'വെടിനിര്‍ത്തല്‍ യുദ്ധം അവസാനിച്ചതിന്റെ സൂചനയല്ല, ഞങ്ങളുടെ കൈകള് ഇപ്പോഴും കാഞ്ചിയില്‍, കരാര്‍ ലംഘിക്കാന് ശ്രമിച്ചാല് കനത്ത തിരിച്ചടി' ഇറാന്‍ സുരക്ഷാ കൗണ്‍സിലിന്റെ മുന്നറിയിപ്പ്
ടെഹ്റാന്: വെടിനിര്ത്തല് യുദ്ധം അവസാനിച്ചു എന്നതിന്റെ സൂചനയല്ലെന്ന് ഇറാന്. കരാര് ലംഘിക്കാന് ശ്രമിച്ചാല് കനത്ത തിരിച്ചടിയുണ്ടാവുമെന്നും ഇറാന് സുരക്ഷാ കൗണ്സില് മുന്നറിയിപ്പ് നല്കുന്നു.
'ഇത് യുദ്ധം അവസാനിപ്പിക്കുന്നു എന്ന് അര്ത്ഥമാക്കുന്നില്ല. ഞങ്ങളുടെ കൈകള് ഇപ്പോഴും ട്രിഗറില് തന്നെയാണ്, ശത്രുവിന്റെ ഭാഗത്ത് നിന്ന് ചെറിയ തെറ്റ് സംഭവിച്ചാല്, പൂര്ണ്ണ ശക്തിയോടെ തിരിച്ചടി നേരിടേണ്ടി വരും' ഇറാന്റെ സുപ്രിം നാഷണല് സെക്യൂരിറ്റി കൗണ്സില് പ്രസ്താവനയില് പറയുന്നു.
ലോകത്തെ ഏറെ ആശങ്കയുടെ മുള്മുനയില് നിര്ത്തിയ ശേഷമാണ് വെടിനിര്ത്തല് പ്രഖ്യാപനം വരുന്നത്.
യുദ്ധത്തില് രണ്ടാഴ്ചത്തെ വെടിനിര്ത്തല് അംഗീകരിച്ചതായി സുപ്രിം നാഷണല് സെക്യൂരിറ്റി കൗണ്സില് ബുധനാഴ്ച അറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച മുതല് ഇസ്ലാമാബാദില് അമേരിക്കയുമായി ചര്ച്ച നടത്തുമെന്നും അതിന്റെ പ്രസ്താവനയില് പറയുന്നു.
ഇറാനെതിരായ ആക്രമണങ്ങള് വര്ദ്ധിപ്പിക്കുമെന്ന തന്റെ ഭീഷണികളില് നിന്ന് പിന്വാങ്ങുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് ചൊവ്വാഴ്ച വൈകീട്ട് പ്രഖ്യാപിച്ചിരുന്നു. ഇതില് പാലങ്ങള്, പവര് പ്ലാന്റുകള്, മറ്റ് സിവിലിയന് ലക്ഷ്യങ്ങള് എന്നിവക്ക് നേരെ ആക്രമണം നടത്തുമെന്നായിരുന്നു ഭീഷണി. രണ്ടാഴ്ചത്തെ വെടിനിര്ത്തലിന് ഇറാന് തയ്യാറാകുകയും ഹോര്മുസ് കടലിടുക്ക് വീണ്ടും തുറക്കുകയും ചെയ്താലാണ് പിന്മാറ്റമെന്നും ട്രംപ് പ്രസ്താവിച്ചിരുന്നു. പിന്വാങ്ങുമെന്നും
ഹോര്മുസ് കടലിടുക്ക് തുറക്കാന് ഇറാന് തയ്യാറായിട്ടുണ്ട്. എന്നാല് യുദ്ധത്തില് തങ്ങള്ക്ക് നേരിട്ട നാശനഷ്ടങ്ങള്ക്ക് നഷ്ടപരിഹാരം നല്കണമെന്നതടക്കം 10 ഇന നിര്ദേശങ്ങളും ഇറാന് മുന്നോട്ട് വെച്ചിട്ടുണ്ട്. ഹോര്മൂസിലൂടെ കപ്പല് ഗതാഗതത്തിന് ചുങ്കം ഏര്പ്പെടുത്തും എന്നതാണ് അതിലൊന്ന്.
ഇറാന് സായുധ സേനയുടെ നിയന്ത്രണത്തിലാണ് കപ്പലുകളെ കടന്നു പോകാന് അനുവദിക്കുക. ഹോര്മൂസില് ഇറാന് സവിശേഷ സാമ്പത്തിക, ഭൗമരാഷ്ട്രീയ സ്ഥാനം നല്കണമെന്നും നിൂബന്ധനയുണ്ട്. ഇറാനെതിരെ മാത്രമല്ല, ലബനാന്, ഇറാഖ് തുടങ്ങി ഇറാനുമായി ബന്ധമുള്ള 'പ്രതിരോധത്തിന്റെ അച്ചുതണ്ടി'ല് ഉള്പ്പെട്ട എല്ലാ ഘടകങ്ങള്ക്കുമെതിരായ യുദ്ധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുന്നു.
മേഖലയിലെ എല്ലാ താവളങ്ങളില് നിന്നും യു.എസ് യുദ്ധ സേനയെ പിന്വലിക്കണം. ഇറാന്റെ നാശനഷ്ടങ്ങള്ക്ക് പൂര്ണ്ണമായ നഷ്ടപരിഹാരം നല്കണം. ഇറാനുമേലുള്ള എല്ലാ ഉപരോധങ്ങളും പ്രമേയങ്ങളും പിന്വലിക്കണം. വിദേശത്തുള്ള ഇറാന്റെ എല്ലാ മരവിപ്പിച്ച ആസ്തികളും സ്വത്തുക്കളും വിട്ടുനല്കണം. സുരക്ഷാ കൗണ്സില് പ്രമേയത്തില് ഈ കാര്യങ്ങളെല്ലാം അംഗീകരിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഇറാന് മുന്നോട്ടുവെച്ചിരിക്കുന്നത്.
അതിനിടെ, മേഖലയിലെ യുദ്ധം അവസാനിപ്പിക്കാന് മുന്കൈ എടുത്ത പാകിസ്താന് പ്രധാനമന്ത്രി ശഹബാസ് ശരീഫിനും ഫീല്ഡ് മാര്ഷല് അസിം മുനീറിനും ഇറാന് വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി നന്ദി അറിയിച്ചു. ചര്ച്ചകള് നടക്കുന്ന രണ്ടാഴ്ചക്കാലം എല്ലാവരും ഒറ്റക്കെട്ടായി ഐക്യത്തോടെ നിലനില്ക്കണമെന്നും അതിനൊപ്പം വിജയാഘോഷങ്ങള് ശക്തിയോടെ തുടരുകയും ചെയ്യണമെന്നും ഇറാന് ആഹ്വാനം ചെയ്തു. അമേരിക്കയെ പൂര്ണമായി വിശ്വസിച്ചല്ല ഈ ചര്ച്ചകള്ക്ക് ഇറാന് തയ്യാറാകുന്നതെന്ന് വ്യക്തമാക്കിയ സുരക്ഷാ കൗണ്സില് ചര്ച്ചകള് പരാജയപ്പെട്ടാല് രാജ്യത്തിന്റെ ആവശ്യങ്ങള് നേടിയെടുക്കുന്നത് വരെ പോരാട്ടം തുടരുമെന്നും അറിയിച്ചു.
إرسال تعليق