'പാറ്റകൾ' തുടങ്ങിയിട്ടേയുള്ളൂ, യുവശബ്‌ദം അടിച്ചമർത്താൻ നോക്കേണ്ട: കോക്ക്റോച്ച് ജനത പാർട്ടി
ദില്ലി : രാജ്യമൊട്ടാകെ തരംഗമായി മാറിയ ആക്ഷേപഹാസ്യ കൂട്ടായ്മ 'കോക്ക്റോച്ച് ജനത പാർട്ടി' കൂടുതൽ ശക്തമായ പ്രചാരണ പരിപാടികളിലേക്ക് കടക്കുന്നു. യുവാക്കളുടെ ശബ്ദം അടിച്ചമർത്താനുള്ള ഭരണകൂട നീക്കങ്ങളെ ശക്തമായി ചെറുക്കുമെന്ന് സി.ജെ.പി പ്രഖ്യാപിച്ചു. തൊഴിലില്ലായ്മയ്ക്കും നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കും എതിരെ പ്രതികരിച്ചതിന് പിന്നാലെ പാർട്ടിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൂട്ടത്തോടെ റദ്ദാക്കപ്പെടുകയും ഹാക്ക് ചെയ്യപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് സിജെപിയുടെ പ്രതികരണം. തങ്ങളെ പിന്തുടരുന്ന ദശലക്ഷക്കണക്കിന് വരുന്ന യുവാക്കളുടെ അഭിപ്രായങ്ങൾ വരുംദിവസങ്ങളിൽ തേടുമെന്നും വ്യക്തമാക്കി. സമൂഹത്തിലെയും ഭരണവ്യവസ്ഥയിലെയും തെറ്റായ പ്രവണതകളെയും അനീതികളെയും ചോദ്യം ചെയ്യുന്നത് തുടരുമെന്നാണ് സി.ജെ.പിയുടെ നിലപാട്.
അതിനിടെ, രാജ്യത്ത് പടരുന്ന രാഷ്ട്രീയ കോളിളക്കങ്ങൾക്കിടയിൽ തന്റെ മാതാപിതാക്കളുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കയുണ്ടെന്ന് അഭിജിത് ദീപ്കെ വ്യക്തമാക്കി. ഡിജിറ്റൽ ജനകീയ നീക്കത്തിന് പിന്നിൽ താൻ മാത്രമാണെന്നും മറ്റാർക്കും ഇതിൽ പങ്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനാവശ്യമായ രാഷ്ട്രീയ ചർച്ചകളിലേക്കും വിവാദങ്ങളിലേക്കും തന്റെ പ്രായമായ രക്ഷിതാക്കളെ വലിച്ചിഴയ്ക്കരുതെന്നും ദീപ്കെ അഭ്യർത്ഥിച്ചു. മഹാരാഷ്ട്രയിലെ ദീപ്കെയുടെ വീടിന് നിലവിൽ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
Post a Comment