റാഗിങ് നിരോധന നിയമ ഭേദഗതി: നിർണായക നീക്കത്തിന് പച്ചക്കൊടി, മന്ത്രിസഭാ അംഗീകാരം നൽകുന്നതിൽ തടസമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ
കൊച്ചി:റാഗിങ് നിരോധന നിയമ ഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം നൽകുന്നതിൽ തടസമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കാൻ ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് സി ജയചന്ദ്രൻ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് നിർദേശിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിലെ നിയന്ത്രണങ്ങൾക്ക് ഇളവ് നൽകി ഭേദഗതി നിയമത്തിന് അനുമതി നൽകുന്നതിനായി മന്ത്രിസഭാ യോഗം ചേരാൻ കഴിയുമോ എന്ന കാര്യത്തിൽ കോടതി മുൻപ് വ്യക്തത തേടിയിരുന്നു. നിയമം അടിയന്തരമായി പാസാക്കേണ്ട സാഹചര്യം പരിഗണിച്ചായിരുന്നു ഈ ചോദ്യം ഉയർന്നത്.
റാഗിങ് നിരോധന നിയമഭേദഗതിയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂർത്തിയായതായി സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ മന്ത്രിസഭയുടെ ഔദ്യോഗിക അംഗീകാരം നേടാനായിരുന്നില്ല. ഇതിനെ തുടർന്നാണ് ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടത്. സമഗ്ര റാഗിങ് നിരോധന നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള ലീഗൽ സർവീസ് അതോറിറ്റി സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിക്കുന്നത്. കേസ് ജൂൺ 10ന് വീണ്ടും പരിഗണിക്കും.
Post a Comment