തെക്കം പൊയിൽ - പള്ള്യം - പുള്ളിപോയിൽ റോഡിൻ്റെ തകർച്ച : ചിത്രരചനാ മൽസരം നടത്തി പ്രതിഷേധം.
ഇരിട്ടി: റോഡ് തകർച്ചയിൽ വേറിട്ട പ്രതിഷേധം നടത്തി പള്ള്യം നന്മ കൂട്ടായ്മ. തില്ലങ്കേരിതെക്കം പൊയിൽ - പള്ള്യം - പുള്ളിപോയിൽ റോഡിൻ്റെ തകർച്ചയിലും അധികൃതരുടെ അനാസ്ഥയിലും പ്രതിഷേധിച്ചാണ് പള്ള്യംനന്മ സ്വയം സഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ റോഡിൻ്റെ തകർച്ചയുമായി ബന്ധപ്പെട്ട ചിത്രരചനാ മൽസരം നടത്തി പ്രതിഷേധിച്ചത്.
2015 ൽ പ്രധാനമന്ത്രിയുടെ ഗ്രാമിണ റോഡ് പുനരുദ്ധാരണ പദ്ധതിയിലുൾപ്പെടുത്തിയാണ് 3 കിലോമീറ്ററോളം വരുന്ന റോഡ് നവീകരിച്ചത്. ഇപ്പോൾ റോഡ് പൂർണമായും തകർന്ന് കുണ്ടും കുഴിയുമായി കാൽ നടയാത്ര പോലും ദുസഹമായിമാറിയിരിക്കുകയാണ്. ബസ് സർവീസ് ഇല്ലാത്ത ഈ ഭാഗത്ത് ഓട്ടോറിക്ഷകൾ പോലും ഓടാൻ മടിക്കുകയാണ്. നിരവധി തവണ നാട്ടുകാർ ജില്ലാ പഞ്ചായത്തിനും പഞ്ചായത്ത് അധികൃതർക്കും നിവേദനം നൽകിയെ ങ്കിലും കാര്യമായ ഒരു നടപടിയുമുണ്ടായില്ല. ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ റോഡ് നവീകരണത്തിന് 40 ലക്ഷം രൂപ അനുവദിച്ച് ടെണ്ടർ നടപടി പൂർത്തികരിച്ചെങ്കിലും കരാറുകാരൻ ഇതുവരെ എഗ്രിമെൻ്റെ് ഒപ്പിട്ടില്ലെന്നാണ് അറിയുന്നത്.
പള്ള്യത്ത് നടന്ന ചിത്രരചനാ മൽസരം ചിത്രകാരൻ ശ്രീനിവാസൻ എടക്കാനം ഉദ്ഘാടനം ചെയ്തു . ഗീത പി.എ. അധ്യക്ഷയായി. സി.കെ. ധനേഷ് , പി.പി. അഷ്‌റഫ്, പി.കെ കൃഷ്ണൻ, ടി. സുജ, ശുഭ ,അജിത്ത്, സിദാൻ, പ്രജിന തുടങ്ങിയവർ നേതൃത്വം നൽകി. പൊട്ടിപൊളിഞ്ഞ റോഡിൻ്റെ ചിത്രം വര മൽസരത്തിൽ പ്രദേശത്തെ 25 ഓളം കുട്ടികളാണ് പങ്കെടുത്തത്. ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥിക്ക് ക്യാഷ് പ്രൈസും പങ്കെടുത്തവർക്ക് പ്രോൽസാഹന സമ്മാനവും നൽകിയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
Post a Comment