ബന്ധുവീട്ടിൽ വിരുന്നെത്തിയ പ്ലസ് ടു വിദ്യാർത്ഥിനി പാറക്കുളത്തിൽ മുങ്ങി മരിച്ചു; രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി
കോതമംഗലം:ചെറുവട്ടൂരിൽ ബന്ധുവീട്ടിൽ വിരുന്നെത്തിയ പ്ലസ് ടു വിദ്യാർഥിനി പാറക്കുളത്തിൽ മുങ്ങി മരിച്ചു. മറ്റ് കുട്ടികൾക്കൊപ്പം കുളത്തിൽ ഭാഗത്ത് കളിച്ച് കൊണ്ടിരിക്കെ ഹാദിയ താഴ്ചയിലേക്ക് മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി. ആലുവ എൻഎഡിക്ക് സമീപം കോമ്പാറ അടിവാരത്ത് താമസിക്കുന്ന കാലടി ഓണംപിള്ളി മുണ്ടത്ത് നിഷാദിന്റെ മകൾ ഹാദിയ ഹനാൻ (17) ആണ് മരിച്ചത്. ആലുവ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്. ഇന്നലെ വൈകുന്നേരം 4.30ഓടെയാണ് സംഭവം. നെല്ലിക്കുഴി പഞ്ചായത്തിലെ ചെറുവട്ടൂർ കാട്ടാംകുഴി ഭാഗത്തെ പാറക്കുളത്തിൽ ബന്ധുക്കൾക്കൊപ്പം കുളിക്കാൻ പോയപ്പോഴാണ് അപകടം. ഹാദിയയെ രക്ഷിക്കാനുള്ള പരിശ്രമത്തിനിടെ ഒപ്പമുണ്ടായിരുന്ന രണ്ട് കുട്ടികളും മുങ്ങി.
നിലവിളി കേട്ടെത്തിയ സമീപത്തെ ഫർണിച്ചർ വർക്ക് ഷോപ്പിൽ ഉണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് രണ്ട് കുട്ടികളെ രക്ഷപ്പെടുത്തിയത്. കാണാതായ ഹാദിയയെ കോതമംഗലത്തു നിന്നെത്തിയ അഗ്നിരക്ഷാസേനയാണ് മുങ്ങിയെടുത്തത്. ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. പിതാവ് നിഷാദ് സൗദി അറേബ്യയിലാണ് ജോലി ചെയ്യുന്നത്. മാതാവ് ഖദീജ. സഹോദരങ്ങൾ മുഹമ്മദ് യാസിൻ, മുഹമ്മദ് ഫിനാൻ.
Post a Comment