തിരുവനന്തപുരത്ത് എസ്എഫ്ഐ-കെഎസ്‍യു സംഘർഷം; പരസ്പരം കല്ലെറിഞ്ഞ് പ്രവർത്തകർ; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
തിരുവനന്തപുരം:തിരുവനന്തപുരത്ത് എസ്എഫ്ഐ-കെഎസ്‍യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷം. കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് എസ്എഫ്ഐ-കെഎസ്‍യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷം ഉടലെടുത്തത്. എസ്എഫ്ഐയുടെ ആഹ്ലാദ പ്രകടനത്തിനിടെയാണ് ആദ്യം സംഘര്‍ഷമുണ്ടായത്. കെഎസ്‍യു പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞെന്നും പൊലീസ് വാഹനം ആക്രമിച്ചെന്നും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു. സംഘർഷം കനത്തതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കേരള സർവകലാശാല യൂണിയൻ എസ്എഫ്ഐ നിലനിർത്തിയിരുന്നു.
കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ ആകെയുള്ള 37 സീറ്റുകളിൽ 35 സീറ്റും നേടിയാണ് എസ്‌എഫ് ഐ യൂണിയൻ നിലനിർത്തിയത്. യൂണിയന്റെ ചെയർമാൻ സ്ഥാനത്തടക്കം എസ്‌എഫ്‌ഐ വമ്പൻ വിജയമാണ് നേടിയത്. എസ്‌എഫ്‌ഐയുടെ ശിവ എസ് ആണ് പുതിയ കേരള യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടത്. സർവകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളിൽ തങ്ങൾക്കുള്ള ശക്തമായ സ്വാധീനം ഒരിക്കൽക്കൂടി തെളിയിക്കുന്നതായി എസ്‌എഫ്‌ഐയുടെ ഈ തിളക്കമാർന്ന വിജയം. യൂണിയനിലെ മൂന്ന് വൈസ് ചെയർപേഴ്സൺ സ്ഥാനങ്ങളിൽ ഒന്നിൽ മാത്രമാണ് കെഎസ്‌യുവിന് വിജയിക്കാനായത്. കെഎസ്‌യു സ്ഥാനാർത്ഥിയായ ഫാത്തിമ ഫർഹയാണ് വൈസ് ചെയർപേഴ്സൺ സ്ഥാനം നിലനിർത്തിയത്. തെരഞ്ഞെടുപ്പിൽ മൊത്തം രണ്ട് സീറ്റുകൾ മാത്രമാണ് കെഎസ്‌യുവിന് നേടാനായത്. വൈസ് ചെയർപേഴ്സൺ സ്ഥാനത്തിന് പുറമെ അക്കൗണ്ട്സ് കമ്മിറ്റി സ്ഥാനവും കെഎസ്‌യു സ്വന്തമാക്കി.
Post a Comment