നിതിൻ രാജിന് നീതി വേണം: ഡോ. റാമിനെ പുറത്താക്കുന്നത് വരെ അനിശ്ചിത കാലസമരത്തിന് വിദ്യാർത്ഥികൾ; രക്ഷിതാക്കളും പരാതികളുമായി കോളേജിൽ
കണ്ണൂർ: നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദിയായ വകുപ്പ് മേധാവി ഡോക്ടർ എം കെ റാമിനെ പുറത്താക്കുന്നതുവരെ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർത്ഥികൾ അനിശ്ചിതകാല സമരത്തിൽ. ആരോഗ്യ സർവകലാശാല നിയോഗിച്ച സമിതിക്ക് മുൻപിൽ കുട്ടികൾ അനുഭവിക്കുന്ന മാനസിക പീഡനങ്ങൾ തുറന്നു പറയാൻ രക്ഷിതാക്കളും ഇന്ന് കോളേജിൽ എത്തി. വിവിധ സംഘടനകൾ ഇന്നും റാമിന്റെ ക്ലിനിക്കിലേക്കും ഡെന്റൽ കോളേജിലേക്കും മാർച്ച് സംഘടിപ്പിച്ചു.
നിതിൻ രാജിന് നീതി വേണമെന്ന് ആവശ്യപ്പെട്ട് വൈറ്റ് കോട്ട് ഊരി പ്രതിഷേധിച്ചത് ഡെന്റൽ വിദ്യാർഥികൾക്ക് പുറമെ നഴ്സിംഗ് പാരാമെഡിക്കൽ വിദ്യാർഥികളും. മാനേജ്മെന്റിന് മുമ്പിൽ പ്രധാന ആവശ്യങ്ങളായി പറയുന്നത് ഡോ. എംകെ റാമിനെ എത്രയുംവേഗം പിരിച്ചുവിടണമെന്ന്. ഒപ്പം ആരോപണ വിധേയരായ മറ്റു രണ്ട് അധ്യാപകരെ പുറത്താക്കണമെന്നും മനർജ്‌മെന്റിനു നൽകിയ കത്തിൽ പറയുന്നു. കോളേജിൽ പിടിഎ രൂപീകരിക്കണമെന്നും ക്യാമ്പസിൽ സംഘടന സ്വാതന്ത്ര്യം വേണമെന്നും ആവശ്യം.
പരാതികൾ ശേഖരിക്കാൻ മാത്രം വിദ്യാർഥികൾ പ്രത്യേക മെയിൽ ഐഡി തുടങ്ങി. അധ്യാപകർക്കെതിരെ ഇതുവരെ ലഭിച്ചത് 150 ലേറെ പരാതികൾ. കാര്യങ്ങൾ ഇനി തുറന്നു പറയുമെന്ന് ഒന്നാംവർഷ വിദ്യാർഥികളുടെ രക്ഷിതാക്കളും നിലപാട് വ്യക്തമാക്കുന്നു. ഡോ എം. കെ റാമിന്റെ കണ്ണൂർ എടക്കാടുള്ള ക്ലിനിക്കിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധമാർച്ച് നടത്തി. ക്ലിനിക്കിന്റെ ബോർഡുകൾ നശിപ്പിച്ചു. പോലീസുമായി ഉന്തും തള്ളുമുണ്ടായി. കമ്മീഷണർ ഓഫീസിലേക്ക് യൂത്ത് ലീഗിന്റെ പ്രതിഷേധവും ഇരമ്പി. ഡെന്റൽ കോളജിലേക്ക് പട്ടികജാതി ക്ഷേമസമിതിയും മാർച്ച് നടത്തി
إرسال تعليق