Join News @ Iritty Whats App Group

സതീശനൊപ്പം 6 പേർ മാത്രം, കെസിയെ പിന്തുണച്ചവരിൽ സണ്ണി ജോസഫും സന്ദീപ് വാര്യരും വരെ; 47 പേരും കെസിക്കൊപ്പമെന്ന് റിപ്പോർട്ട്

സതീശനൊപ്പം 6 പേർ മാത്രം, കെസിയെ പിന്തുണച്ചവരിൽ സണ്ണി ജോസഫും സന്ദീപ് വാര്യരും വരെ; 47 പേരും കെസിക്കൊപ്പമെന്ന് റിപ്പോർട്ട്



തിരുവനന്തപുരം: കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള നിർണയക നീക്കങ്ങൾ കോൺഗ്രസ് ക്യാമ്പിൽ സജീവമാകുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് അനുകൂലമായ കാറ്റാണ് ഇപ്പോൾ സംസ്ഥാന രാഷ്ട്രീയത്തിൽ വീശുന്നത്. എഐസിസി നിരീക്ഷകർ വ്യാഴാഴ്ച നടത്തിയ വ്യക്തിഗത കൂടിക്കാഴ്ചയിൽ, തിരഞ്ഞെടുക്കപ്പെട്ട 63 കോൺഗ്രസ് എംഎൽഎമാരിൽ 47 പേരും വേണുഗോപാലിന്‍റെ പേരാണ് നിർദ്ദേശിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ഈ പട്ടികയിൽ ഉൾപ്പെടുന്നുവെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

സണ്ണി ജോസഫിനെ കൂടാതെ സന്ദീപ് ജി വാര്യർ, സജീവ് ജോസഫ്, ടി ഒ മോഹൻ, ഉഷാ വിജയൻ തുടങ്ങിയവരും വേണുഗോപാലിനെ പിന്തുണച്ചുവെന്നാണ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്‍റെ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ മുഖ്യമന്ത്രി പദത്തിലേക്ക് ശക്തമായി രംഗത്തുള്ള രമേശ് ചെന്നിത്തലയ്ക്ക് കനത്ത തിരിച്ചടിയാണ് എംഎൽഎമാരുടെ നിലപാട് നൽകുന്നത്. ചെന്നിത്തലയുടെ വിശ്വസ്തനായി അറിയപ്പെടുന്ന ഐ സി ബാലകൃഷ്ണൻ പോലും വേണുഗോപാലിനെയും ചെന്നിത്തലയെയും ഒരേപോലെ പിന്തുണച്ചതായാണ് റിപ്പോർട്ട്. ചെന്നിത്തലയ്ക്ക് എട്ട് എംഎൽഎമാരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. ജനപ്രിയ മുഖമായി ഉയർത്തിക്കാട്ടപ്പെട്ട പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ആറ് എംഎൽഎമാർ പിന്തുണച്ചു. സതീശനും ചെന്നിത്തലയും നിരീക്ഷകരെ കണ്ട് തങ്ങളുടെ അവകാശവാദങ്ങൾ ഉന്നയിച്ചപ്പോൾ കെ സി വേണുഗോപാൽ കൂടിക്കാഴ്ചയിൽ നിന്ന് വിട്ടുനിന്നിരുന്നു.

അടുത്ത മുഖ്യമന്ത്രിയെ നാമനിർദ്ദേശം ചെയ്യാൻ കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ഐകകണ്ഠ്യേന മല്ലികാർജുൻ ഖാർഗെയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി ശനിയാഴ്ചയോ ഞായറാഴ്ചയോ പ്രഖ്യാപനം ഉണ്ടായേക്കും. തുടർന്ന് രണ്ട് ദിവസത്തിനകം പുതിയ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. ഇതിനിടെ യുഡിഎഫ് ഘടകകക്ഷികളും സമവായത്തിനായുള്ള ശ്രമങ്ങൾ തുടരുകയാണ്. വി ഡി സതീശന് വേണ്ടി വാദിക്കുന്ന മുസ്ലിം ലീഗ്, ഹൈക്കമാൻഡ് തീരുമാനം വന്ന ശേഷം തങ്ങളുടെ നിലപാട് വ്യക്തമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത് മുന്നണി മര്യാദകളുടെ ലംഘനമാണെന്ന വിമർശനം ഇതിനകം തന്നെ ലീഗിനുള്ളിൽ നിന്നും കോൺഗ്രസിൽ നിന്നും ഉയർന്നിട്ടുണ്ട്.

പാർട്ടിയുടെ സീറ്റുകൾ 21ൽ നിന്ന് 63ലേക്ക് ഉയർത്തിയതിൽ തന്‍റെ പങ്ക് വി ഡി സതീശൻ നിരീക്ഷകർക്ക് മുന്നിൽ വിശദീകരിച്ചു. തന്‍റെ സീനിയോറിറ്റിയും അനുഭവസമ്പത്തും പരിഗണിച്ച് ഇതൊരു അവസാന അവസരമായി നൽകണമെന്ന് ചെന്നിത്തലയും ആവശ്യപ്പെട്ടു. ഏതായാലും വേണുഗോപാൽ പട്ടികയിൽ മുന്നിലുള്ള സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ നിലപാടായിരിക്കും മുഖ്യമന്ത്രി കാര്യത്തിൽ നിർണ്ണായകമാവുക. കൂടുതൽ ചർച്ചകൾ ആവശ്യമാണെങ്കിൽ സതീശനെയും ചെന്നിത്തലയെയും ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിക്കാനും സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ കേരള രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്കാണ് വഴിതുറക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group