Join News @ Iritty Whats App Group

വൈശാഖ മഹോത്സവം കൊട്ടിയൂരില്‍ ഒരുക്കം തകൃതി

വൈശാഖ മഹോത്സവം കൊട്ടിയൂരില്‍ ഒരുക്കം തകൃതി


കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ കൊട്ടിയൂരില്‍ അതിവേഗം പുരോഗമിക്കുന്നു. കഴിഞ്ഞ ഉത്സവകാലത്തെ ഭക്തജന പ്രവാഹം കണിക്കിലെടുത്തുള്ള മുന്നൊരുക്കങ്ങളാണ് നടക്കുന്നത്.

കഴിഞ്ഞ വർഷം ആന്ധ്ര, കർണ്ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ 40 ലക്ഷത്തിലധികം തീർത്ഥാടകർ കൊട്ടിയൂരിലെത്തിയിരുന്നെങ്കില്‍ ഇത്തവണ 80 ലക്ഷം പേരെങ്കിലും എത്തിച്ചേരുമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ.

തീർത്ഥാടകരുടെ പ്രയാസങ്ങള്‍ക്ക് പ്രധാന കാരണം വാഹന പാർക്കിംഗിന് സൗകര്യം കുറവാണെന്നതായിരുന്നു. ഇത്തവണ ദേവസ്വം ഒരുക്കിയിട്ടുള്ള സൗകര്യത്തിന് പുറമെ സ്വകാര്യ വ്യക്തികളുടെ സ്ഥലവും പാർക്കിംഗിനായി സജ്ജീകരിച്ചതിലൂടെ 13.50 ഏക്കറോളം സ്ഥലം ഒരുക്കാൻ കഴിഞ്ഞിട്ടുണ്ട്. 5000 ഓളം വാഹനങ്ങള്‍ ഇവിടെ നിർത്തിയിടാൻ കഴിയുമെന്നാണ് പ്രതീക്ഷ. കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് അനുമതിയോടെ പ്രവർത്തിക്കുന്ന സ്വകാര്യ വ്യക്തികളുടെ പാർക്കിംഗ് കേന്ദ്രങ്ങളില്‍ പാർക്കിംഗിന് നിശ്ചിത ഫീസ് നിശ്ചയിച്ചത് പ്രദേശവാസികള്‍ക്ക് സ്വീകാര്യമായി. പാല്‍ച്ചുരം ബോയ്സ് ടൗണ്‍ പാതയില്‍ പൊലീസ് ഏർപ്പെടുത്തുന്ന പരിഷ്‌കാരങ്ങളും ഗതാഗത കുരുക്കിന് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് കണക്കുകൂട്ടല്‍.

മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ. വാസു, ദേവസ്വം ബോർഡ് കമ്മിഷണർ ടി.സി. ബൈജു, അസിസ്റ്റന്റ് കമ്മിഷണർ പി.എസ്. സുരേഷ് കുമാർ എന്നിവർ ഇന്നലെ കൊട്ടിയൂരില്‍ സന്ദർശനം നടത്തി. ദേവസ്വം ചെയർമാൻ തിട്ടയില്‍ നാരായണൻ നായരുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തിനു ശേഷം

മന്ദംചേരിയില്‍ നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്റെയും ശൗചാലയങ്ങളുടെയും നിർമ്മാണ പുരോഗതി വിലയിരുത്തിയ ശേഷം അക്കരെ കൊട്ടിയൂരിലെ കൈയാലകളുടെ നിർമ്മാണവും നോക്കിക്കണ്ടു. എക്സിക്യൂട്ടീവ് ഓഫീസർ കെ. ഗോകുല്‍, ദേവസ്വം ട്രസ്റ്റിമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

മന്ദംചേരിയില്‍ സ്റ്റീല്‍ പാലം

മന്ദംചേരിയില്‍ നിന്നും അക്കരെ കൊട്ടിയൂരിലേക്കുളള പാലത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. 2.5 കോടി രൂപ ചെലവില്‍ 60 മീറ്റർ നീളവും അഞ്ച് മീറ്റർ വീതിയുമുള്ള സ്റ്റീല്‍ പാലമാണ് നിർമ്മിക്കുന്നത്. 10 ദിവസത്തിനുള്ളില്‍ പാലം തുറന്ന് കൊടുക്കുമെന്ന് അധികാരികള്‍ പറഞ്ഞു. നിലവിലുള്ള പാലത്തിന് ബലക്ഷയം ഉണ്ടായതിനെത്തുടർന്നാണ് പുതിയ പാലം നിർമിക്കുന്നത്. ഇതോടൊപ്പം തന്നെ ശൗചാലയങ്ങളുടെ നിർമ്മാണവും അന്തിമ ഘട്ടത്തിലാണ്.

കഴിഞ്ഞവർഷത്തെ ഉത്സവകാലത്തെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ഇത്തവണ വിപുലമായ സൗകര്യങ്ങളൊരുക്കി കുറ്റമറ്റ രീതിയില്‍ ഉത്സവം നടത്താനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നത്. കർണാടകം സംസാരിക്കാനറിയാവുന്ന വളണ്ടിയർമാരെയും ഉദ്യോഗസ്ഥരെയും നിയമിക്കും. ഒരേ സമയം തന്നെ 300 ഓളം പേർക്ക് ടോയ്‌ലറ്റ് ഉപയോഗിക്കാവുന്ന സൗകര്യവും വിശ്രമ കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group