സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; പുറത്തുനിന്ന് വൈദ്യുതി വാങ്ങാനായില്ല, നാളെ ഉന്നതതല യോഗം, തുടർനടപടികൾ ഉടനുണ്ടായേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. പുറത്ത് നിന്ന് 250 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പായില്ല. വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നല്‍കിയതിന് പിന്നാലെ കെഎസ്ഇബി, പവർ എക്സ്ചേഞ്ചിനെ സമീപിച്ചെങ്കിലും വൈദ്യുതി ലഭ്യമല്ലെന്ന മറുപടിയാണ് ലഭിച്ചത്. ദേശീയതലത്തിൽ ആവശ്യകത വർധിച്ചതും കാരണമായി. വൈദ്യുതി ബോർഡ് സ്ഥിതിഗതികൾ വിലയിരുത്തി. നാളെ ഉന്നതതല യോഗം ചേരും. തുടർനടപടികൾ നാളെ ഉണ്ടാകാനാണ് സാധ്യത. ഇതിനിടെ കൂടുതൽ വൈദ്യുതി നിയന്ത്രണത്തിനും ബോര്‍ഡ് തയ്യാറെടുക്കുകയാണ്. പീക്ക് ലോഡ് മാനേജ്മെന്‍റ് എന്ന രീതിയിലാണ് വൈദ്യുതി നിയന്ത്രണം.
പുറത്ത് നിന്നും വൈദ്യുതി വാങ്ങാൻ കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പെറ്റീഷന്‍ നല്‍കുന്നത് കഴിഞ്ഞ എട്ടിന്. എന്നാൽ കമ്മീഷൻ തീരുമാനം നീട്ടിക്കൊണ്ടു പോയി. കഴിഞ്ഞ 24 ന് കമ്മീഷൻ ഹിയറിംഗ് നടത്തിയെങ്കിലും തീരുമാനം എടുത്തില്ല. ഒടുവിൽ വൈദ്യുതി വകുപ്പിൽ നിന്ന് കടുത്ത സമ്മര്‍ദ്ദം ഉണ്ടായപ്പോഴാണ് ഇന്നലെ ഉച്ചയോടെ 250 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ അനുമതി നൽകിയത്. വൈകിട്ട് തന്നെ പവർ എക്സ്ചേഞ്ചിലെ ടേം എഹെഡ് മാര്‍ക്കറ്റ് വഴി ഇതിനായി ഡിമാൻഡ് വെക്കുകയും ചെയ്തു. എന്നാൽ വൈദ്യുതി ലഭ്യമല്ലെന്ന മറുപടിയാണ് കെഎസ്ഇബിക്ക് ലഭിച്ചത്. കടുത്ത ചൂടിനെ തുടര്‍ന്ന് ദേശീയ തലത്തിൽ വൈദുതി ആവശ്യം കൂടിയതാണ് കാരണം.
ഇനി എന്ന് ലഭ്യമാകുമെന്ന കാര്യവും അറിയില്ലെന്ന് ബോര്‍ഡ് വൃത്തങ്ങൾ അറിയിച്ചു. 90 ദിവസം മുമ്പ് തന്നെ അഡ്വാന്‍സ് ആയി പവർ എക്സ്ചേഞ്ചിൽ അപേക്ഷിക്കാം. വേനലിലെ വര്‍ധിച്ച ആവശ്യം മുന്‍കൂട്ടി കണ്ട് ഇക്കാര്യത്തിൽ നടപടി എടുക്കുന്നതിൽ കെഎസ്ഇബിക്കും ഗുരുതര വീഴ്ച സംഭവിച്ചു. ഇതിനിടെ സംസ്ഥാനം കൂടുതൽ വൈദ്യുതി നിയന്ത്രണത്തിലേക്ക് കടക്കുകയാണ്. വൈദ്യുതി ഉപയോഗം ക്രമാതീതമായി കൂടുന്ന പീക്ക് അവറിൽ പതിനഞ്ച് മിനിറ്റ് വരെ നിലവിൽ അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഉണ്ട്. ഇത് അരമണിക്കൂർ വരെ നീട്ടുന്ന കാര്യം പരിഗണനയിലാണ്.
സംസ്ഥാനത്ത് എവിടെയും വൈദ്യുതി മുടങ്ങാം. ഓരോ പ്രദേശത്തും അതാത് ട്രാന്‍സ്ഫോര്‍മറുകളുടെ അമിത ലോഡ് നിയന്ത്രിക്കാനാണ് വൈദ്യുതി ക്രമീകരണം. അല്ലെങ്കിൽ ലോഡ് താങ്ങാനാകാതെ വൈദ്യുതി വിതരണ ശൃംഖല തകരാറിലാകുമെന്നാണ് കെഎസ്ഇബി വിശദീകരിക്കുന്നത്. സാധ്യമായ സന്ദർഭങ്ങളിൽ ഇക്കാര്യം കെഎസ്ഇബി ഉപഭോക്താക്കളെ എസ്എംഎസ് വഴി മുൻകൂട്ടി അറിയിക്കും. യുദ്ധത്തെതുടര്‍ന്നുള്ള പാചക വാതക പ്രതിസന്ധി സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വര്‍ധിപ്പിച്ചു. ഇൻഡക്ഷൻ കുക്കര്‍ ഉപയോഗമാണ് പ്രധാന പ്രശ്നം. വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാൻ മുന്നൊരുക്കം ഉണ്ടായില്ലെന്ന റെഗുലേറ്ററി കമ്മീഷന്‍റെ വിമര്‍ശനം പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
إرسال تعليق