ബാലറ്റ് പേപ്പർ ഉപയോഗിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ; എതിർപ്പുമായി ബിജെപി
ചണ്ഡീഗഡ്: പഞ്ചാബിൽ മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പർ ഉപയോഗിക്കാനുള്ള തീരുമാനത്തെച്ചൊല്ലി രാഷ്ട്രീയ ഏറ്റുമുട്ടൽ. സംസ്ഥാനം ഭരിക്കുന്ന എഎപിയും ബിജെപിയും തമ്മിലാണ് പോര് മുറുകുന്നത്. തെരഞ്ഞെടുപ്പിൻ്റെ സുതാര്യത ഉറപ്പുവരുത്താനാണ് ബാലറ്റ് പേപ്പർ ഉപയോഗിക്കുന്നതെന്ന് എഎപി വാദിക്കുമ്പോൾ തോൽവി ഭയന്ന് ക്രമക്കേട് നടത്താനാണ് എഎപിയുടെ ശ്രമമെന്നാണ് ബിജെപിയുടെ ആരോപണം. തെരഞ്ഞെടുപ്പിൽ മുൻകാലങ്ങളിലേതുപോലെ ഇലക്ടോണിക് വോട്ടിങ് മെഷീൻ (ഇവിഎം) ഉപയോഗിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.
പഞ്ചാബിലെ മുനിസിപ്പൽ കോർപറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പർ ഉപയോഗിച്ചു നടത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനിച്ചത്. ആവശ്യത്തിന് ഇവിഎമ്മുകൾ ഇല്ലാത്ത സാഹചര്യത്തിലാണ് ബാലറ്റ് പേപ്പർ ഉപയോഗിച്ചു തദ്ദേശ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചതെന്ന് പഞ്ചാബ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രാജ് കമൽ ചൗധരി പറഞ്ഞു. ഇവിഎമ്മുകൾ വിതരണം ചെയ്യുന്ന ഭാരത് ഇല്ട്രോണിക്സ് ലിമിറ്റഡിന് മെയ്10നകം പഞ്ചാബിലേക്ക് മെഷീനുകൾ നൽകാനായില്ലെന്നും അവ നിയമസഭാ തെരഞ്ഞെടുപ്പുകൾക്കായി പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലുമാണെന്നും അദ്ദേഹം പറഞ്ഞു.
മെയ് 10ന് ശേഷം മെഷീനുകൾ ലഭിച്ചാലും അവ ജില്ലകളിലേക്ക് എത്തിക്കാൻ ഏറെ സമയം ആവശ്യമായി വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കൂടാതെ, പോളിങ് ഉദ്യോഗസ്ഥരുടെ പരിശീലനം, സാങ്കേതികമായ ഒരുക്കങ്ങൾ എന്നിവയ്ക്കും സമയം വേണം. ഇത് മെയ് 26ന് നിശ്ചയിച്ച തെരഞ്ഞെടുപ്പ് വൈകിപ്പിക്കും. ഈ ഒരു കാരണത്തിലാണ് ബാലറ്റ് പേപ്പർ ഉപയോഗിക്കാൻ തീരുമാനിച്ചതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനത്തിനെതിരെ ബിജെപി രംഗത്തെത്തി. തെരഞ്ഞെടുപ്പ് ഇവിഎം ഉപയോഗിച്ച് നടത്തണമെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് സുനിൽ ജാഖർ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടുമെന്ന് ഭയന്ന് വോട്ടുകളുടെ എണ്ണത്തിൽ ക്രമക്കേട് നടത്താനാണ് എഎപി സർക്കാർ ബാലറ്റ് പേപ്പർ സംവിധാനം നടപ്പിലാക്കുന്നതെന്ന് സുനിൽ ജാഖർ പറഞ്ഞു. രാഷ്ട്രീയ പാർട്ടികളുമായി കൂടിയാലോചിക്കാതെ ആണ് തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെയ് 26ന് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലേക്കായി 4,200 ബാലറ്റ് പെട്ടികളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിരിക്കുന്നത്. മെയ് 29നാണ് വോട്ടെണ്ണൽ നടക്കുക.
Post a Comment