നവീൻ ബാബു കേസ്: തുടര്‍ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍
കണ്ണൂർ: കണ്ണൂർ എ.ഡി.എമ്മായിരുന്ന കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തലശ്ശേരി അഡിഷണല്‍ ജില്ലാ സെഷൻസ് കോടതി ആവശ്യപ്പെട്ട തുടർ അന്വേഷണ റിപ്പോർട്ട് അന്വേഷണസംഘം കോടതിയില്‍ സമർപ്പിച്ചു.
നവീനിന്റെ ഭാര്യ മഞ്ജുഷയുടെ മൊഴിയും പുതിയ പരാതികളുടെ വിശദാംശങ്ങളും റിപ്പോർട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കേസിലെ ഏകപ്രതിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ ഔദ്യോഗിക ഫോണില്‍ നിന്ന് ജില്ലാ കളക്ടറുമായി നടത്തിയ ആശയവിനിമയം ഉള്‍പ്പെടെയുള്ള വിവരങ്ങളും തുടർ അന്വേഷണത്തില്‍ പരിശോധിച്ചിട്ടുണ്ട്. കോടതി നിർദ്ദേശിച്ച നാലു പ്രധാന കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തിയാണ് റിപ്പോർട്ട്. കോടതി നിർദ്ദേശിച്ച തരത്തില്‍ രേഖാമൂലമുള്ള വിശദീകരണങ്ങളും അനുബന്ധ രേഖകളും റിപ്പോർട്ടിനൊപ്പം സമർപ്പിച്ചു.
കണ്ണൂർ റേഞ്ച് ഡി.ഐ.ജി ജി.എച്ച്.യതീഷ് ചന്ദ്ര, സിറ്റി പൊലീസ് കമ്മിഷണർ പി.നിധിൻ രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. കുറ്റപത്രത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്‍കിയ ഹർജിയിലാണ് കോടതി കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ടത്. ദിവ്യയുടെ ഔദ്യോഗിക ഫോണ്‍ രേഖകള്‍, ടി.വി.പ്രശാന്തന്റെ സ്വർണപ്പണയ ഇടപാടിന്റെ രേഖകള്‍, സി.സി ടിവി ദൃശ്യങ്ങളുടെ പൂർണരൂപം, വിജിലൻസ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍ തുടങ്ങിയ വിഷയങ്ങളിലാണ് കോടതി വ്യക്തത തേടിയത്. റിപ്പോർട്ട് ഔദ്യോഗികമായി പരിഗണിക്കുന്നതോടെ വിചാരണ നടപടികളിലേക്ക് കടക്കും.
إرسال تعليق