പേരാവൂർ നിയോജക മണ്ഡലം വോട്ടെണ്ണൽ ക്രമീകരണങ്ങൾ പൂർത്തിയായി
ഇരിട്ടി: നാലിന് കണ്ണൂർ ചാല ചിൻടെക്കിൽ നടക്കുന്ന പേരാവൂർ നിയോജക മണ്ഡലം വോട്ടെണ്ണൽ ക്രമീകരണങ്ങൾ പൂർത്തിയായതായി മണ്ഡലം വരണാധികാരി ഡെപ്യൂട്ടി കലക്ടർ കെ. കെ. സുബൈർ പറഞ്ഞു. ഇരിട്ടി താലൂക്കോഫീസിൽ നടന്ന സ്ഥാനാർഥികളുടെ ഏജന്റുമാരുടെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും അവലോകന യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു വരണാധികാരി. താസിൽദാർ എസ്. മഞ്ജു അധ്യക്ഷയായി.
വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പാസ് ഇല്ലാത്തവരെ പ്രവേശിപ്പിക്കില്ല. നിർദ്ദിഷ്ട സമയത്ത് തന്നെ നിശ്ചയിക്കപ്പെട്ട ഏജന്റുമാർ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. മൊബൈൽ ഫോൺ അനുവദിക്കില്ല. ജയിക്കുന്ന സ്ഥാനാർഥിയുടെ മുന്നണിക്ക് മാത്രമേ ആഹ്ലാദ പ്രകടനം നടത്താൻ അനുമതി നൽകൂ. പടക്കം പൊട്ടിക്കലിന് കടുത്ത നിയന്ത്രണം ഏർപ്പടുത്തിയതായി പൊലീസ് അറിയിച്ചു. ടൗണിൽ ഓടുന്ന വാഹനങ്ങൾക്കിടയിലും ജനക്കൂട്ടത്തിനടുത്തും പടക്കം പൊട്ടിച്ചാൽ സ്‌ഫോടക വസ്തു നിയന്ത്രണ വകുപ്പ് പ്രകാരം ജാമ്യമില്ലാത്ത നിലയിൽ കേസെടുക്കേണ്ടിവരുമെന്നും പൊലീസ് പറഞ്ഞു. വോട്ടെണ്ണലിന് മുന്പ് മെയ് രണ്ടിനകം എല്ലാ പ്രചരണ ബോർഡുകളും അഴിച്ച് മാറ്റണമെന്നും പൊലീസ് അധികൃതർ യോഗത്തിൽ നിർദേശിച്ചു. തെരഞ്ഞെടുപ്പിന് സ്ഥാപിച്ച ബോർഡുകൾ നീക്കാൻ നേരത്തെ ബന്ധപ്പെട്ട പാർട്ടി നേതൃത്വത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. ഇരിട്ടി, പേരാവൂർ ഡിവൈഎസ് പിമാരായ പി. രാജേഷ്, ചന്ദ്രമോഹനൻ, എസ്‌ഐ കെ. ഷറഫുദ്ദീൻ, സ്‌പെഷൽ താസിൽദാർ വി. ബാബുരാജ്, വിവിധ പാർട്ടി പ്രതിനിനിധികൾ എന്നിവർ പങ്കെടുത്തു.
إرسال تعليق