മാന്ത്രിക സംഖ്യ പിന്നിട്ട് ബഹുദൂരം മുന്നിൽ വിജയ്, 145 എംഎൽഎമാരുടെ പിന്തുണ! പുതുതായി പിന്തുണച്ചത് എഐഎഡിഎംകെ വിമതരും എഎംഎംകെ എംഎൽഎയും
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് എ ഐ എ ഡി എം കെ യിലെ ഒരു വിഭാഗം. 24 എംഎൽഎമാരാണ് പിന്തുണ നൽകിയത്. സി വി ഷണ്മുഖമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ടി ടി വി ദിനകരന്റെ പാർട്ടിയിലെ ഏക എംഎൽഎ എസ് കാമരാജും ടി വി കെ യെ പിന്തുണയ്ക്കുമെന്ന് നിയമസഭയിൽ പറഞ്ഞു. ഇതോടെ ടിവികെ സർക്കാരിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം 145 ആയി (120+24+1= 145). ഇതോടെ സഭയിൽ വിശ്വാസം നേടുന്നത് വിജയ്ക്ക് എളുപ്പമായി.
അണ്ണാഡിഎംകെയിൽ നിലവിൽ ഇപിഎസ്സിനൊപ്പം 23 എംഎൽഎമാർ ആണുള്ളത്. വിമത പക്ഷത്ത് 24 പേരും. ജില്ലാ സെക്രട്ടറിമാരെ ഒപ്പം നിർത്താൻ ഇരുപക്ഷവും തിരക്കിട്ട നീക്കങ്ങൾ നടക്കുകയാണ്. ഡിഎംകെയ്ക്കൊപ്പം ചേർന്ന് സർക്കാർ രൂപീകരിക്കാൻ ഇപിഎസ് ശ്രമിച്ചെന്നും അതിനാലാണ് എതിർത്തതെന്നും സി വി ഷണ്മുഖം പ്രതികരിച്ചു. അണ്ണാ ഡിഎംകെ പിളർത്താൻ ഉദേശ്യമില്ലെന്നും പാർട്ടിയെ കുറിച്ച് ആശങ്കയാണ് ഉള്ളതെന്നും എസ് പി വേലുമണി പറഞ്ഞു. ഡിഎംകെ പിന്തുണയിൽ സർക്കാർ രൂപീകരിക്കാൻ ഇപിഎസ് ശ്രമിച്ചു. ഇപിഎസ് മുഖ്യമന്ത്രി ആകുമെന്നാണ് പറഞ്ഞത്. എന്നാൽ ഈ നിർദേശം സ്വീകര്യമായില്ലെന്ന് വേലുമണി വ്യക്തമാക്കി. പുതിയ സഖ്യം പാർട്ടിക്ക് വേണമെന്നും ഒന്നിച്ചു നിൽക്കണം എന്നാണ് ആഗ്രഹമെന്നും എ ഐ എ ഡി എം കെ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പ്രതികരിച്ചു.
അതിനിടെ ടിവികെയെ പിന്തുണയ്ക്കുമെന്ന് എൻ ഡി എ സഖ്യകക്ഷിയായ എ എം എം കെ എംഎൽഎ എസ് കാമരാജ് നിയമസഭയിൽ പറഞ്ഞു. ടി ടി വി ദിനകരന്റെ പാർട്ടിയിലെ ഏക എം എൽ എയാണ് കാമരാജ്. വ്യാജ പിന്തുണ കത്ത് ആരോപണം ഉയർന്നത് കാമരാജുമായി ബന്ധപ്പെട്ടാണ്. തന്‍റെ എംഎൽഎയുടെ പിന്തുണക്കത്ത് ഉണ്ടാക്കി എന്നായിരുന്നു ടിവികെയ്ക്ക് എതിരായ ടിടിവി ദിനകരന്‍റെ ആരോപണം. അദ്ദേഹം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. എൻ ഡി എയിൽ തുടരുമെന്നാണ് ദിനകരൻ പറഞ്ഞത്. എംഎൽഎയുടെ തീരുമാനത്തെ കുറിച്ച് അദ്ദേഹം പ്രതികരിച്ചിട്ടില്ല.
إرسال تعليق