്യന്നൂരും നേരിട്ട തിരിച്ചടിയില്‍ സന്തുഷ്ടരാണ്. നേതൃത്വത്തെ ധിക്കരിച്ച് നിലപാട് പറയാനുള്ള ധൈര്യം അംഗങ്ങളിലും അണികളിലും ഉണ്ടായിട്ടുണ്ട്. കൂടെ നില്‍ക്കാൻ ആള്‍ക്കാരുണ്ടെങ്കില്‍ ഇറങ്ങി വരാൻ ഇനിയും സിപിഎമ്മിലെ അണികള്‍ തയ്യാറാണെന്ന സൂചന ശക്തമാണ്. ഇതിൻ്റെ ഭാഗമായി ടി.കെ ഗോവിന്ദൻ്റെ നേതൃത്വത്തില്‍ കരുനീക്കം സജീവമാണ്.
കോടിയേരി ബാലകൃഷ്‌ണൻ്റെ വീട് സന്ദർശിച്ച പോലെ പാർട്ടിയില്‍ നിന്നും അകറ്റി നിർത്തപ്പെട്ടവരെ നേരില്‍ കണ്ട് അസംതൃപ്തരായ വർക്ക് ആത്മവിശ്വാസം നല്‍കാനാണ് ആദ്യ ഘട്ടത്തില്‍ ആലോചന. പാർട്ടിയ്ക്കകത്തെ ചിലരുടെ അനുഗ്രഹാശിസ്സുകളോടെയാണ് ടി.കെ. ഗോവിന്ദൻ മുന്നോട്ട് പോകുന്നത്. സംഘടനാ സംവിധാനം ദുർബലമായി തീർന്ന കണ്ണൂരില്‍ നടക്കുന്ന രഹസ്യ നീക്കം സിപിഎമ്മിന് തലവേദന ആകുമെന്ന് ഉറപ്പാണ്.
ഇതിനിടെ, പയ്യന്നൂരില്‍ സിപിഐഎം നേതാക്കള്‍ക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പാർട്ടിയെ ഒറ്റിയവർ എന്ന പേരിലാണ് നേതാക്കള്‍ക്കെതിരെ പോസ്റ്റർ. മുൻ എംഎല്‍എ സി. കൃഷ്ണൻ, ഏരിയ സെക്രട്ടറി പി. സന്തോഷ്, സരിൻ ശശി തുടങ്ങിയവർക്കെതിരെ പോസ്റ്ററില്‍ പരാമർശം. ഏരിയ കമ്മിറ്റി പിരിച്ചുവിട്ട് സിപിഐഎമ്മിനെ സംരക്ഷിക്കുക എന്നും പോസ്റ്ററുകളില്‍.
Post a Comment