ഹോർമുസിൽ നാവികരെ നഷ്ടപ്പെട്ട ഒരേ ഒരു രാജ്യം ഇന്ത്യ, ഇടനാഴി വേഗം തുറക്കണം, യുകെ വിളിച്ച യോഗത്തിൽ ആവശ്യവുമായി ഇന്ത്യ
ദില്ലി: മധ്യപൂർവദേശത്ത് യുദ്ധം ആരംഭിച്ചതുമുതൽ ഇറാന്റെ നിയന്ത്രണത്തിലായിരുന്ന ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ. സംഘർഷ ബാധിത ജലപാതയിൽ പൗരന്മാരെ നഷ്ടപ്പെട്ട ഒരേയൊരു രാഷ്ട്രം ഇന്ത്യയാണെന്നും ചൂണ്ടിക്കാട്ടി. മധ്യപൂർവദേശത്തെ സ്ഥിതിഗതികളെക്കുറിച്ച് യുകെ വിളിച്ചുചേർത്ത ബഹുമുഖ യോഗത്തിൽ, അന്താരാഷ്ട്ര ജലപാതകളിലൂടെ സുരക്ഷിതവും സ്വതന്ത്രവുമായ നാവിഗേഷൻ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും ഇന്ത്യ ഊന്നിപ്പറഞ്ഞു. 60 ലധികം രാജ്യങ്ങൾ പങ്കെടുത്ത വെർച്വൽ സമ്മേളനത്തിൽ ഇന്ത്യയെ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രയാണ് പങ്കെടുത്തത്. നിലവിലുള്ള സംഘർഷം ലഘൂകരിക്കുന്നതിനുള്ള ഏറ്റവും പ്രായോഗികമായ മാർഗമാണ് നയതന്ത്രമെന്ന നിലപാട് ഇന്ത്യ ആവർത്തിച്ചു. ഇന്ത്യയുടെ ഊർജ്ജ സുരക്ഷയിൽ പ്രതിസന്ധി ചെലുത്തുന്ന സ്വാധീനം അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഗൾഫിലെ വ്യാപാര കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ നാവികരെ നഷ്ടപ്പെട്ട ഒരേയൊരു രാജ്യം ഇന്ത്യയാണെന്ന വസ്തുതയും അദ്ദേഹം ചൂണ്ടിക്കാട്ടി. പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളുമായി അടുത്ത ബന്ധമുള്ള ഇന്ത്യയുടെ ഊർജ്ജ സുരക്ഷയിലേക്ക് വിദേശകാര്യ സെക്രട്ടറി ശ്രദ്ധ ക്ഷണിച്ചു. മേഖലയിലെ അസ്ഥിരത ഇന്ത്യയ്ക്ക് പ്രകടമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുവരെ, വിദേശ പതാകയുള്ള കപ്പലുകളിലെ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് അറിയിച്ചു. ഹോർമുസ് കടലിടുക്കിൽ അവരുടെ കപ്പലുകൾ കുടുങ്ങിക്കിടക്കുകയായിരുന്നു.
إرسال تعليق