Join News @ Iritty Whats App Group

'കഷ്ടപ്പെട്ട് സമ്പാദിച്ച പണം നഷ്ടപ്പെടുത്തരുത്'; സ്വകാര്യ പണമിടപാട് സ്ഥാപനത്തെക്കുറിച്ച് മുന്നറിയിപ്പുമായി അജു വര്‍ഗീസ്

'കഷ്ടപ്പെട്ട് സമ്പാദിച്ച പണം നഷ്ടപ്പെടുത്തരുത്'; സ്വകാര്യ പണമിടപാട് സ്ഥാപനത്തെക്കുറിച്ച് മുന്നറിയിപ്പുമായി അജു വര്‍ഗീസ്


തന്‍റെ അനുമതിയില്ലാതെ തന്‍റെ ചിത്രം ഉപയോഗിച്ച് പരസ്യം ചെയ്ത സ്വകാര്യ പണമിടപാട് സ്ഥാപനത്തെക്കുറിച്ച് മുന്നറിയിപ്പുമായി നടന്‍ അജു വര്‍ഗീസ്. എ എം ട്രസ്റ്റ് ലോണ്‍ സര്‍വീസസ് എന്ന സ്ഥാപനത്തിന്‍റെ പരസ്യം പങ്കുവച്ചുകൊണ്ടാണ് അജു വര്‍ഗീസ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 3 ലക്ഷം വരെ കേരളത്തില്‍ എവിടെയും നല്‍കുന്നു എന്ന വാഗ്‍ദാനം നല്‍കുന്ന സ്ഥാപനത്തിന്‍റെ പരസ്യത്തില്‍ ബ്രാന്‍ഡ് അംബാസിഡര്‍ എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ അജു വര്‍ഗീസിന്‍റെ ചിത്രവും കാണാം. ഇത് തന്‍റെ അനുമതിയോടെ ഉള്ള പരസ്യം അല്ലെന്നും ഇത്തരത്തിലുള്ള വ്യാജ വാഗ്‍ദാനങ്ങളില്‍ വീഴരുതെന്നും അജു സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

“എന്‍റെ അനുമതി കൂടാതെ ഒരു അനധികൃത ബാങ്കിംഗ് സ്ഥാപനം എന്‍റെ പേരും ചിത്രവും അവരുടെ പരസ്യത്തിന് വേണ്ടി ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍ പെട്ടു. ഈ പദ്ധതിയുമായി എനിക്ക് ഒരു ബന്ധവും ഇല്ല. ഇത്തരത്തിലുള്ള വ്യാജ വാഗ്‍ദാനങ്ങളില്‍ വീണ് നിങ്ങള്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം നഷ്ടപ്പെടുത്തരുത്”, അജു വര്‍ഗീസ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ലോണ്‍ ആപ്പുകളില്‍ നിന്ന് ലോണ്‍ എടുത്ത് തവണ മുടങ്ങിയവരെ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ച് വാര്‍ത്തകളില്‍ ഇടംപിടിക്കുമ്പോഴാണ് മുന്നറിയിപ്പുമായി അജു വര്‍ഗീസ് എത്തിയിരിക്കുന്നത്.

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്‍റെ മരണത്തിന് പിന്നാലെ ലോണ്‍ ആപ്പ് നടത്തിപ്പുകാരായ മൂന്ന് ഇതര സംസ്ഥാനക്കാര്‍ കേരള പൊലീസിന്‍റെ പിടിയില്‍ ആയിരുന്നു. ഋഷികേശ് തിവാരി, പ്രശാന്ത് ഖേവല്‍, പ്രകാശ് എന്നിവരെയാണ് കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് പിടികൂടിയത്. ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട് നിതിനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ചക്കരക്കല്‍ പൊലീസ് സ്വമേധയാ എടുത്ത കേസ് പ്രകാരമായിരുന്നു അറസ്റ്റ്. ലോണ്‍ ആപ്പുകാരുടെ ഭീഷണിയെത്തുടര്‍ന്ന് കോഴിക്കോട് വടകരയില്‍ നിന്ന് വിഷ്ണു എന്ന യുവാവിനെ കാണാതായതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഏപ്രില്‍ 13 ന് വീട്ടില്‍ നിന്നും കാണാതായ വിഷ്ണുവിനെ ഇന്ന് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തുകയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group