'യുഎഇക്ക് ഇനി അമേരിക്കയെ ആവശ്യമില്ല'; ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങള്‍ അടച്ചുപൂട്ടാൻ ആഹ്വാനം
ദുബായ്: പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങള്‍ക്കിടയില്‍ യുഎഇയും അമേരിക്കയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുന്നതായി റിപ്പോർട്ടുകള്‍.
യുഎഇയിലെ അമേരിക്കൻ സൈനിക താവളങ്ങള്‍ ഇപ്പോള്‍ രാജ്യത്തിന് ഒരു ഭാരമായി മാറിയിരിക്കുകയാണെന്നും അവ ഒഴിവാക്കേണ്ട സമയമായെന്നും യുഎഇയിലെ പ്രമുഖ നിരീക്ഷകൻ അബ്ദുല്‍ഖാലിഖ് അബ്ദുള്ള അഭിപ്രായപ്പെട്ടു.
അമേരിക്കൻ സൈനിക താവളങ്ങള്‍ ഇനി യുഎഇയുടെ തന്ത്രപരമായ ആസ്തികളല്ലെന്ന് അബ്ദുല്‍ഖാലിഖ് അബ്ദുള്ള എക്‌സില്‍ കുറിച്ചു. "യുഎഇയെ സംരക്ഷിക്കാൻ ഇനി അമേരിക്കയുടെ ആവശ്യമില്ലെന്ന് ഇറാനിയൻ ആക്രമണ സമയത്ത് രാജ്യം തെളിയിച്ചതാണ്. സ്വന്തം പ്രതിരോധ ശേഷി ഉപയോഗിച്ച് ആക്രമണങ്ങളെ നേരിടാൻ യുഎഇക്ക് സാധിക്കും," അദ്ദേഹം വ്യക്തമാക്കി. അത്യാധുനിക ആയുധങ്ങള്‍ അമേരിക്കയില്‍ നിന്ന് വാങ്ങാൻ യുഎഇ താല്പര്യപ്പെടുന്നുണ്ടെങ്കിലും വിദേശ സൈനിക താവളങ്ങളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കണമെന്ന നിലപാടാണ് ഇപ്പോള്‍ ഉയരുന്നത്.
യുഎഇയിലെ അമേരിക്കൻ കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാൻ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതാണ് പുതിയ തർക്കങ്ങള്‍ക്ക് കാരണം. അല്‍ മിൻഹാദിന് സമീപമുള്ള അമേരിക്കൻ കമാൻഡ് സൈറ്റില്‍ ആക്രമണം നടത്തിയതായും യുഎസ് സൈനികർക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചതായും ഇറാൻ അവകാശപ്പെട്ടു. എന്നാല്‍ ഇക്കാര്യം അമേരിക്ക സ്ഥിരീകരിച്ചിട്ടില്ല. ബഹ്‌റൈൻ, ഇറാഖ്, കുവൈത്ത് എന്നിവിടങ്ങളിലെ യുഎസ് കേന്ദ്രങ്ങളിലും ഇറാൻ ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്.
ഇറാൻ വിക്ഷേപിച്ച ഭൂരിഭാഗം മിസൈലുകളും ഡ്രോണുകളും സ്വന്തം പ്രതിരോധ സംവിധാനം ഉപയോഗിച്ച് തടയാൻ യുഎഇക്ക് സാധിച്ചിരുന്നു. വിദേശ സൈനിക സാന്നിധ്യത്തേക്കാള്‍ സ്വന്തം സൈനിക ശേഷി വർദ്ധിപ്പിക്കുന്നതിലാണ് യുഎഇ ഇനി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നാണ് ഭരണകൂടവുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
Post a Comment