വാടകയ്ക്ക് താമസിക്കുന്ന വീട്, സ്വന്തമാണെന്ന് വിശ്വസിപ്പിച്ചു, പണയത്തിന് നൽകാമെന്ന് വാഗ്ദാനം, 13 ലക്ഷം തട്ടിയത് ദമ്പതികൾ
കൊച്ചി: വാടകയ്ക്ക് താമസിച്ചിരുന്ന വീട് സ്വന്തമാണെന്ന് വിശ്വസിപ്പിച്ച് പണയത്തിന് നൽകാമെന്ന പേരിൽ 13 ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ ദമ്പതികളും ഇടനിലക്കാരനും എതിരെ എളമക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എളമക്കര സുഭാഷ് നഗർ സ്വദേശികളായ അനോഷ്, ഭാര്യ മേരി ഷാന (40), ഇടനിലക്കാരനായ റിയാസ് എന്നിവർക്കെതിരെയാണ് നടപടി. കേസിൽ മേരി ഷാനയെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
എളമക്കര സ്വദേശിയായ സുമേഷിന്റെ പരാതിയിലാണ് കേസ്. അനോഷും മേരി ഷാനയും വാടകയ്ക്ക് താമസിച്ചിരുന്ന വീടിനെ സ്വന്തമെന്ന് കാണിച്ചാണ് സുമേഷിന് പണയത്തിന് നൽകാമെന്ന് വാഗ്ദാനം ചെയ്തതെന്ന് പരാതിയിൽ പറയുന്നു. ജനുവരി 12ന് അനോഷിന്റെ അക്കൗണ്ടിലേക്ക് 6.5 ലക്ഷം രൂപയും, ജനുവരി 16ന് മേരി ഷാനയുടെ കേരള ഗ്രാമീൺ ബാങ്ക് അക്കൗണ്ടിലേക്ക് 6.5 ലക്ഷം രൂപയും ഗൂഗിൾ പ വഴി കൈമാറിയതായും പരാതിയിൽ വ്യക്തമാക്കുന്നു. പിന്നീട് വീട് പ്രതികളുടെ പേരിലല്ലെന്ന് മനസ്സിലായതോടെയാണ് സുമേഷ് പൊലീസിനെ സമീപിച്ചത്.
إرسال تعليق