Join News @ Iritty Whats App Group

ഇന്ധനവില വര്‍ധനവ് ഒഴിവാക്കാനാവില്ലെന്ന് ധനമന്ത്രാലയം; പണപ്പെരുപ്പവും ഉയര്‍ന്നേക്കും

ഇന്ധനവില വര്‍ധനവ് ഒഴിവാക്കാനാവില്ലെന്ന് ധനമന്ത്രാലയം; പണപ്പെരുപ്പവും ഉയര്‍ന്നേക്കും


ഡല്‍ഹി: പെട്രോള്‍-ഡീസല്‍ വില വര്‍ധനവ് ഒഴിവാക്കാനാവില്ലെന്ന സൂചന നല്‍കി കേന്ദ്രധനമന്ത്രാലയം. ബുധനാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച പരാമര്‍ശം.

ചില രാജ്യങ്ങള്‍ ഇന്ധനവിലവര്‍ധനവിന്റെ ഭാരം ജനങ്ങളിലേക്ക് നല്‍കാന്‍ തീരുമാനിച്ചു. ചിലര്‍ അത് ചെയ്തിട്ടില്ല. എന്നാല്‍, ഇന്ധനവിലവര്‍ധന വരുത്തേണ്ടത് അനിവാര്യമാണെന്നാണ് ഏപ്രിലിലെ പ്രതിമാസ ഇക്കണോമിക് റിവ്യു റിപ്പോര്‍ട്ടില്‍ കേന്ദ്രധനമന്ത്രാലയം പറയുന്നത്.

അതേസമയം, പശ്ചിമബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതിന് പിന്നാലെ ഇന്ധനവില വര്‍ധിക്കുമെന്ന വാര്‍ത്തകളില്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. ഏപ്രില്‍ 29ന് തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം പൂര്‍ത്തിയാകുന്നതിന് പിന്നാലെ ഇന്ധനവില വര്‍ധിക്കുമെന്ന് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ വലിയ പ്രചാരണമുണ്ടായിരുന്നു ഇക്കാര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം.

പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയാണ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിക്കാന്‍ ഒരു ഉത്തരവും ഇറക്കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു.നേരത്തെ പെട്രോള്‍ വില 10 രൂപയും ഡീസലിന്‍േറത് 12.50 രൂപയുമായി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചെന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രചാരണം. ഇക്കാര്യത്തിലാണ് കേന്ദ്രസര്‍ക്കാറിന്റെ വിശദീകരണം പുറത്തുവന്നിരിക്കുന്നത്. ഔദ്യോഗിക കേന്ദ്രങ്ങളെ മാത്രം ഇത്തരം വിവരങ്ങള്‍ക്കായി ആശ്രയിക്കുകയെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.

വിശദീകരണ കുറിപ്പ് ഇറക്കിയെങ്കിലും ഇന്ധനവിലവര്‍ധനവില്ലാതെ പിടിച്ചുനില്‍ക്കാനാവില്ലെന്ന സൂചനകളാണ് ധനമന്ത്രാലയം റിപ്പോര്‍ട്ട് നല്‍കുന്നത്. രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡിന്റെ വില 114 ഡോളറിലേക്ക് എത്തിയ സാഹചര്യത്തില്‍ വില വര്‍ധനയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന സൂചനയാണ് ധനമന്ത്രാലയം നല്‍കുന്നത്.

അതേസമയം, രാജ്യത്ത് പണപ്പെരുപ്പം ഉയരുമെന്ന സൂചനകളും ധനമന്ത്രാലയം നല്‍കുന്നുണ്ട്. ഫെബ്രുവരിയില്‍ 3.21 ശതമാനമായിരുന്ന റീടെയില്‍ പണപ്പെരുപ്പം മാര്‍ച്ചില്‍ 3.44 ശതമാനമായി ഉയര്‍ന്നു. മൊത്തവിലകളെ ആശ്രയിച്ചുള്ള പണപ്പെരുപ്പവും വര്‍ധിക്കുകയാണ്. വരുംനാളുകളില്‍ ഇന്ത്യയില്‍ പണപ്പെരുപ്പം ഉയരുമെന്ന് തന്നെയാണ് ധനമന്ത്രാലയം നല്‍കുന്ന സൂചന.

പെട്രോളും ഡീസലും വില്‍ക്കുന്നത് നഷ്ടത്തില്‍; കണക്കുമായി കമ്പനികള്‍

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോളും ഡീസലും വില്‍ക്കുന്നത് വന്‍ നഷ്ടത്തിലാണെന്ന് എണ്ണ കമ്പനികള്‍. ഓരോ ലിറ്റര്‍ പെട്രോളും ഡീസലും വില്‍ക്കുമ്പോഴുണ്ടാവുന്ന നഷ്ടകണക്കുകള്‍ കമ്പനികള്‍ പുറത്തുവിട്ടു. ഒരു ലിറ്റര്‍ ഡീസല്‍14 രൂപ നഷ്ടത്തിലും പെട്രോള്‍ 18 രൂപ നഷ്ടത്തിലുമാണ് വില്‍ക്കുന്നതെന്നാണ് എണ്ണകമ്പനികളുടെ അവകാശവാദം.

പെട്രോള്‍, ഡീസല്‍ വില വര്‍ധനവിന് പുറമേ പശ്ചിമേഷ്യന്‍ പ്രതിസന്ധി മൂലം എല്‍.പി.ജി വിലയിലുണ്ടായ ചാഞ്ചാട്ടങ്ങള്‍ മൂലം 80,000 കോടിയുടെ നഷ്ടം ഉണ്ടാവുന്നുണ്ടെന്നാണ് എണ്ണ കമ്പനികളുടെ അവകാശവാദം.ലോകത്തെ ഇന്ധനവിതരണത്തിന്റെ 20 ശതമാനവും കൈകാര്യം ചെയ്യുന്ന ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധി മൂലം ഇന്ധനവിലയില്‍ വലിയ വിലവര്‍ധനക്ക്‌സാധ്യതയുണ്ടെന്നാണ് റേറ്റിങ് ഏജന്‍ികള്‍ പ്രവചിക്കുന്നത്.

പശ്ചിമേഷ്യന്‍ പ്രതിസന്ധിക്ക് മുമ്പ് ക്രൂഡോയില്‍ വില ബാരലിന് 70നും 72 ഡോളറിനുമിടയിലായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ വിലയില്‍ വലിയ ചാഞ്ചാട്ടങ്ങള്‍ക്കിടയിലും റീടെയില്‍ വില മാറ്റമില്ലാതെ തുടരുന്നത് കമ്പനികളെ കടുത്ത സമ്മര്‍ദത്തിലാക്കുന്നുവെന്നാണ് ഐ.സി.ആര്‍.എ പോലുള്ള ഏജന്‍സികള്‍ പ്രവചിക്കുന്നത്.

ഇതേ അവസ്ഥ തന്നെയാണ് എല്‍.പി.ജി വിലയിലും പ്രകടമാകുന്നത്. അതേസമയം, ആഗോളവിപണിയില്‍ എണ്ണവില ഉയര്‍ന്നപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നികുതി കുറച്ചിരുന്നു.പെട്രോളിനുള്ള എക്‌സൈസ് തീരുവ 13 രൂപയില്‍ നിന്നും മൂന്ന് രൂപയാക്കിയാണ് കുറച്ചത്. ഡീസലിന്‍േറത് 10ല്‍ നിന്നും പൂജ്യം രൂപയാക്കിയും കുറച്ചിരുന്നു. ഇതിന് പുറേമേ കയറ്റുമതി തീരുവയിലും കേന്ദ്രസര്‍ക്കാര്‍ വര്‍ധന വരുത്തിയിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group